ആറ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് പുതിയതായി ബാര്‍ ലൈസന്‍സ് അനുവദിച്ചതിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് ലൈസന്‍സ് അനുവദിച്ചത്കേന്ദ്രസര്ക്കാരാണെന്നായിരുന്നല്ലോ. കേന്ദ്രം ഹോട്ടലുകള്‍ക്ക് ഫൈവ്സ്റ്റാര്‍ പദവി മാത്രമാണ് അനുവദിക്കുന്നത്. ഇതില്‍ ബാര്‍ അനുവദിക്കണോ വേണ്ടയോ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമാണെന്നും ഇങ്ങനെ കേന്ദ്രത്തിനെ പഴിചാരി മദ്യലൈസന്‍സ് നല്‍കാനുള്ള ശ്രമം ഉമ്മന്‍ചാണ്ടിയുടെ കുബുദ്ധിയാണെന്നും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറയുന്നതും യാഥാര്‍ത്ഥ്യം തന്നെയാണ്.
കേരളത്തില്‍ മദ്യനിരോധനം കൊണ്ടുവന്നത് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ കടുംപിടുത്തത്തിലാണ്. മദ്യലഭ്യത കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ നയം എന്ന് പ്രഖ്യാപിച്ചശേഷം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ ഫൈവ് സ്റ്റാറാക്കുമ്പോള് അവയ്ക്ക് ലൈസന്‍സ് നല്‍കുന്നതും മദ്യവ്യാപനം തന്നെയല്ലേ? മദ്യനിരോധനം നിലവിലുണ്ടെങ്കിലും കേരളത്തില്‍ മദ്യോപയോഗം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മദ്യം കേരള സാമൂഹിക ജീവിതക്രമത്തില്‍ ഒരു അനിവാര്യ ശീലമായി കയറിപ്പറ്റിക്കഴിഞ്ഞു എന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധന് ഡോ.സി.ജെ.ജോണ്‍ പറയുന്നത്. ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ച് മാന്യവല്ക്കരിച്ച് പുതിയ ഉപഭോക്താക്കളെക്കൂടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സൃഷ്ടിക്കുന്നു. ഇത് ഘട്ടംഘട്ടമായി മദ്യനിരോധനമല്ല നടപ്പിലാക്കുക. മറിച്ച് ഘട്ടംഘട്ടമായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടും എന്നതാണ് വസ്തുത. ഇത് ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി കണ്ടുപിടിച്ചിരിക്കുന്നു. മദ്യനയം പുതുക്കിയതോടെ 703 ത്രിസ്റ്റാര്‍-ഫോര്‍സ്റ്റാര്‍ ബാറുകള്‍ പൂട്ടിയിരുന്നു.
പക്ഷേ ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പന കേന്ദ്രങ്ങളും കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ട്ലെറ്റുകളിലും മദ്യം സുലഭമാണ്. ഇതുകൂടാതെ 806 ബിയര്‍ പാര്‍ലറുകളും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ബിവറേജസില്‍നിന്ന് കുപ്പി വാങ്ങി, ബാറില്‍നിന്നും രണ്ടോ മൂന്നോ പെഗ്ഗുകള്‍ കഴിക്കുന്നവര്‍ ഫുള്‍ ബോട്ടില്‍ അകത്താക്കുന്നുവത്രേ. ഇപ്പോള്‍ മുഖ്യമന്ത്രി ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി മദ്യം വില്ക്കാന് നല്കിയ അനുമതി നിശിത വിമര്‍ശനത്തിന് വിധേയമായപ്പോള്‍ ഇനി ഫൈവ് സ്റ്റാര്‍ ഹോട്ടലുകളായി മാറിയ ത്രി-ഫോര്‍ സ്റ്റാറുകള്‍ക്കും ലൈസന്‍സ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. ഇപ്പോള്‍ പഞ്ചനക്ഷത്ര ബാറുകളുടെ എണ്ണം മുപ്പതായി. ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കൂടി അനുമതി നേടിയിരിക്കുന്നു. വാക്കൊന്ന്, പ്രവൃത്തി മറ്റൊന്ന് എന്നതാണ് ഉമ്മന്‍ചാണ്ടി നയം.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യവര്ജ്ജനമാകും നടപ്പാക്കുക എന്നുപറയുമ്പോള്‍ മദ്യനിരോധമല്ല മദ്യം വര്‍ജിക്കണം എന്ന ഉപദേശമാണ് നല്‍കുക എന്നല്ലേ ധ്വനി? യുഡിഎഫ് ഘട്ടംഘട്ടമായി മദ്യോപഭോഗം കുറയ്ക്കുമെന്നു പറയുന്നപോലെ നിരര്‍ത്ഥകം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പോബ്സ് എസ്റ്റേറ്റും മെത്രാന് കായലും കടമക്കുടിയും മറ്റും ഗവണ്മെന്റിന്റെ പ്രതിഛായ കളങ്കപ്പെടുത്തിയിരിക്കെ, സുപ്രീംകോടതി പോലും പ്രകീര്‍ത്തിച്ച കേരളത്തിന്റെ മദ്യനയം പുരുഷന്മാരുടെ(മദ്യപരുടെ) വോട്ട് പെട്ടിയില്‍ വീഴാന്‍ തടസ്സമാകുമോ എന്നാണ് മുഖ്യമന്ത്രിയുടെ അങ്കലാപ്പ്. തിരക്കിട്ട് പ്രഖ്യാപിച്ച മെത്രാന് കായല്‍, കടമക്കുടി വിവാദത്തില്‍നിന്നും മുഖ്യമന്ത്രി തലയൂരിയപ്പോഴാണ് മദ്യവിവാദം ഉയര്‍ത്തുന്നതും മദ്യനയം ഇരട്ടത്താപ്പാണെന്ന പ്രതീതി ഉയര്‍ന്നതും.
ബിവറേജസ് കോര്‍പ്പറേഷനും മദ്യവുമാണ് സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സ്. ഘട്ടംഘട്ട മദ്യനിരോധന നയം പ്രഖ്യാപിച്ചശേഷവും മദ്യവില്‍പ്പനയില്‍ ഒരു കുറവും രേഖപ്പെടുത്തിയിട്ടില്ല. നൂറിലേറെ ഫോര്‍സ്റ്റാര്‍ ബാറുകള്‍ പഞ്ചനക്ഷത്ര ബാറുകളാക്കി മാറ്റി ലൈസന്‍സ് കരസ്ഥമാക്കിയവരും ഇവിടെയുണ്ട്. ഇതിലൂടെ ക്ഷണിച്ചുവരുത്തിയ നിശിതവിമര്‍ശനമാണ് മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഇടതുപക്ഷമാകട്ടെ തങ്ങളുടെ മദ്യനയം അധികാരത്തില്‍ വന്നശേഷം വ്യക്തമാക്കുമെന്നു പറയുമ്പോഴും അത് മദ്യവര്ജനമായിരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായി ലൈസന്‍സ് പരിമിതപ്പെടുത്തിയപ്പോള്‍ ഇവിടെ പഞ്ചനക്ഷത്ര ബാര്‍ വിപ്ലവം നടക്കുമെന്ന് പ്രവചിക്കുന്നവരുമുണ്ട്. കുമ്മനം രാജശേഖരന് ചൂണ്ടിക്കാണിച്ചപോലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുബുദ്ധിയുടെ ആള്‍രൂപമാണ്. എന്തെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞാലാണ് അധികാരത്തില്‍ തുടരാന്‍ സാധിക്കുക എന്ന ഏക ലക്ഷ്യമാണുള്ളതെങ്കില്‍ ഇനിയെങ്കിലും മദ്യവില്‍പ്പനശാലകള്‍ അനുവദിക്കാതിരിക്കുകയല്ലേ വേണ്ടത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: