പത്തനംതിട്ട: കേരളത്തിലെ 65 ഓളം നിയോജകമണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സൗഹൃദ മത്സരമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ജനഹിതം 2016 സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന് പിന്നീട് വെളിപ്പെടുത്താം. ഈ മണ്ഡലങ്ങളില്‍ ഇരുപക്ഷവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പരിപാടികളും കാണുന്നവര്‍ക്ക് ഇതു വ്യക്തമാകും. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളിലുള്ള പരസ്യ സഖ്യം കേരളത്തില്‍ രഹസ്യമായി നടപ്പാക്കുകയാണ്. ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞ് രണ്ട് മുന്നണികളും ഒത്തു തീര്‍പ്പ് രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. ബിജെപി ജയിക്കുന്ന മണ്ഡലങ്ങളില്‍ വോട്ട് മറിക്കുമെന്ന എം. ഐ. ഷാനവാസ് എം.പിയുടെ മുന്‍ പ്രസ്താവന ഇതോടൊപ്പം കൂട്ടിവായിക്കണം. മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് സ്ഥാനാര്‍ത്ഥി പി.ബി.അബ്ദുള്‍ റസാഖ് എന്നിവര്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും ഇവിടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടപ്പാക്കുന്നത്. മാറിമാറി അയ്യഞ്ചുവര്‍ഷം ഇവിടെ ഭരിച്ചതുതന്നെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലൂടെയാണ്. വലിയ കുംഭകോണങ്ങളും അഴിമതികളും നടന്നിട്ടും ഇവര്‍ പരസ്പരം സംസാരിച്ച് ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. കോടികളുടെ അഴിമതിയുള്ള ലാവ്ലിന് കേസില്‍ റിവ്യൂ ഹര്‍ജി നല്കാന് വൈകിയതെന്ത്? ഹര്‍ജി നല്‍കിയോ എന്ന് ചോദിച്ചാല്‍ നല്കിയെന്നുപറയാന് വേണ്ടിമാത്രമായിരുന്നു ഹര്‍ജി. ബാര്‍ കോഴക്കേസ്, സോളാര്‍ കേസ്, ഇവയ്ക്കെല്ലാം എതിരേയുള്ള സമരം പരിശോധിച്ചാലും ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം വ്യക്തമായി കാണാന്‍ കഴിയും. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രകടന പത്രികകളില്‍ പുതിയതായി ഒന്നുമില്ല. എല്ലാം പഴയതിന്റെ ആവര്‍ത്തനം മാത്രം. എത്ര തൊഴില്‍ സംരംഭങ്ങള്‍ നടപ്പാക്കാനാകുമെന്നോ എത്രപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നോ ഒന്നും പ്രകടന പത്രികയില്‍ വ്യക്തമല്ല. ഭക്ഷ്യസുരക്ഷ സംബന്ധിച്ചോ പ്രവാസികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചോ വസ്തുനിഷ്ഠമായ വിലയിരുത്തല്‍ പ്രകടന പത്രികയില്‍ കാണാനില്ല. 20 വര്‍ഷം മുമ്പ്തന്നെ ജനങ്ങളെ പറഞ്ഞുപറ്റിച്ച വാഗ്ദാനങ്ങളാണ് ഇടതു മുന്നണിയുടെ പ്രകടനപത്രികയിലുള്ളത്. കേന്ദ്ര പദ്ധതികളുടെ അനുകരണവും ആവര്‍ത്തനവുമാണ് പ്രകടന പത്രികയില്‍ പലതും. യുഡിഎഫാകട്ടെ കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിച്ച് കൈയടി നേടാന്‍ ശ്രമിക്കുന്നു. യുവസംരംഭകര്ക്ക് പലിശ രഹിത വായ്പ, സ്ത്രീ സംരംഭകര്‍ക്ക് വായ്പ, എക്സ്പ്രസ് ഹൈവേ തുടങ്ങിയ പല പ്രഖ്യാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണ്. എല്ലാവര്ക്കും വീട്, വൈദ്യുതി എന്നീ പദ്ധതികള്‍ കേന്ദ്രം വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതികളാണ്. ഇവയൊക്കെ തങ്ങളുടേതാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: