കണ്ണൂര്‍: തികച്ചും ഹിന്ദുസംസ്കാരത്തിന്റെ മഹത്വവും ജനാധിപത്യത്തിന്റെ മൂല്യവും സംരക്ഷിച്ച് ഇന്ത്യയിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിലൂടെ അവരെ ജീവിതത്തിന്റെ മുഖ്യധാരയില്കൊണ്ടുവന്ന് ഉള്ളവനും ഇല്ലാത്തനും തമ്മിലുള്ള അന്തരം പരിഹരിച്ച് ജനനന്മ മാത്രം ലക്ഷ്യംവെച്ച് ഭരിക്കുന്ന മോദി സര്‍ക്കാരിന്റെ വികസന പദ്ധതിയുടെ ആനുകൂല്യങ്ങള്‍ കേരളത്തിന് കലവറയില്ലാതെ ലഭിക്കണമെങ്കില്‍ കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണെന്ന് കേരളാ സംസ്ഥാന തിയ്യമഹാസഭ അഭിപ്രായപ്പെട്ടു. കേരളം മാറിമാറി ഇടതും വലതും മുന്നണികള്‍ ഭരിച്ചെങ്കിലും തൊഴില്‍രഹിതരുടെ എണ്ണം കൂടിക്കൂടി വരുന്നു. പുതുതായി വ്യവസായം ഇല്ല, കൈത്തറി മേഖല പൂര്‍ണ്ണമായും തകര്‍ന്നു, കശുവണ്ടി വ്യവസായം, കയര്‍ വ്യവസായം, സ്പിന്നിംഗ് മേഖല, തുണിവ്യവസായം, വിദ്യാഭ്യാസ മേഖല എന്നിവ എല്ലാം തകര്‍ന്നു, അതിന് പുറമെ നാഷണല്‍ ഹൈവേയുടെ വികസനം എന്നും ജലരേഖയായി തന്നെ തുടരുന്നു. ഇടതും വലതും മുന്നണികള്‍ക്ക് കാര്യമായ മാറ്റം വരുത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ രണ്ട് മുന്നണികള്‍ക്കും ബദലായി ഒരുമാറ്റത്തിന് ജനങ്ങള്‍ ചിന്തിക്കേണ്ട സമയമാണ് മുന്നില്‍ നില്‍ക്കുന്നത്. ഒരവസരം എന്‍ഡിഎ സഖ്യത്തിന് കൊടുക്കാന്‍ കേരള ജനത തയ്യാറായാല്‍ തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ വിലപ്പെട്ട സഹായംലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ ആനുകൂല്യം കേരളജനതക്കായിരിക്കും. ഇരുമുന്നണികളും ഒരുക്കിവെച്ച ചതിക്കുഴിയില്‍ വിദ്യാസമ്പന്നരായ യുവതീ-യുവാക്കള്‍ വീഴാതെ മെയ് 16ന് നിങ്ങളുടെ ചിന്ത മാറ്റത്തിനായി രേഖപ്പെടുത്തി ഒരവസരം മൂന്നാം മുന്നണിക്ക് നല്കി അത്ഭുതം കാണിച്ചാല്‍ ഇരുമുന്നണികളുടെയും മുഖംമൂടി വലിച്ചെറിയപ്പെടുമെന്നും സംസ്ഥാന പ്രസിഡണ്ട് കൊറ്റിയാല്‍ കൃഷ്ണന് പ്രസ്താവനില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: