പാലക്കാട്: നഗരമധ്യത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ സ്വര്‍ണക്കവര്‍ച്ച. 55 പവന് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. ടൗണ്‍ റെയില്‍വേസ്റ്റേഷനടുത്തുള്ള ജിബി റോഡിലെ തുളസി ജ്വല്ലറിയിലാണ് കവര്‍ച്ച. സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന എത്തിയ ഉത്തരേന്ത്യക്കാരായ സ്ത്രീകളടങ്ങുന്ന സംഘമാണ് ആഭരണങ്ങളടങ്ങിയ ചെറിയ പെട്ടിയുമായി കടന്നുകളഞ്ഞത്. ഇന്നലെ രാവിലെ 10.30 നാണ് സംഭവം. പ്രൊഫഷണല്‍ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
ജ്വല്ലറി ഉടമയായ വടക്കന്തറ രാംഗനഗര്‍ തുളസീദാസും രണ്ടു ജീവനക്കാരുമാണ് സംഭവ സമയത്ത് കടയിലുണ്ടായിരുന്നത്. സംഭവത്തിന് ഒരുമണിക്കൂര്‍ മുമ്പാണ് ഇവര്‍ കടതുറന്നത്. ഈ സമയം ഹിന്ദി സംസാരിക്കുന്ന സ്ത്രീകളടങ്ങിയ സംഘം കടയിലെത്തി. മൂന്നു സ്ത്രീകളും 15 വയസു തോന്നിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കൈക്കുഞ്ഞുമുണ്ടായിരുന്നു.
കടയിലെത്തിയ ഇവര്‍ ലോക്കറ്റ് വേണമെന്നാവശ്യപ്പെട്ടു. ഈ സമയം കടയില്‍ ഡിസ്പ്ലേ ചെയ്യാനുള്ള സ്വര്‍ണാഭരണങ്ങളടങ്ങിയ ചെറിയപെട്ടി മേശക്കുമുകളില്‍ വച്ചിട്ടുണ്ടായിരുന്നു. ജീവനക്കാര്‍ ലോക്കറ്റുകള്‍ നിരത്തിയപ്പോള്‍ സ്വര്‍ണമടങ്ങിയ ബോക്സ് ക്യാഷ് കൗണ്ടറിനുസമീപംവച്ച് തുളസീദാസും ഇവര്‍ക്കുസമീപം ചെന്നു. ഇതിനിടയില്‍ സംഘത്തിലെ പെണ്‍കുട്ടി ബോക്സ് കൈക്കലാക്കുകയായിരുന്നു. ഉടനെ ലോക്കറ്റ് വേണ്ടെന്നുപറഞ്ഞ് സ്ത്രീകള്‍ സ്ഥലംവിടുകയും ചെയ്തു.
ഏതാനും മിനിട്ടുകള്‍ കഴിഞ്ഞപ്പോഴാണ് ബോക്സ് കാണാതായ വിവരം അറിയുന്നത്. ഇതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നോര്‍ത്ത് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡിവൈഎസ്പിമാരുള്പ്പടെയുള്ള ഉന്നതപോലീസ് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
കടയിലെ സിസിടിവി കാമറയില്‍നിന്ന് പ്രതികളുടെ ചിത്രങ്ങളും മോഷണദൃശ്യങ്ങളും ശേഖരിച്ചു. കൂട്ടത്തിലെ പെണ്‍കുട്ടി ബോക്സ് കൈക്കലാക്കുന്നതും ഉടനെ സംഘം സ്ഥലംവിടുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളില്‍ പോലീസ് വലവിരിച്ചിട്ടുണ്ട്. അതിര്‍ത്തിമേഖലകളിലും തമിഴ്നാട്ടിലേക്കും അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റോപ്പുകള്‍ എന്നിവിടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമായിട്ടുണ്ട്. ഡോഗ് സ്ക്വാഡ് പരിശോധന നടത്തുകയും ഫിംഗര്‍പ്രിന്റ് വിഭാഗം തെളിവെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: