മൂന്നാര്‍: ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടുകളെ കാണാന്‍ തിരക്കേറി. വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ്വ ഇനമായ നീല്‍ഗിരി ഥാറാണ് (വരയാട്) മൂന്നാര്‍ അഞ്ചാംമൈലിലെ പാര്‍ക്കില്‍ സഞ്ചാരികളുടെ മനം കവരുന്നത്. ഒമ്പത് ദിവസംകൊണ്ട് ഇവിടെ എത്തിയത് 20801 സഞ്ചാരികള്‍. സിംഹവാലന്‍ കുരങ്ങടക്കം വിവിധ ഇനം കുരങ്ങുകള്‍, മാനുകള്‍, കാട്ടുപോത്ത് തുടങ്ങിയ ജീവികള്‍ ഇവിടെയുണ്ടെങ്കിലും അധികവും കാണാനാവുക വരയാടുകളെയാണ്.
ജനുവരി മാസം അവസാനം വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് പാര്‍ക്ക് അടച്ചിരുന്നു. പിന്നീട് ഈ മാസം 11 നാണ് പാര്‍ക്ക് വീണ്ടും തുറന്നത്. ആദ്യദിവസം 1243 പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്. രണ്ടാം ദിവസം ഇത് കുത്തനെ 2082 ലേക്ക് ഉയര്‍ന്നിരുന്നു. ഈ മാസം 16നാണ് ഏറ്റവുമധികം ആളുകള്‍ ഇരവികുളത്തെത്തിയത്. 3083 പേരാണ് അന്നേദിവസം പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങിയത്. 13ന് 1384 പേര്, 14 ന് 2114 പേര്, 15 ന് 2805 പേര്, 17 ന് 3060 പേര്, 18 ന് 2435 പേര് ഇന്നലെ 2595 പേരും പുതുതായി പിറന്ന വരയാടിന് കുട്ടികളെ കാണുന്നതിനായി ഇവിടെ എത്തിയിരുന്നു. ഇവരില്‍ 202 പേര് വിദേശികളും 3125 പേര് കുട്ടികളുമാണ്.
ഏകദേശം 1000 ത്തോളം വരയാടുകളാണ് പാര്‍ക്കില്‍ ഉള്ളതെന്നാണ് അനൗദ്യോഗിക കണക്ക്. അതേസമയം പ്രദേശത്ത് ഭക്ഷണം ലഭ്യമല്ലാത്തതിനാല്‍ വരയാടുകളിലധികവും ആനമുടിയുടെ മറുവശത്തേക്ക് പോയത് ഇവിടെയെത്തുന്ന സഞ്ചാരികളെ നിരാശയിലാക്കുന്നുണ്ട്.
മൂന്നാറില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായി വരയാടുകളുടെ സംരക്ഷണം പ്രധാന ലക്ഷ്യമാക്കി നിലവില്‍ വന്ന ദേശീയോദ്യാനമാണ് ഇരവികുളത്തേത്. ഹിമാലയത്തിനു തെക്ക് ഇന്ത്യയിലുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടി (ഉയരം: 2694 മീറ്റര്‍) ഇരവികുളം ദേശീയോദ്യാനത്തിലാണ്.
അഞ്ചാംമൈലില്‍ നിന്നു പാര്‍ക്കിന്റെ വാഹനത്തിലാണ് വരയാടുകളുടെ വാസ സ്ഥലത്തേക്ക് സഞ്ചാരികളുടെ എത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 90 ഉം, കുട്ടികള്‍ 65 ഉം, വിദേശികള്‍ക്ക് 370 രൂപയും ആണ് പ്രവേശന ഫീസ്. മൂന്നാര്‍ വൈല്‍ഡ് ലൈഫിന്റെ കീഴിലുള്ള ദേശീയോദ്യാനം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പ്രജനനകാലം ഒഴിച്ച് ബാക്കി 10 മാസവും തുറക്കും. രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവേശന സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: