കൊച്ചി: വേനലവധിയില്‍ മനം കുളിര്‍പ്പിക്കുന്ന ചിരി മഴയുമായി ദേശീയ മേളയ്ക്ക് കൊച്ചി വേദിയാവുന്നു. മെയ് 21 മുതല്‍ 25 വരെ നഗരത്തിലെ വിവിധ വേദികളിലായി നടക്കുന്ന ‘കാര്‍ട്ടൂണ്‍ 2016’ കേരള കാര്‍ട്ടൂണ്‍ അക്കാദമിയാണ് ഒരുക്കുന്നത്. കൊച്ചി കോര്പ്പറേഷന്, വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ), ജില്ലാ ടൂറിസം പ്രൊമേഷന് കൗണ്‍സില്‍, എറണാകുളം പ്രസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
ഫെസ്റ്റിവലിന്റെ ഭാഗ്യചിഹ്നമായ ‘കല്ലു’ എന്ന ആനക്കുട്ടിയുടെ റിലീസിങ്ങ് സംവിധായകന് സിദ്ദിഖ് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനു നല്കി നിര്‍വ്വഹിച്ചു. കാര്‍ട്ടൂണ്‍ മേളയുടെ ലോഗോ പ്രകാശനം ദല്ഹിഹിയില് കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയാണ് നിര്‍വ്വഹിച്ചത്. ലോഗോ അനൂപ് രാധാകൃഷ്ണനും ഭാഗ്യചിഹ്നം ദേവപ്രകാശുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മേളയുടെ ടൈറ്റില്‍ മ്യൂസിക് ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന് ബിജിബാലാണ്.
500 കാരിക്കേച്ചറുകളും 500 കാര്‍ട്ടൂണുകളും അണിനിരക്കുന്ന പ്രദര്‍ശനം, കാര്‍ട്ടൂണില്‍ കഥാപാത്രങ്ങളാവുന്ന കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ദേശീയ തലത്തില്‍ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുക്കുന്ന സംവാദങ്ങള്‍, ലൈവ് കാരിക്കേച്ചര്‍, കാര്‍ട്ടൂണ്‍ രചന എന്നിവ മേളയുടെ ആകര്‍ഷണമാണ്. നവമാധ്യമങ്ങളിലെ ഹാസ്യതരംഗത്തെപ്പറ്റി നര്‍മ സംവാദം, കാര്‍ട്ടൂണിലെ കുലപതികളുടെ പ്രശസ്തമായ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം, കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കുന്നവര്‍ പങ്കെടുക്കുന്ന ചിരിനേരം, കുട്ടികള്‍ക്കായുള്ള അനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും ഇതോടൊപ്പം നടക്കും.
പ്ര്ശസ്ത വ്യക്തികളുടെ കാരിക്കേച്ചറുകള്‍ക്കൊപ്പം ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാനുള്ള സ്ഥലങ്ങളും ഒരുക്കും. ടിഡിഎം ഹാള്‍, സുഭാഷ് പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, ചില്‍ഡ്രന്‍സ് തീയററര്‍, ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറി, പ്രസ് ക്ലബ്ബ് ആര്‍ട് ഗാലറി, ഫെഡറല്‍ ടവര്‍, മറൈന്‍ ഡ്രൈവ് വാക് വേ, രാജേന്ദ്ര മൈതാനി എന്നിവയാണ് മേളയുടെ വേദികള്‍.
കേരളത്തിന്റെ ഹാസ്യ പാരമ്പര്യത്തിന് പ്രണാമമര്‍പ്പിച്ച്, കുഞ്ചന്‍ നമ്പ്യാരുടെ സ്മരണ ഉറങ്ങുന്ന അമ്പലപ്പുഴയില്‍ നിന്ന് 21 ന് മേളയുടെ പതാകാ പ്രയാണം ആരംഭിക്കും. ഹാസ്യവുമായി ചേര്‍ന്നു നില്ക്കുന്ന പരമ്പരാഗത കലകള്‍ക്കും മേളയില്‍ വേദിയുണ്ടാവും. പ്രസ് ക്ലബ്ബ് ട്രഷറര്‍ പി. എ. മെഹബൂബ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ സജ്ജീവ്, കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, വൈസ് ചെയര്മാന് കെ. ഉണ്ണികൃഷ്ണന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: