കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കുന്നതില്‍ കുഴപ്പമില്ലെന്ന് ഇടതു മുന്നണി ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ ബീമന്‍ ബോസ്. ഇടതു പക്ഷത്തിനും കോണ്‍ഗ്രസിനും ചേര്‍ന്ന് ഭൂരിപക്ഷം ലഭിച്ചാല്‍ സര്‍ക്കാരുണ്ടാക്കുക ഒരു പ്രശ്നമല്ല. ഒരു പൊതു മിനിമം പരിപാടി വേണം എന്നു മാത്രം. അദ്ദേഹം ഒരു പ്രമുഖ ഇംഗഌഷ് ദിനപ്പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
2001 മുതല്‍ ഇടതു മുന്നണി ചെയര്‍മാനായ ബീമന്ബോസ് 2006 മുതല്‍ 2015 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയും ആയിരുന്നു. തൃണമൂല്‍ അധികാരത്തില്‍ വന്നതോടെ അവര്‍ സിപിഎമ്മിനെ വേട്ടയാടാന്‍ തുടങ്ങി. അവര്‍ കോണ്‍ഗ്രസുകാരെയും ബിജെപിക്കാരെയും വേട്ടയാടി. കേസുകളായി. സംഘര്‍ഷമായി. അതില്‍ നിന്ന് രക്ഷ തേടിയാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയത്. ബീമന്‍ ബോസ് പറഞ്ഞു.
ബിജെപിയെ തടയണം, തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കണം. അതിനാണ് കോണ്‍ഗ്രസുമായി ചേര്‍ന്നത്. നിങ്ങള്‍ ജയിച്ചാല്‍ എന്തു ചെയ്യുമെന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കും. ഒരു പൊതുപരിപാടി തയ്യാറാക്കാനും ബുദ്ധിമുട്ടില്ല. അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍( സിപിഎം) പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഞങ്ങളുടെ നേതാക്കള്‍ അവയില്‍ പങ്കെടുക്കുന്നു, ഈ സമ്മേളനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കാറുണ്ട്. ഞങ്ങള്‍ അവരെ ക്ഷണിക്കാറില്ല. സിപിഎം പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രസംഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ നിങ്ങള്‍ പങ്കെടുക്കാറുണ്ടോ?
ഇതുവരെ അങ്ങനെ ചെയ്തിട്ടില്ല. പക്ഷെ ഞങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നുണ്ട്. ഹൗറ സെന്‍ട്രലില്‍ ജെഡി(യു) വിനു വേണ്ടി ഒരു റോഡ് ഷോ സംഘടിപ്പിച്ചിരുന്നു.
മാധ്യമങ്ങള്‍ മാത്രമല്ല, ഗ്രാമീണരും ഇതിനെ മഹാസഖ്യമെന്നാണ് വിശേഷിപ്പിക്കുന്നത്?
തൃണമൂല്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണിതെന്ന് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കും അറിയാം. ബോസ് പറഞ്ഞു. ഈ തന്ത്രം വിജയിക്കുന്നുമുണ്ട്.
ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടക്കിയതില് പാര്‍ട്ടി നേതൃത്വത്തില്‍ കടുത്ത ഭിന്നതയുണ്ട്. ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം സഖ്യമുണ്ടെന്ന് കേരളത്തില്‍ വ്യാപകമായ ധാരണയുണ്ടായിട്ടുമുണ്ട്. ഈ സഖ്യം കേരളത്തില്‍ തിരിച്ചടിയുണ്ടാക്കുമെന്നും ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. ഇത്തരം കടുത്ത ഭിന്നത നിലനില്‍ക്കെയാണ് കോണ്‍ഗ്രസുമായി സഖ്യസര്‍ക്കാരുണ്ടാക്കാന്‍ തയ്യാറാണെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവു തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവര്ത്തിക്കുന്നതിനിടയ്ക്കാണ് വേണമെങ്കില്‍ സഖ്യസര്‍ക്കാര്‍ തന്നെ ആകാമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവു പ്രഖ്യാപിച്ചിരിക്കുന്നത്. ബീമന്‍ ബോസിന്റെ പ്രസ്താവന സിപിഎമ്മിന്റെ ഒളിച്ചുകളിയാണ് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.
ബംഗാളില്‍ കോണ്‍ഗ്രസ് കൂടെക്കയറി വന്നതെന്ന് പിണറായി!!
തിരുവനന്തപുരം: ബംഗാളില്‍ കോണ്‍ഗ്രസിനെ ആരും ക്ഷണിച്ചിട്ടില്ലെന്നും കൂടെക്കയറി വന്നതാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. പ്രസ്ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ ഇരു പാര്‍ട്ടിയിലേയും നേതാക്കള്‍ വേദി പങ്കിടുന്നതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ പിണറായി തയ്യാറായില്ല. കൂടുതല്‍ മനസ്സിലാക്കിയാലേ അതിനെക്കുറിച്ച് പ്രതികരിക്കാന്‍ സാധിക്കുകയൂള്ളൂ. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ദൂര്‍ബലമാണ്. തൃണമൂല്‍ സര്‍ക്കാര്‍ മാറണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ യാതൊരു സഖ്യവും ഇല്ലെന്നും പിണറായി പറഞ്ഞു.
മദ്യവില്പന പൂര്‍ണ്ണമായി നിരോധിച്ച് അതിന്റെ കെടുതി അടിച്ചേല്‍പ്പിക്കില്ല. അധികാരത്തില്‍ വരുന്ന സമയത്ത് മദ്യ നയം എന്തെന്ന് തീരൂമാനിക്കും. സീതാറാം യച്ചൂരി പറഞ്ഞ കാര്യം അപ്പോള്‍ ആലോചിക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സഖ്യമല്ല സഹകരണമാണെന്ന് എം.എ. ബേബി
ബംഗാളിലേത് സഖ്യമല്ല താഴെത്തട്ടിലുള്ള സഹകരണം മാത്രമാണെന്ന് എം.എ. ബേബി. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം കേരളത്തില്‍ തിരിച്ചടിക്കുമെന്ന് ഉറപ്പായതോടെയാണ് കേരളത്തിലെ സിപിഎം നേതാക്കള്‍ പലപല താത്വിക വിശദീകരണങ്ങളുമായി ഇറങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: