ഒന്നാമദ്ധ്യായത്തില്‍ അര്ജുനന് എതിര്‍ഭാഗത്ത് ഗുരുനാഥന്മാരേയും ബന്ധുക്കളേയും കണ്ടപ്പോള്‍ ഇവര്‍ കൊല്ലപ്പെടുമല്ലോ ഇവരെ ഇനികാണാന്‍ കഴിയില്ലല്ലോ എന്ന് ശോകംകൊണ്ട് വ്യാകുലനായി യുദ്ധംചെയ്യില്ല എന്നുവരെചിന്തിച്ചു.
യുദ്ധം ചെയ്ത് രാജ്യഭാരം നേടുന്നതിനേക്കാള്‍ ഭിക്ഷാടനമാണ് നല്ലതെന്നും ധര്മ്മാനുസൃതമെന്നും തെറ്റായ ധാരണ മനസ്സില്‍ പൊങ്ങിവന്നു. ഈ ശോകവും മോഹവും നീക്കാന്‍ വേണ്ടി രണ്ടാമദ്ധ്യായത്തില്‍ ഭഗവാന് ഉപദേശം ആരംഭിച്ചു.
ദേഹം നശിച്ചു പദാര്‍ത്ഥമാണെന്നും ജീവാത്മവ് ഒരിക്കലും നശിക്കാത്ത ചൈതന്യമാണെന്നും വിശദീകരിച്ചു. ”അശോച്യാനന്വശേച സ്താം” ( ശോ.1) എന്ന ശ്ലോകത്തില്ആത്മജ്ഞാന ഹീനനായ അര്‍ജുനനെ നിന്ദിച്ചു. ”ന ത്വേവാഹം” (12) എന്നുതുടങ്ങി ”ഏഷാ തേഭിഹിതാ സാംഖ്യേ ബുദ്ധിഃ (39) എന്നതു വരെയുള്ള ശ്ലോകങ്ങള്‍കൊണ്ട് ശോകം നശിക്കാനുള്ള ഉപായമായ ജ്ഞാനയോഗവും പിന്നെ ”യോഗെത്വിമാം ശൃണു(39) എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ കര്‍മ്മനിഷ്ഠയും ഉപദേശിച്ചു.
”ശ്രുതിവിപ്രതിപന്നാതേ”( 53)മുതലായ ശ്ലോകങ്ങളിലൂടെ സമാധിനിഷ്ഠയും വിവരിച്ചു. പിന്നെ സ്ഥിതപ്രജ്ഞലക്ഷണം പറയുന്നതിനിടയില്‍ സര്‍വ്വകാമങ്ങളേയും ഉപേക്ഷിച്ച് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കണമെന്നും ഭഗവാനെ ഉള്ളില്ചിന്തിക്കുകയാണ് എളുപ്പവഴി എന്നും പറയുന്നു. ”യാനിശ” (69) എന്നശ്ലോകം മുതല്‍ ബ്രാഹ്മീസ്ഥിതി – ഭഗവദ്പദം പ്രാപിക്കുന്നതിനുള്ള മുമ്പത്തെ അവസ്ഥയും പ്രതിപാദിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: