ന്യൂദല്‍ഹി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരില്‍ ഒരാളായ സാല്‍വത്തോറൊ ജിറോണിനെ ഉപാധികളോടെ വിട്ടയക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര മധ്യസ്ഥ കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പാസ്പോര്‍ട്ട് ഇറ്റലിയില്‍ നല്‍കണം, ഇറ്റലി വിട്ടുപോകരുത് തുടങ്ങിയ ഉപാധികളാണ് ഭാരതം മുന്നോട്ടുവച്ചിരിക്കുന്നത്. ഹേഗിലെ പെര്‍മനന്റ് കോര്‍ട്ട് ഓഫ് ആര്ബിട്രേഷനിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കേസില്‍ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെ ഇപ്പോള്‍ ഇറ്റലിയിലാണ്. മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ചികിത്സയ്ക്കായി ഇയാളെ നാട്ടിലേയ്ക്ക് അയക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു.
2012 ഫെബ്രുവരിയിലാണ് എന്റിക്ക ലക്സിയിലെ നാവികരായ സാല്വത്തോറും മാസിമിലാനോയും രണ്ട് മലയാളി മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്നത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്നാണ് നാവികരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: