എം.കെ.കെ.നായര്‍ വിവരിക്കുന്നത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരത്തിന്റെ അപ്പാടെയുള്ള കൊലപാതകമാണ്. ഇന്നും ആ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിരിക്കാനിടയില്ല. ഉച്ചഭക്ഷണത്തിനു പപ്പടം കീറിക്കാച്ചിയതിനുവരെ അന്നു കേരളത്തില്‍ പണിമുടക്കുണ്ടായ ചരിത്രം എംകെകെ ദു:ഖത്തോടെ ഓര്‍ക്കുന്നു.
ഇടമലയാര്‍ പദ്ധതിയുടെ കഥയും എംകെകെ വിവരിക്കുന്നുണ്ട്. അതിന്റെ ക്രോഡീകരിച്ച രൂപം ഇതാ. ഇതുകണ്ടാല്‍ മനുഷ്യന് മാത്രമല്ല മരങ്ങള്‍ പോലും ധര്മരോഷം കൊള്ളും. മഴക്കാലത്തു ജലസംഭരണം നടത്തി വേനല്ക്കാലത്തു ആവശ്യമായ ജലം പെരിയാറ്റിലേയ്ക്ക് ഒഴുകുകയായിരുന്നു ഇടമലയാര്‍ പദ്ധതികൊണ്ട് പ്രധാനമായി ഉദ്ദേശിച്ചത്; അതോടൊപ്പം, 320 ദശലക്ഷം വൈദ്യുതി യൂണിറ്റിന്റെ ഉല്‍പ്പാദനവും.
1967 ല്‍ ആരംഭിച്ച ഈ ഉദ്യമം ഏതാണ്ടു നാലുവര്‍ഷത്തോളം എഴുത്തുകുത്തുകളില്‍ കുരുങ്ങിക്കിടന്നും ചുമതലപ്പെട്ട ഒരുദ്യോഗസ്ഥന് ദല്ഹിയില്പ്പോയി ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളൂ. 1971 ജൂണിലാണ് എം.കെ.കെ.നായര്‍ പ്ലാനിങ് കമ്മീഷനില്‍ ചേരുന്നത്. അവിടെ കെട്ടിക്കിടന്നിരുന്ന ഇടമലയാര്‍ പദ്ധതിയുടെ ഫയല്‍ അദ്ദേഹം പൊടിതട്ടിയെടുത്തു; 1973 ല്‍ ആ പദ്ധതിയ്ക്ക് അനുമതി നല്‍കുകയും ചെയ്തു. അന്ന് അതിന് ചെലവ് കണക്കാക്കിയത് 23 കോടിയോളം രൂപ.
എന്നാല്‍, പണി ആരംഭിക്കുന്നത് 1976 സപ്തംബറില്‍. അന്നേയ്ക്ക് പദ്ധതിച്ചെലവ് 48 കോടിയോളം വര്‍ധിച്ചു. ആരംഭിക്കുമ്പോള്‍ 23 കോടിയില്‍ തുടങ്ങിയ പദ്ധതി അവസാനിച്ചത് 100 കോടി രൂപയില്‍! ഇനിയാണ് പ്രധാനകഥാപാത്രത്തിന്റെ രംഗപ്രവേശം-പണിമുടക്ക്! 1973 സപ്തംബറില്‍ പണി ആരംഭിച്ചു. മൂന്നുമാസം കഴിയുംമുമ്പ് ആദ്യത്തെ പണിമുടക്കുണ്ടായി. തുടര്‍ന്ന്, 1979 നുള്ളില്‍ നിരവധി ചില്ലറ പണിമുടക്കുകള്‍! അതിനുശേഷം വളരെനാള്‍ നീണ്ടുനിന്ന വലിയൊരു പണിമുടക്ക്! അങ്ങനെ നിര്‍മാണം 1980 മാര്‍ച്ചുവരെ നീണ്ടു. പദ്ധതിയുടെ കഷ്ടകാലം തീര്‍ന്നില്ല.
അതിനാവശ്യമായ ടണല്‍ പണിയിലേര്‍പ്പെട്ട തൊഴിലാളികള്‍, രണ്ടു വന്‍തോതിലുള്ള പണിമുടക്കുകള്‍ നടത്തി. ലോകചരിത്രത്തില്‍ ടണല്‍ പണിയുന്നതില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ഒരുകാലത്തും ഇതുപോലെ പണിമുടക്കുകള്‍ നടത്തിയിട്ടില്ല. ആകെ 110 തൊഴിലാളികള്‍ ആയിരുന്നു ആ പണിയ്ക്ക്.
ആദ്യത്തെ പണിമുടക്ക് 1980 ല്‍ അഞ്ചുമാസം നീണ്ടുനിന്നു. അടുത്ത പണിമുടക്ക് 1981 ഏപ്രിലില്‍ തുടങ്ങി 1983 ജൂണിലാണ് അവസാനിച്ചത്. അങ്ങനെ ടണല്‍ പണിയില്‍ മാത്രം പണിമുടക്കുക്കൊണ്ട് നഷ്ടപ്പെട്ടത് രണ്ടുകൊല്ലം ഏഴുമാസം. കോണ്ട്രാക്ടര്മാരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഇലക്ട്രിസിറ്റി ബോര്‍ഡില്‍ സ്ഥിരമായി നിയമിക്കണം എന്നായിരുന്നു ആവശ്യം. പണിമുടക്കുമൂലം ഇടമലയാര്‍ ഉല്‍പ്പാദനം തുടങ്ങാന്‍ മൂന്നുകൊല്ലത്തില്‍ കൂടുതല്‍ സമയം പാഴാക്കി. മാത്രമല്ല, പണി കഴിഞ്ഞപ്പോള്‍, അണക്കെട്ടിലും ടണലിലും വിള്ളലുകള്‍- പിന്നേയും നഷ്ടം!
തൊഴിലാളി നേതൃത്വത്തിനും അവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനും രാജ്യക്ഷേമത്തിലും പുരോഗതിയിലും അല്‍പ്പമെങ്കിലും താല്പ്പര്യമുണ്ടായിരുന്നെങ്കില് ഇടമലയാര്‍ 1979 ല്‍ ഉല്‍പ്പാദനം ആരംഭിക്കുമായിരുന്നു.
1986 ലെ രൂക്ഷമായ വിദ്യുച്ഛക്തി ക്ഷാമത്തിന്റെ പിന്നില്‍ ആരായിരുന്നു എന്ന് ഇപ്പോള്‍ വ്യക്തം. പണിമുടക്കുമൂലം അണക്കെട്ടുനിര്മാണത്തിലും ടണല്‍ നിര്‍മാണത്തിലുമായി 36 കോടിയിലധികം രൂപ നഷ്ടം, ആ കാലത്ത്. ഒപ്പം, കാലതാമസം മൂലം പദ്ധതിയുടെ മൊത്തം ചെലവും വര്‍ധിച്ചു. ഓരോ ദിവസത്തെ കാലതാമസവും മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് കേരളത്തിനു ഈ പദ്ധതി മൂലം സഹിക്കേണ്ടിവന്നത്.
ജാഗരൂകരായ പത്രപ്രവര്‍ത്തകരും അക്ഷരാഭ്യാസവും രാഷ്ട്രീയബോധവുമുള്ള കേരള ജനതയും ഇപ്രകാരമൊരു വിപത്തിനെപ്പറ്റി ഇന്നുവരെ (1985) ശബ്ദമുയര്‍ത്തിയിട്ടില്ല. പൊതുമുതല്‍ ചെലവാക്കി ചെയ്യുന്ന ഓരോ പദ്ധതിയുടെയും സാമൂഹ്യസാമ്പത്തിക പ്രയോജനം എത്രത്തോളം സഫലമാകുന്നുവെന്ന് നിരീക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ ആ കടമ നിര്‍വഹിച്ചിട്ടില്ല. ഇടമലയാര്‍ പദ്ധതി ഒരുദാഹരണം മാത്രം. 23 കോടിയില്‍ തുടങ്ങി 100 കോടി ചെലവാക്കിയിട്ടും പൂര്ത്തിയാവാത്തതെന്തെന്നു ശബ്ദമുയര്‍ത്തി ചോദിക്കുവാന്‍ ബാധ്യസ്ഥരായ മന്ത്രിമാരും ജനപ്രതിനിധികളും എന്തുകൊണ്ടു തയ്യാറാവുന്നില്ല.
പദ്ധതി മൂലം ലഭിക്കേണ്ടതായ സാമൂഹ്യ സാമ്പത്തിക പ്രയോജനം ലഭിക്കാത്തതില്‍ എന്തുകൊണ്ടാണ് നികുതിദായകര്‍ ക്ഷുഭിതരാകാത്തത്? വ്യക്തി താല്‍പ്പര്യങ്ങളും പാര്‍ട്ടി താല്‍പ്പര്യങ്ങളും രാജ്യതാല്പ്പര്യത്തിനുപരിയായിക്കരുതുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും അവരുടെ പിണിയാളുകളും ഒരുകാലത്തു തടുക്കാനാവാത്ത ജനക്ഷോഭത്തിന് വിധേയരാകേണ്ടിവരും. എം.കെ.കെ.നായരിലെ യഥാര്‍ത്ഥ രാജ്യസ്നേഹിയുടെ വിങ്ങലും തേങ്ങലുമാണ് ഇവിടെ നാം കേട്ടത്.
വാല്‍ക്കഷ്ണം
1956 ലെ കേരള സംസ്ഥാന രൂപീകരണത്തിനോട് ബന്ധപ്പെട്ട ഒരു ശരാശരി മലയാളിയുടെ നിരാശ എം.കെ.കെ.നായരില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നു കാണാന്‍ ഈ ഓര്‍മക്കുറുപ്പില്‍ അവസരമുണ്ട്. സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ മൂന്നംഗങ്ങളില്‍ ഒരാളായ സര്‍ദാര്‍ കെ.എം.പണിയ്ക്കരുടെ ഉദ്ദേശശുദ്ധിയെ എംകെകെ സംശയിക്കുന്നു, അതും, തികച്ചും യുക്തിപൂര്വമായിത്തന്നെ. തെക്കന്‍ തിരുവിതാംകൂറില്‍നിന്ന് നാലു താലൂക്കുകളും ചെങ്കോട്ടയും തമിഴ്നാടിന് നല്കി; മലയാളി ഭൂരിപക്ഷമുണ്ടായിട്ടും ഗൂഡല്ലൂര്‍ തമിഴ്നാട്ടില്‍ തന്നെ നിലനിര്‍ത്തി; കാസര്‍കോട് കേരളത്തിനോടു ചേര്‍ത്തു.
ഒരുപക്ഷേ, പണിയ്ക്കര് വിചാരിച്ചാല്‍ തടയാന്‍ ആകാത്തതായിരുന്നു തെക്കന്‍ തിരുവിതാംകൂറിന്റെ നഷ്ടം എന്നുപറഞ്ഞു നിന്നേയ്ക്കാം. എന്നാല്‍, അതേ താപ്പുകൊണ്ട് എന്തുകൊണ്ട് ഗൂഡല്ലൂരിനെ അളന്നില്ല? ഇതാണു എംകെകെനായരുടെ ചോദ്യം. അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിയാത്ത മറ്റൊന്നുകൂടിയുണ്ട്. കമ്മീഷന്, തെളിവെടുപ്പിനായി കേരളം സന്ദര്‍ശിക്കുന്നതിനുമുമ്പ്, ബാംഗ്ലൂരിലെത്തിയപ്പോള്‍, സര്‍ദാര്‍ പണിയ്ക്കര് ഒരു പത്രസമ്മേളനത്തില്‍ ”കുഴിത്തുറ തൊട്ടു തെക്കോട്ട് ഒരിഞ്ചു ഭൂമിയ്ക്കുപോലും കേരളത്തിനവകാശമില്ല” എന്നു യാതൊരു പ്രകോപനവുമില്ലാതെ പറയുകയുണ്ടായി. ”ഗൂഡല്ലൂര്‍ ചരിത്രപരമായും ഭൂമിശാസ്ത്രപരമായും തമിഴ്നാടിന്റേതാണ്” എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എന്തായിരിക്കണം നയതന്ത്രജ്ഞനായ അദ്ദേഹത്തിന്റെ ലക്ഷ്യം എന്ന് വ്യക്തമല്ല. ഇനി, എം.കെ.കെ.നായര്‍ പങ്കിടുന്ന ഒരു ശ്രുതി, അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പകര്‍ത്താം:
”പണിയ്ക്കരുടെ ദൂരദൃഷ്ടമായ(long distance) പ്രശസ്തി മൂലം പരവശമായിട്ടില്ലാത്ത പലരും പണിയ്ക്കരുടെ മേല്‍ വളരെ ഗൗരവമുള്ള ഒരാരോപണം ഉയര്‍ത്തിയിട്ടുണ്ട്. തന്റെ മകളുടെയും മരുമകനായ എം.എന്‍.ഗോവിന്ദന് നായരുടെയും പ്രേരണയ്ക്കു വശംവദനായി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മേധാവിത്വം ലഭിക്കത്തക്ക ഒരു കേരളം അദ്ദേഹം മെനഞ്ഞെടുത്തു എന്നാണ് ആ ആരോപണം. അതിനു അടിസ്ഥാനമായി അവര്‍ ചൂണ്ടിക്കാട്ടുന്നു:
തെക്കന്‍ തിരുവിതാംകൂറിലും ചെങ്കോട്ടയിലുമായി 44 അടിയുറച്ച കോണ്‍ഗ്രസ് എംഎല്‍എമാരുണ്ടായിരുന്നു. ആ പ്രദേശം മുഴുവനും കോണ്‍ഗ്രസുകാരുടെ അധീനതയിലുള്ളതായിരുന്നുവെന്നും പരക്കേ വിശ്വസിക്കപ്പെട്ടിരുന്നു. ഗൂഡല്ലൂരില്‍ നാല് എംഎല്‍എമാരാണുള്ളത്. മലയാളികള്‍ ഭൂരിഭാഗമായ ഗൂഡല്ലൂരിലെ എംഎല്‍എമാരെല്ലാം കോണ്ഗ്രസുകാരായിരിക്കാനേ വഴിയുള്ളൂ. അവിടുത്തെ പാരമ്പര്യം അതാണു കാണിക്കുന്നത്.
മലബാര്‍ പ്രദേശത്തും കാസര്‍കോടും കൂടി 16 എംഎല്‍എമാരെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരായിട്ടും അറിയപ്പെട്ടിരുന്നു.
ഈ സ്ഥിതിയില്‍, കേരളത്തില്‍നിന്ന് തെക്കന്‍ തിരുവിതാംകൂറും ചെങ്കോട്ടയും മുറിച്ചുമാറ്റി, കാസര്‍കോട് കേരളത്തിലേക്കു ചേര്‍ത്തു, ഗൂഡല്ലൂര്‍ തമിഴ്നാട്ടില്‍ത്തന്നെ നിലനിര്‍ത്തിയാല്‍ എം.എന്‍.ഗോവിന്ദന് നായരുടെ പാര്‍ട്ടിയ്ക്കു കേരളത്തില്‍ മേധാവിത്വം സ്ഥാപിക്കാന്‍ എന്താണ് വൈഷമ്യം?
1957 ലെ തെരഞ്ഞെടുപ്പ് അത് വ്യക്തമാക്കുകയും ചെയ്തുവല്ലോ. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതങ്ങളാകാം. പക്ഷേ, പണിയ്ക്കരുടെ പെരുമാറ്റം തീര്‍ച്ചയായും അദ്ദേഹം അലങ്കരിച്ച സ്ഥാനത്തിനു മാലിന്യമുണ്ടാക്കി എന്നുപറഞ്ഞാല്‍ അതുശരിയാണ്. മാത്രമല്ല പണിയ്ക്കരുടെ തന്നെ ഭാഷയില്‍, ചരിത്രപരമായും ഭൂമിശാസ്ത്രപരമായും ന്യായീകരിക്കാവുന്ന ഒരു കേരളമാണ് പുനഃസംഘടനമൂലം രൂപീകൃതമായതെങ്കില്‍, ആ സംസ്ഥാനത്തില്‍ 1957 ലെ തെരഞ്ഞെടുപ്പില്‍ കൂടി ഒരു ഗവണ്മെന്റ് രൂപീകരിക്കാനുള്ള ഭൂരിപക്ഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കു കിട്ടുകയില്ലായിരുന്നുവെന്നതും സംശയാതീതമാണ്.”
കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന ഒരാള്‍ക്കും എം.കെ.കെ.നായരോട് വിയോജിക്കാനാവില്ല. കേരളത്തിന്റെ വ്യവസായ വികസനത്തിന്, കേരളത്തിലെ യുവാക്കള്‍ക്ക് പുറത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്, കേരളത്തിന്റെ തൊഴില്‍രംഗത്തു സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നതിന്, കേരളത്തിലെ കലകള്‍ വളര്‍ന്നു പ്രചരിപ്പിക്കുന്നതിന്, എം.കെ.കെ.നായരെപ്പോലെ വ്യഗ്രത കാട്ടിയ, സംഭാവനകള്‍ നല്കിയ വ്യക്തികള്‍ വേറെ എത്രപേരുണ്ട്? ‘അനാമികാസാര്ത്ഥവതീ.’ ഭാരതത്തെ ഒന്നാക്കിയ വി.പി.മേനോനും ഭാരതം ഒന്നായിക്കണ്ട സര്‍ദാര്‍ കെ.എം.പണിയ്ക്കരും കേരളത്തിന്റെ മക്കള്‍ തന്നെയാണെങ്കിലും താന്‍ പിറന്ന നാടിനെ സ്നേഹിക്കുക എന്ന ഗുണവിശേഷത്തില്‍, അവരുടെ സ്ഥാനം എം.കെ.കെ.നായര്‍ക്കു പിന്നില്‍ മാത്രം!
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: