2014 ന്റെ അന്ത്യമാകുമ്പോഴേക്കും രണ്ട് തെരഞ്ഞെടുപ്പുകൂടി രാജ്യത്ത് നടന്നു. ഝാര്‍ഖണ്ഡും ജമ്മു കശ്മീരും. പഴയ ബിഹാറില്‍ നിന്നും മുറിച്ചുമാറ്റി അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്ത് രൂപീകരിച്ച സംസ്ഥാനമാണ് ഝാര്‍ഖണ്ഡ്. അവിടെയും 14 കൊല്ലമായി ഭരണസ്ഥിരത എന്നൊന്നില്ലായിരുന്നു. അവിശ്വാസ പ്രമേയവും കുതിരക്കച്ചവടവും നിത്യസംഭവങ്ങളായി ഝാര്‍ഖണ്ഡില്‍ മാറി. കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, ബാബുലാല്‍ മറാന്‍ഡിയുടെ പാര്‍ട്ടി തുടങ്ങി ഒരു തൂക്കു മന്ത്രിസഭയ്ക്കുളള എല്ലാ സാധ്യതകളും ഝാര്‍ഖണ്ഡിലുണ്ടായിരുന്നു. ഇവിടെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നില്ലെങ്കിലും അധികാരം കിട്ടിയാല്‍ അര്ജ്ജുന് മുണ്ടെയായിരിക്കും മുഖ്യമന്ത്രിയെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു.
ഷിബു സോറനും മകന് ഹേമന്ത് സോറനുമായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഝാര്‍ഖണ്ഡ് ഭരിച്ചിരുന്നത്. അതിനുമുമ്പ് അഴിമതിക്ക് പേരുകേട്ട മധു കോഡയും ഭരിച്ചു. ഇക്കുറി കോണ്‍ഗ്രസ് പിന്തുണയോടെയാണ് മധു കോഡ മത്സരിച്ചത്.
ഝാര്‍ഖണ്ഡിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു താരം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 37 സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തി. പക്ഷേ അര്ജ്ജുന് മുണ്ടെ തോറ്റത് വിജയത്തിലും ബിജെപിയ്ക്ക് തിരിച്ചടിയായി. മുഖ്യമന്ത്രിയെ തീരുമാനിക്കാനുളള ചുമതല ഒരിക്കല്‍ കൂടി പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് മുന്നില്‍ വന്നു. ജംഷഡ്പൂരിലെ ഒരു പഴയ ചുമട്ടു തൊഴിലാളിയായ രഘ്ബീര്‍ ദാസിനെയാണ് പാര്‍ട്ടി നേതൃത്വം ഝാര്‍ഖണ്ഡിനായി തെരഞ്ഞെടുത്തത്. പാര്‍ട്ടി അധികാരത്തിലേറി കുറച്ചു മാസം കഴിഞ്ഞപ്പോള്‍ ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയില്‍ നിന്ന ആറ് എംഎല്‍എമാര്‍ ബിജെപിയിലേക്കെത്തി. ഇതോടെ പാര്‍ട്ടിയുടെ അംഗബലം ഇപ്പോള്‍ 43 ആണ്.
ജമ്മു കശ്മീരിലാണ് ചരിത്രപരമായ തെരഞ്ഞെടുപ്പ് നടന്നത്. ഭരണഘടന നല്‍കിയിരിക്കുന്ന പ്രത്യേക അവകാശമനുസരിച്ച് അവിടെ ആറു വര്‍ഷത്തിലൊരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രധാനമായും ബിജെപി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, കോണ്‍ഗ്രസ് എന്നീ നാല് പാര്‍ട്ടികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അഞ്ച് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്തിയത്. 84 അംഗ നിയമസഭയാണ് ജമ്മുകശ്മീരില്‍ ഉള്ളത്. അഞ്ച് ഘട്ടമായതിനാല്‍ തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും കാര്യമായി പ്രചാരണത്തിന് അവസരം ലഭിച്ചു. ജമ്മുകശ്മീരിനെ മൂന്നായി തിരിക്കാം. ജമ്മു, കശ്മീര്‍ താഴ്വര, ലഡാക് പ്രവിശ്യ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം കാഴ്ചവെച്ച ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു. ശ്രീനഗറില്‍ അദ്ദേഹത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ എണ്ണം കൊണ്ടു തന്നെ അവിടെ മാറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പു ഫലം കൗതുകകരമായി. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല.
28 സീറ്റുകളുമായി പിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ 25 സീറ്റുകളുമായി ബിജെപി ഏറ്റവും കൂടുതല്‍ വോട്ട് ശതമാനം നേടുന്ന കക്ഷിയായി. നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും 15ഉം 12 ഉം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജമ്മുകശ്മീരിന്റെ വികസനം ആഗ്രഹിച്ചിരുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അവിടെ കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചു. ആശയപരമായി രണ്ട് ധ്രുവങ്ങളിലായിരുന്ന പിഡിപിയെയും ബിജെപിയെയും പരസ്പരം സഖ്യകക്ഷികളാക്കി. കേന്ദ്രസര്‍ക്കാരിന് രാഷ്ട്രപതി ഭരണത്തിലൂടെ ജമ്മുകശ്മീര്‍ ഭരിക്കാമായിരുന്നു. എന്നാല്‍ ജനാധിപത്യത്തോടുളള സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ കണ്ടത്.
മുഖ്യമന്ത്രിയായി മുഫ്തി മുഹമ്മദ് സയ്യിദും, ഉപമുഖ്യമന്ത്രിയായി നിര്‍മ്മല്‍ സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. മുഫ്തി മുഹമ്മദ് സയ്യദ് മരണപ്പെട്ടതിനു ശേഷം കശ്മീരില്‍ ഭരണ പ്രതിസന്ധിയുണ്ടായെങ്കിലും പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും കര്‍മ്മ കുശലതയില്‍ വീണ്ടും കശ്മീരില്‍ പിഡിപി-ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുകയാണ്.
എന്നാല്‍ 2015 ബിജെപിയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല. ദല്‍ഹി നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ് നടന്നത്.
ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലായിരുന്നു പ്രധാനമത്സരം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആകെയുളള ഏഴ് സീറ്റും വിജയിച്ച് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ ബിജെപിയുടെ വിജയ രഥം പിടിച്ചു കെട്ടാന്‍ രാജ്യത്തെ ബിജെപി വിരുദ്ധരെല്ലാം കോപ്പു കൂട്ടിയതിന്റെ ആദ്യ ഉദാഹരണമായിരുന്നു ദല്‍ഹി. തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ദല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ അജ്ഞാത ആക്രമണം ഉണ്ടായി. പക്ഷെ മാധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും അത് ബിജെപിയുടെയയും സംഘപരിവാറിന്റെയും തലയില്‍ കെട്ടി വയ്ക്കാനാണ് ശ്രമിച്ചത്. ഇന്നു കാണുന്ന അസഹിഷ്ണുതാ പ്രചാരണത്തിന്റെ തുടക്കം ദല്‍ഹിയില്‍ നിന്നായിരുന്നു എന്നു വേണമെങ്കില്‍ വിലയിരുത്താം.
ദല്‍ഹിയില്‍ ബിജെപി അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നം നേതൃത്വത്തിന്റെ അഭാവമായിരുന്നു. മദന്‍ലാല്‍ ഖുരാനയ്ക്കും സാഹിബ്സിങ് വര്‍മ്മയ്ക്കും ശേഷം പാര്‍ട്ടിയില്‍ കരുത്തുറ്റ നേതൃത്വത്തിന്റെ കുറവ് പ്രകടമായിരുന്നു. 2013 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിച്ച് ഡോ. ഹര്ഷവര്ധന് കേന്ദ്രമന്ത്രിസഭാംഗമായതും നേതൃത്വകാര്യത്തില്‍ പാളിച്ചകളുണ്ടാകാന്‍ കാരണമായി.
അഴിമതിവിരുദ്ധ പോരാട്ടത്തിന് അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ച കിരണ്‍ ബേദിയെയാണ് ബിജെപി ദല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പു പരാജയമാണ് ബിജെപിയ്ക്ക് ദല്‍ഹിയില്‍ നേരിടേണ്ടി വന്നത്. വോട്ടിങ് ശതമാനത്തില്‍ കുറവു വന്നില്ലെന്നത് ഇവിടെയും ശ്രദ്ധേയമായി നില്ക്കുന്നു. പക്ഷെ 70 അംഗ നിയമസഭയില്‍ കേവലം മൂന്നു സീറ്റുകള്‍ മാത്രമേ പാര്‍ട്ടിക്ക് നേടാനായുളളൂ. 67 സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറി. കോണ്‍ഗ്രസിന് ഭൂരിഭാഗം സീറ്റുകളിലും കെട്ടിവച്ച കാശ് നഷ്ടമായതിനു പുറമെ ഒറ്റ സീറ്റില്‍ പോലും ജയിക്കാനുമായില്ല. കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനത്തിലുണ്ടായ ഭീമമായ കുറവ് ചൂണ്ടിക്കാണിക്കേണ്ടതാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിനു വേണ്ടി പാര്‍ട്ടി വോട്ടുകള്‍ പോലും കോണ്‍ഗ്രസ് ആപ്പിനു ചെയ്തുവെന്ന് ഇതില്‍നിന്നനുമാനിക്കാം.
(നാളെ: പുതിയ
തെരഞ്ഞെടുപ്പുകളിലൂടെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: