തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ഉത്സവത്തിന് സമാപനം കുറിച്ച് ഭക്തി നിര്‍വൃതിയില്‍ ആറാട്ട് നടന്നു. ഇന്നലെ വൈകിട്ട് 4.30 ഓടെ കിഴക്കേനടയിലെ ദീപാരാധന കഴിഞ്ഞ് ശ്രീകോവിലില്‍ നിന്ന് ശ്രീപത്മനാഭസ്വാമി, നരസിംഹ സ്വാമി, പുറത്തിറങ്ങിയ ശ്രീകൃഷ്ണന് എന്നീ ശീവേലി വിഗ്രഹങ്ങള്‍ ചുറ്റമ്പല പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ എത്തി. തുടര്‍ന്ന് അകത്തെ പ്രവൃത്തിക്കാര്‍, മൂലം തിരുന്നാള്‍ ബാലരാമ വര്‍മയ്ക്ക് ഉടവാള് കൈമാറിയതോടെ ആറാട്ട് ഘോഷയാത്ര ക്ഷേത്ര കവാടം കടന്ന് പുറത്തിറങ്ങി. ശ്രീവരാഹം വരാഹമൂര്‍ത്തി, പെരുന്താന്നി ശ്രീകൃഷ്ണ ക്ഷേത്രം, ത്രിവിക്രമംഗലം തൃപ്പാദപുരം എന്നീ ഉപക്ഷേത്രങ്ങള്‍ പത്മനാഭ സ്വാമിയു
ടെ ആറാട്ടിന് അകമ്പടി സേവിച്ചു. പെരിയ നമ്പി, പഞ്ചഗവ്യത്ത് നമ്പി, തെക്കേമഠം നമ്പി, തിരുവമ്പാടി നമ്പി എന്നിവര്‍ ആറാട്ട് ഘോഷയാത്രയ്ക്കൊപ്പം അണിനിരന്നു. ആന, അശ്വാരൂഢസേന, പോലീസിന്റെ വാദ്യമേളം, മിലിട്ടറിയുടെ വാദ്യമേളം. സായുധ സേന എന്നിവയ്ക്ക് പുറമെ വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് പുത്തനുണര്‍വ് നല്കി. ഘോഷയാത്ര പടിഞ്ഞാറെ കോട്ട കഴിഞ്ഞതും ആചാരപ്രകാരമുള്ള 21 കതിനാവെടി മുഴക്കി. വൈകിട്ട് 6.30 ഓടെ ശംഖുംമുഖം കടല്‍ത്തീരത്ത് ആറാട്ട് ഘോഷയാത്ര എത്തി. പടിഞ്ഞാറേ മണ്ഡപത്തില്‍ ആറാട്ട് വിഗ്രഹങ്ങളെ ആചാര പ്രകാരം ഇരുത്തിയശേഷം തീരത്ത് പ്രത്യേകം തയ്യാറാക്കിയ പൂജാപീഠത്തില്‍ തരണനല്ലൂര്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പൂജാകര്‍മങ്ങളും ദേവവിഗ്രഹങ്ങളുടെ ആറാട്ടും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: