ഇടുക്കി: 45 പേരുടെ ജീവന് അപഹരിച്ച തേക്കടി ബോട്ട് ദുരന്തത്തെക്കുറിച്ചുള്ള തുടരന്വേഷണം ക്രൈംബ്രാഞ്ച് പൂര്‍ത്തിയാക്കിയതോടെ കേസ് നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. മറൈന്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്വ. ജോയി തട്ടിലാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. എസ്.പി പി.എ വത്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടരന്വേഷണം നടത്തിയത്.
കേസ് വാദിക്കുന്നതിനായി സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടേ കുറ്റപത്രം നല്‍കൂ എന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നിന്ന് അറിയിച്ചിരുന്നു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷയും നല്കി. ഇതേത്തുടര്‍ന്നാണ് നിയമനം. ഈ മാസം അവസാനത്തോടെ പ്രോസിക്യൂട്ടര്‍ ചുമതലയേല്‍ക്കും.
കെ.റ്റി.ഡി.സി ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ സംഘം പ്രോസിക്യൂട്ടറുമായി ചര്‍ച്ച ചെയ്യും. രണ്ട് മാസത്തിനകം പഴുതുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്.
2009 സെപ്റ്റംബര്‍ 30നാണ് കെടിഡിസിയുടെ ജലകന്യക ബോട്ട് തേക്കടി തടാകത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങിയത്. ഏഴു കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര് മരിച്ചിരുന്നു. മരിച്ചവരെല്ലാം അന്യ സംസ്ഥാനത്തു നിന്നുള്ളവരായതിനാല്‍ അന്വേഷണവും കേസ് വിസ്താരവും വേഗത്തിലാക്കാന്‍ ഒരു ഭാഗത്തുനിന്നും സമ്മര്‍ദ്ദം ഉണ്ടായില്ല എന്നതാണ് വാസ്തവം. അന്യസംസ്ഥാനത്തുനിന്നും എത്തിയവരെ അപകടത്തില്‍ പെടുത്തിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ പറ്റില്ല എന്ന നിലപാടാണ് ക്രൈംബ്രാഞ്ചിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: