മലപ്പുറം: നിലവിലെ സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ മുസ്ലിം ലീഗും കൂടുതല്‍ സീറ്റുകള്‍ നേടാനായി സിപിഎമ്മും മലപ്പുറം ജില്ലയില്‍ അക്രമം അഴിച്ചുവിടുന്നു. ചില മണ്ഡലങ്ങളില്‍ ഇരുകൂട്ടരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ചിലയിടങ്ങളില്‍ സംയുക്തമായി ബിജെപിയെ ആക്രമിക്കുകയാണ്.
സിപിഎമ്മിന്റെ വര്‍ഗീയധ്രുവീകരണവും എന്‍ഡിഎയുടെ ശക്തമായ സാന്നിധ്യവും മുസ്ലിം ലീഗിന്റെ മലപ്പുറം കോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചില മണ്ഡലങ്ങളില്‍ പരാജയം സംഭവിക്കുമെന്ന് ലീഗ് ഭയ ക്കുന്നു. കഴിഞ്ഞ ദിവസം താനൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്ദുറഹ്മാനെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായും അടിച്ചുതകര്‍ത്തു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയും നിലവിലെ എംഎല്‍എയുമായ അബ്ദുറഹിമാന് രണ്ടത്താണിയുടെ പ്രചരണ പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വി. അബ്ദുറഹിമാന് കേരളത്തിലെ അറിയപ്പെടുന്ന വ്യവസായികളില്‍ ഒരാളാണ്. സിപിഎം വര്‍ഗീയപരമായി നടത്തുന്ന പ്രചരണങ്ങള്‍ മുസ്ലിംലീഗിനെ തോല്‍വിയിലേക്ക് നയിക്കുമെന്ന കണക്കുകൂട്ടലാണ് അക്രമം അഴിച്ചുവിടാന്‍ കാരണം. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള താനൂര്‍ നഗരസഭയിലും പരിസര പ്രദേശങ്ങളിലും സ്ഥിതിമറിച്ചാണ്. ഇവിടെ ലീഗും സിപിഎമ്മും സംയുക്തമായി ബിജെപിയെ ആക്രമിക്കുകയാണ്. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഫഌക്സ് ബോര്‍ഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചു.
നിലമ്പൂര്‍, വള്ളിക്കുന്ന്, തവനൂര്‍, പൊന്നാനി, തിരൂരങ്ങാടി തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി ഇത്തവണ നിര്‍ണ്ണായക ശക്തിയാണ്. ഈ മണ്ഡലങ്ങളിലെല്ലാം ബിജെപി പ്രവര്‍ത്തകരെ വേട്ടയാടുന്ന നിലപാടാണ് സിപിഎമ്മും ലീഗും സ്വീകരിക്കുന്നത്. പൊന്നാനി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.കെ.സുരേന്ദ്രന്റെ പ്രചരണ സാമഗ്രികള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ല. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഉപവാസ സമരം നടത്തുകയുണ്ടായി. അക്രമം നടത്തി പരസ്പരം പഴിചാരാനുള്ള ഇരുകൂട്ടരുടെയും തന്ത്രം തുടക്കത്തില്‍ തന്നെ പരാജയപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: