കൊച്ചി: ഐസ്ക്രീം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷന് ബഞ്ചിന് മുമ്പാകെ സമര്‍പ്പിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പഴയ സഹായിയും ബന്ധുവുമായ കെ.എ റൗഫ് ഉന്നയിച്ച ആരോപണങ്ങളെത്തുടര്ന്നായിരുന്നു കേസിലെ അട്ടിമറിയെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
രണ്ട് സാക്ഷികളുടെ നുണ പരിശോധന സമ്മതപത്രവും റിപ്പോര്‍ട്ടിനൊപ്പം ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്നുണ്ട്. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം നേടിയ ശേഷമാണ് റിപ്പോര്‍ട്ടിന് രൂപം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇപ്പോള്‍ എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ അന്തിമ പരിശോധനയിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്താണ് അന്തിമ റിപ്പോര്‍ട്ടിന് രൂപം കൊടുക്കുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടിയും കെ.എ റൗഫുമടക്കം 130ലേറെപ്പേരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്കും അഡ്വക്കേറ്റ് ജനറലിനും പണം നല്‍കിയെന്ന കെ.എ റൗഫിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നിലേറെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: