കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിസ്സഹകരണം മൂലം പല മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തനരൂപരേഖ പോലും സംഘടിപ്പിക്കാന്‍ കഴിയുന്നില്ല. പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളും പൊളിയാന്‍ തുടങ്ങിയതോടെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രശ്നമുള്ള മണ്ഡലങ്ങളിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതരായി.
നേതാക്കളെത്തുന്ന വിവരം ജില്ലാ ഘടകത്തിനെപോലും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. മുന്‍കൂട്ടി അറിയിച്ചാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അഭിപ്രായവ്യത്യാസമുള്ള ഘടകങ്ങളും പ്രവര്‍ത്തകരും കൂടുതല്‍ ശക്തമായ സമ്മര്‍ദ്ദതന്ത്രത്തിന് രൂപം നല്‍കുമെന്നാണ് ഭയം.
പൂഞ്ഞാര്‍, കടുത്തുരുത്തി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലായിരുന്നു പിണറായിയുടെ മിന്നല്‍ സന്ദര്‍ശനം. പി.സി. ജോര്‍ജ്ജിനെ പിന്തുണയ്ക്കണമെന്ന എല്‍ഡിഎഫ് മണ്ഡലം കമ്മറ്റിയുടെ ശുപാര്‍ശയെ അവഗണിച്ചാണ് സംസ്ഥാന നേതൃത്വം പൂഞ്ഞാര്‍ സീറ്റ് ജനാധിപത്യകേരള കോണ്‍ഗ്രസ്സിന് നല്‍കിയത്. താനാണ് പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ത്ഥി എന്ന് പറഞ്ഞാണ് പി.സി. ജോര്‍ജ്ജ് വോട്ടുതേടുന്നതും. സിപിഎമ്മിന്റെ വലിയവിഭാഗം പ്രവര്‍ത്തകരും പി.സി. ജോര്‍ജ്ജുമായി ബന്ധപ്പെട്ടാണ് ഇപ്പോഴും നില്‍ക്കുന്നത്.
ഈ സാഹചര്യത്തില്‍ പൂഞ്ഞാറിലെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ പിണറായി പാര്‍ട്ടി തീരുമാനമേവരും അംഗീകരിച്ച് പ്രവര്‍ത്തന രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഇടതു സ്ഥാനാര്‍ത്ഥി പി.സി. ജോസഫിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാ ഘടകവും സജീവമാണ് എന്ന് ഉറപ്പുവരുത്തുവാന്‍ ജില്ലാഘടകത്തെയും ചുമതലപ്പെടുത്തി.
പ്രവര്‍ത്തനങ്ങളില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ സിസ്സഹകരിക്കുന്നുവെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്കറിയ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കടുത്തുരുത്തിയിലെ സന്ദര്‍ശനം. കടുത്തുരുത്തിയില്‍ നിന്നുള്ള ജില്ലാ കമ്മറ്റിയംഗമടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് മോന്‍സ് ജോസഫ് എംഎല്‍എയുമായുള്ള ബന്ധം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ വന്‍ വിവാദമായിരുന്നു. സ്കറിയ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഈ ജില്ലാ കമ്മറ്റിയംഗത്തെ പിണറായി വിജയന് ശാസിച്ചതായാണ് അറിയുന്നത്.
വി.എസ.് അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ ശക്തമായ ആവശ്യമുന്നയിച്ച ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് മത്സരിക്കുന്ന തൃപ്പൂണിത്തുറയിലും പ്രചാരണ പരിപാടികള്‍ പരാജയപ്പെടുകയാണ്. പിണറായി-വി.എസ് ഗ്രൂപ്പുകള്‍ക്ക് പുറത്തെ പ്രാദേശിക പ്രശ്നങ്ങളുടെ പേരിലുള്ള മൂന്നാം ഗ്രൂപ്പും ഏറെ ശക്തമാണിവിടെ. പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം പ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ചര്‍ച്ചകള്‍ക്കായി എത്തുന്നതെന്ന് അറിയുന്നു.
മലമ്പുഴയിലും പ്രശ്നം സങ്കീര്‍ണമാണ്. വി.എസ്. മത്സരിക്കുന്ന മണ്ഡലത്തില്‍ പോലും വിവാദമൊഴിവാക്കി ഒന്നിച്ചു നില്ക്കാന് സിപിഎം നേതൃത്വത്തിന് കഴിയുന്നില്ല. ഇവിടുത്തെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയെ മാറിയതാണ് ഒടുവിലത്തെ വിവാദം. മലമ്പുഴയില്‍ മാരാരിക്കുളം ആവര്‍ത്തിക്കാനുള്ള അണിയറ നീക്കം നടക്കുന്നുണ്ടോയെന്ന ആശങ്ക വിഎസ് ഗ്രൂപ്പുകാര്ക്കടയില് ശക്തമാണ്. ഈ സന്ദര്‍ഭത്തില്‍ വിഎസ് കൈക്കൊള്ളുന്ന അടവുനയമാണ് ധര്‍മ്മടത്തെ സന്ദര്‍ശനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: