ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് ഏറെക്കുറെ അന്ത്യം. നിര്‍ണായക മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനോട് സമനില വഴങ്ങിയ സിറ്റി (1-1) മൂന്നാം സ്ഥാനത്ത് തുടരുന്നു. 34 കളികളില്‍ 61 പോയിന്റായി സിറ്റിക്ക്. രണ്ടാമതുള്ള ടോട്ടനത്തേക്കാള്‍ ഏഴും മുന്നിലുള്ള ലെസ്റ്റര്‍ സിറ്റിയേക്കാള്‍ പന്ത്രണ്ടും പോയിന്റ് പിന്നിലാണ് സിറ്റി. ഒരു മത്സരം കുറച്ചു കളിച്ച ആഴ്സണല്‍ 60 പോയിന്റുമായി തൊട്ടുപിന്നിലുള്ളത് സിറ്റിയുടെ മൂന്നാംസ്ഥാനത്തിനും ഭീഷണി.
എവേ മത്സരത്തില്‍ സെര്‍ജിയോ അഗ്വെയ്റൊയിലൂടെ മുന്നിലെത്തിയെങ്കിലും ലീഡ് നിലനിര്‍ത്താനോ കൂടുതല്‍ തവണ ലക്ഷ്യം കാണാനോ സിറ്റിക്കായില്ല. 14ാം മിനിറ്റിലാണ് അഗ്വെയ്റോ സ്കോര്‍ ചെയ്തത്. കൊളറൊവ് ഇടതു പാര്‍ശ്വത്തില്‍നിന്ന് നല്കിയ സെറ്റ്പീസ് ഓഫ്സൈഡ് കെണി മറികടന്ന് അഗ്വെയ്റോ വലയിലാക്കി (1-0). സിറ്റിയുടെ ആഹ്ലാദത്തിന് 31ാം മിനിറ്റില്‍ അന്ത്യം. വര്നോണ് അനിറ്റ ന്യൂകാസിലിനെ ഒപ്പമെത്തിച്ചു. മൗസ സിസൊക്കൊ നല്കിയ പന്തില്‍ റൈറ്റ് ബാക്ക് അനിറ്റയുടെ ഇടംകാലന്‍ ഷോട്ട് സിറ്റി ഗോളി ജോ ഹാര്‍ട്ടിനെ കീഴടക്കി (1-1).
ആറടിച്ച് നെപ്പോളി
റോം: കഴിഞ്ഞ കളിയില്‍ തോറ്റ് കിരീട പോരാട്ടത്തില്‍ തിരിച്ചടി നേരിട്ട നെപ്പോളിക്ക് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറു ഗോളിന് ബൊളോനയെ തുരത്തി നെപ്പോളി. ബെല്‍ജിയം സ്ട്രൈക്കര്‍ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ഹാട്രിക്ക് നെപ്പോളിയുടെ ജയം അനായാസമാക്കി. ജയത്തോടെ ഒന്നാംസ്ഥാനക്കാര് യുവന്റസുമായുള്ള പോയിന്റ് വ്യത്യാസം ആറാക്കി കുറച്ചു നെപ്പോളി. 34 കളികളില്‍ നെപ്പോളിക്ക് 73 പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച യുവന്റസിന് 79 പോയിന്റ്.
സ്വന്തം മൈതാനത്ത് മനൊലൊ ഗബ്ബെയ്ദിനിയിലൂടെയാണ് ജേതാക്കള്‍ സ്കോറിങ് തുടങ്ങിയത്. 10, 35 മിനിറ്റുകളില്‍ ഇറ്റാലിയന്‍ സ്ട്രൈക്കര്‍ ലക്ഷ്യം കണ്ടു. തുടര്‍ന്ന് സ്കോറിങ്ങിന്റെ ചുമതലയേറ്റ മെര്‍ട്ടെന്‍സ് 58, 80, 88 മിനിറ്റുകളില്‍ വല കുലുക്കി. 89ാം മിനിറ്റില്‍ ഡേവിഡ് ലോപസ് പട്ടിക തികച്ചു.
ബെറ്റിസിന് ജയം
സെവിയ്യ: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ റയല്‍ ബെറ്റിസിന് ജയം. ഹോം മത്സരത്തില്‍ ലാസ് പല്‍മാസിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ബെറ്റിസ്. 83ാം മിനിറ്റില്‍ റിക്കിവാന് വോള്ഫ്സ്വിങ്കെലാണ് ഗോള്‍ നേടിയത്. 34 കളികളില്‍ 41 പോയിന്റുമായി എട്ടാം സ്ഥാനത്തുണ്ട് റയല്‍ ബെറ്റിസ്.
ബയേണ്‍
ഫൈനലില്‍
മ്യൂണിച്ച്: ബയേണ്‍ മ്യൂണിച്ച് ജര്‍മന്‍ കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. വെര്‍ഡര്‍ ബ്രെമനെതിരായ സെമിയില്‍ തോമസ് മുള്ളറുടെ ഇരട്ട പ്രഹരമാണ് ബയേണിനെ തുണച്ചത്. വെര്‍ഡറിനെ മടക്കമില്ലാത്ത രണ്ടു ഗോളിനു കീഴടക്കി അഞ്ചു വര്‍ഷത്തിനിടെ നാലാം ഫൈനല്‍ ഉറപ്പിച്ചു മ്യൂണിച്ച് ടീം. ബുണ്ടസ് ലിഗയില്‍ കിരീടത്തിലേക്ക് കുതിക്കുന്ന ബയേണ്‍, ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ സെമിയിലും ഇടം നേടി. ഹാട്രിക് കിരീടമെന്ന സ്വപ്ന നേട്ടത്തിലേക്ക് പെപ് ഗാര്‍ഡിയോളുടെ സംഘത്തിന്റെ കുതിപ്പ്.
അലിയന്‍സ് അരീനയില്‍ എല്ലാ മേഖലയിലും ബയേണ്‍ മികച്ചു നിന്നു. 30, 71 മിനിറ്റുകളിലാണ് മുള്ളര്‍ ലക്ഷ്യം കണ്ടത്. ആദ്യ ഗോള്‍ നേടിയപ്പോള്‍ കരിയറില്‍ 150ാം ഗോളെന്ന നേട്ടവും ജര്‍മന്‍ താരത്തെ തേടിയെത്തി. സാബി അലൊന്സൊയെടുത്ത കോര്‍ണര്‍ കിക്ക് തലകൊണ്ട് വലയിലേക്ക് തൊടുത്തു മുള്ളര്‍. രണ്ടാം ഗോള്‍ പെനല്‍റ്റിയിലൂടെ. അര്‍ട്യുറോ വിദാലിനെ ബോക്സില്‍ സ്റ്റേണ്‍ബെര്‍ഗ് വീഴ്ത്തിയതിനാണ് പെനല്‍റ്റി ലഭിച്ചത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്-ഹെര്‍ത്ത സെമിഫൈനല്‍ വിജയികളെ ഫൈനലില്‍ ബയേണ്‍ നേരിടും. മെയ് 22നാണ് ഫൈനല്‍.
പിഎസ്ജിക്കും
കലാശപ്പോര്
പാരീസ്: ഫ്രഞ്ച് കപ്പില്‍ പാരീസ് സെന്റ് ജര്‍മനും ഫൈനല്‍. സെമിയില്‍ ലോറിയന്റിനെ എതിരില്ലാത്ത ഒരു ഗോളിനു കീഴടക്കി പിഎസ്ജിയുടെ മുന്നേറ്റം. 75ാം മിനിറ്റില്‍ സൂപ്പര്‍ താരം സ്ലാട്ടണ് ഇബ്രാഹിമോവിച്ച് വിജയ ഗോള്‍ നേടി. ഏയ്ഞ്ചല്‍ ഡി മരിയയാണ് ഗോളിലേക്കു വഴിതുറന്നത്. 25 വാര അകലെ നിന്നുള്ള അര്‍ജന്റീന താരത്തിന്റെ ഷോട്ട് ലോറിയന്റ് ഗോളി സിരിഗു തട്ടിത്തെറിപ്പിച്ചു.
പന്ത് കാലിലൊതുക്കാന്‍ മൗകാന്ദജൊയ്ക്ക് കഴിഞ്ഞില്ല. അവസരം മുതലാക്കിയ ഇബ്രാഹിമോവിച്ച് ലക്ഷ്യത്തിലേക്ക് പായിച്ചു.
സൊഹാക്സ്-ഒളിംപിക് മാഴ്സലെ മത്സര വിജയികള്‍ പിഎസ്ജിയുടെ ഫൈനല്‍ എതിരാളികള്‍ മെയ് 21നാണ് ഫൈനല്‍. ശനിയാഴ്ച ലീഗ് കപ്പ് ഫൈനലില്‍ ലിലെയെ നേരിടുന്ന പിഎസ്ജിയെയും കാത്തിരിക്കുന്നത് ഹാട്രിക്ക്. ലീഗ് കിരീടം നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു പിഎസ്ജി. ഫ്രാന്‍സിലെ മികവ് യൂറോപ്പില്‍ പുറത്തെടുക്കാന്‍ വിയര്‍ക്കുന്ന പിഎസ്ജി ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: