പത്തനംതിട്ട: റാന്നിയിലെ എല്‍ഡിഎഫ് കോട്ടയില്‍ വിള്ളല്‍ സൃഷ്ടിച്ച് എന്‍ഡിഎ. ബിഡിജെഎസ് പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനും എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റുമായ കെ. പത്മകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരത്തിനെത്തിയത് ഇടതു വലതു മുന്നണികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അഞ്ചാം തവണ മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഎമ്മിലെ രാജു ഏബ്രഹാം ഏറെ വെല്ലുവിളികളാണ് നേരിടേണ്ടത്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് റാന്നിയിലെ വികസന പിന്നോക്കാവസ്ഥതന്നെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയം. ഇടതു മുന്നണിക്കെതിരായ ജനവികാരം പരമാവധി ഗുണകരമാക്കാനാണ് എന്‍ഡിഎ പ്രവര്‍ത്തകരുടെ ശ്രമം. ശബരിമല ഉള്‍പ്പെടുന്നു എന്ന പ്രത്യേകതയുള്ള മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പത്മകുമാറിന്റെ കരുത്ത് സംഘടനാപാടവം തന്നെയാണ്. കഴിഞ്ഞ ലോക്സഭാ, തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വോട്ടുകളിലുണ്ടായ കാര്യമായ വര്‍ദ്ധന ഇത്തവണ എന്‍ഡിഎയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്കുന്നു.
2011 ലെ പുനര്‍ നിര്‍ണ്ണയത്തോടെ മണ്ഡലത്തിന്റെ വിസ്തൃതി വര്‍ദ്ധിച്ചു. റാന്നിയുടെ ഭാഗമായിരുന്ന ചിറ്റാറും സീതത്തോടും കോന്നിയിലേക്ക് മാറിയതോടെ പഴയ കല്ലൂപ്പാറയില്‍ നിന്ന് കോട്ടാങ്ങല്‍, കൊറ്റനാട്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തുകളും ആറന്മുളയില് നിന്നും അയിരൂരും, പത്തനംതിട്ടയിലെ ചെറുകോലും റാന്നിയുടെ പരിധിയിലായി.
നിലവിലെ കണക്കുപ്രകാരം 1,87,128 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ അഡ്വ.പീലിപ്പോസ് തോമസ് പിന്നീടുവന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്വതന്ത്രനായി മത്സരിച്ചതും പരാജയപ്പെട്ടതും ശ്രദ്ധ നേടിയിരുന്നു.
1996 മുതല്‍ റാന്നിയിലുണ്ടായ നഷ്ടം പരിഹരിക്കാനാണ് ഇത്തവണ മുന്‍ എംഎല്‍എ ആയിരുന്ന എം.സി.ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാനെ യുഡിഎഫ് രംഗത്തിറക്കിയത്. തുടര്‍ച്ചയായ പരാജയത്തില്‍ നിന്നും കരകയറാനാണ് യുഡിഎഫിന്റെ ശ്രമം.
30 വര്‍ഷമായി പൊതു പ്രവര്‍ത്തന രംഗത്തും സംഘടനാ രംഗത്തും സജീവ സാന്നിദ്ധ്യമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.പത്മകുമാര്‍. പ്രമാടം സ്വദേശിയായ ഈ അമ്പത്തൊന്നുകാരന് ബിഡിജെഎസ് പത്തനംതിട്ട ജില്ലാ അദ്ധ്യക്ഷനും എസ്എന്‍ഡിപി യൂണിയന് പ്രസിഡന്റുമാണ്. എസ്എന്‍ട്രസ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം , കോന്നി ശ്രീ നാരായണ പബ്ലിക്ക് സ്കൂള്‍ മാനേജര്‍, കോന്നി എസ്എഎസ് എസ്എന്‍ഡിപിയോഗം കോളേജ് ആര്‍ഡിസി കണ്‍വീനര്‍. കിഴക്കുപുറം എസ്എന്‍ഡിപിയോഗം ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് ആര്‍ഡിസി ചെയര്മാന് , പത്തനംതിട്ട ശ്രീനാരായണഗുരു ട്രസ്റ്റ് ചെയര്മാന്, കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റല്‍ ഗവേണിംഗ് ബോഡി അംഗം, തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്ന കെ.പത്മകുമാര്‍, പൗള്‍ട്രി ഡെവലപ്പ്മെന്റ് കോര്പ്പറേഷന് മുന്‍ ചെയര്മാന്കൂടിയാണ്. സുപ്രിയയാണ് ഭാര്യ. മക്കള്‍: നന്ദു, ഗൗതം.
1996 മുതല്‍ റാന്നി എംഎല്‍എയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാജു ഏബ്രഹാം (54). സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം. എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തി. ദേശാഭിമാനി പത്തനംതിട്ട ബ്യൂറോ ചീഫ്, പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി, സിപിഎം താലൂക്ക ്സെക്രട്ടറി, റാന്നി റബര്‍മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. റാന്നി അങ്ങാടി കണ്ടനാട്ട് കുടുംബാംഗം. ഭാര്യ: റ്റീന ഏബ്രഹാം . മക്കള്‍: രഹാന്, റിബേക്ക, ഹെന്‍ട്രി.
റാന്നി മൂഴിക്കല്‍ മുന്‍ എംഎല്‍എ പരേതനായ എം.സി. ചെറിയാന്റെ സഹധര്‍മിണിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി മറിയാമ്മ ചെറിയാന് (68). കെപിസിസി സെക്രട്ടറി, 2000, 2010 വര്‍ഷങ്ങളില്‍ ജില്ലാ പഞ്ചായത്തംഗം. രേഖ, റിജോ, റിങ്കു ചെറിയാന് എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: