മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് മികച്ച സ്കോര്‍. ബാറ്റ്സ്മാന്മാര്ക്ക് വലിയ സ്കോറിലേക്കെത്താനായില്ലെങ്കിലും 20 ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സെടുത്തു ബാംഗ്ലൂര്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് ഗെയ്ലിനു പകരമെത്തിയ കെ.എല്‍. രാഹുലും നായകന് വിരാട് കോഹ്ലിയും ചേര്‍ന്ന് മികച്ച തുടക്കം നല്കി. 14 പന്തില്‍ രണ്ടു ഫോറും രണ്ടു സിക്സറുമുള്‍പ്പെടെ 23 റണ്‍സെടുത്ത രാഹുല്‍ മടങ്ങിയ ശേഷമെത്തിയ ഡിവില്ലേഴ്സ് വിരാടിനൊപ്പം ചേര്‍ന്ന് സ്കോര്‍ മുന്നോട്ടു നയിച്ചു.
സ്കോര്‍ 91ല്‍ നില്‍ക്കെ വിരാടും രണ്ട് റണ്‍സ് കൂടി ചേര്ക്കിന്നതിനിടെ ഡിവില്ലേഴ്സും മടങ്ങിയതോടെ ബാംഗ്ലൂര്‍ പതറി. വിരാട് 30 പന്തില്‍ മൂന്നു ഫോറുള്‍പ്പെടെ 33 റണ്‍സെടുത്തപ്പോള്‍, ഡിവില്ലേഴ്സ് 21 പന്തില്‍ മൂന്നു ഫോറും ഒരു സിക്സറും സഹിതം 29 റണ്‍സെടുത്തു. ഷെയ്ന് വാട്സണും (അഞ്ച്) ക്ഷണത്തില്‍ മടങ്ങിയതും ബാംഗ്ലൂരിനെ പ്രതിസന്ധിയിലാക്കി.
പിന്നീട് ഒരുമിച്ച ട്രാവിസ് ഹെഡ്ഡും (37), സര്‍ഫറാസ് ഖാനും (28) ചേര്‍ന്ന് ടീമിന് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചു. 24 പന്തില്‍ രണ്ടു വീതം ഫോറും സിക്സറും പറത്തിയാണ് ട്രാവിസ് 37 റണ്‍സെടുത്തത്. 18 പന്തില്‍ രണ്ടു വീതം സിക്സറും ഫോറും നേടി സര്‍ഫറാസ്. അവസാന ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ സര്‍ഫറാസിനെയും സ്റ്റുവര്‍ട്ട് ബിന്നിയെയും (ഒന്ന്) അടുത്തടുത്ത പന്തുകളില്‍ മടക്കിയതോടെ ബാംഗ്ലൂര്‍ സ്കോര്‍ 170ല്‍ അവസാനിച്ചു. ഈ ഓവറിലെ ആദ്യ പന്തില്‍ ട്രാവിസ് റണ്ണൗട്ടായതും തിരിച്ചടിയായി. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്നും, ക്രുണാല്‍ പാണ്ഡ്യ രണ്ടും വിക്കറ്റെടുത്തപ്പോള്‍, മിച്ചല്‍ മക്ലെന്ഘന് ഒരു വിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: