രാഷ്ട്രീയമായി ഏറെ പ്രാധാന്യം കല്പിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു ബീഹാറിലേത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ്. പക്ഷെ ഈ സമയമാകുമ്പോഴേക്കും രാജ്യത്തെ പ്രതിപക്ഷം ഒന്നാകുന്ന കാഴ്ച കണ്ടു. പ്രതിപക്ഷം മാത്രമല്ല, ബൗദ്ധിക സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിത്വങ്ങളും മോദി സര്‍ക്കാരിനെതിരെ പടയൊരുക്കം തുടങ്ങി.
ബീഹാറില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുണ്ടായ തകര്‍പ്പന്‍ വിജയം നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും മാറ്റി ചിന്തിപ്പിച്ചു. രാഷ്ട്രീയ ജീവിതത്തില്‍ നിതീഷ് കുമാര്‍ ഏറ്റവുമധികം എതിര്‍ത്തിരുന്ന ലാലുപ്രസാദ് യാദവുമായും കോണ്‍ഗ്രസുമായും സഖ്യത്തിലേര്‍പ്പെടാന്‍ നിതീഷ് തയ്യാറായി. കോണ്‍ഗ്രസിന്റെ കിരാത ഭരണത്തിനെതിരെ ജയ്പ്രകാശ് നാരായണന്റെ അനുഗ്രഹാശിസുകളോടെ പിറവി കൊണ്ട ജനതാദള്‍ പരിവാര്‍ കോണ്‍ഗ്രസിനൊപ്പം കൂട്ടുകൂടി.
ജാതി രാഷ്ട്രീയം പറഞ്ഞാണ് നിതീഷും ലാലുവും ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ബിജെപി അധികാരത്തില്‍ വന്നാല്‍ സംവരണം അവസാനിപ്പിക്കുമെന്ന പ്രചാരണം എങ്ങും നടത്തി. ഓരോ ഘട്ടത്തിലും പോളിങ്ങിന്റെ തലേന്ന് നോട്ടീസ് വിതരണം ചെയ്ത് ഇവര്‍ ഈ വിശ്വാസം വോട്ടര്‍മാരില്‍ ഊട്ടിയുറപ്പിച്ചു.
ഇതിനും പുറമേയായിരുന്നു രാജ്യത്ത് നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അഴിച്ചുവിട്ട അപവാദ പ്രചാരണങ്ങള്‍. അപകടം പറ്റിയാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനു പകരം അയാളുടെ ജാതി അറിയാനുളള വ്യഗ്രതയാണ് ഏവരും കാട്ടിയത്. ദാദ്രിയിലെ അഖ്ലാക്കിന്റെ കൊലപാതകവും ഹരിയാനയില്‍ തീപ്പിടുത്തത്തില്‍ കുട്ടികള്‍ മരിച്ചതിന്റെ ഉത്തരവാദിത്തവുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു. ഇതിന്റെയെല്ലാം ഫലമായി ബീഹാര്‍ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് തിരിച്ചടിനേരിട്ടു. എന്നാല്‍ ഈ സമയത്തെല്ലാം ബിജെപിയുടെ വോട്ടിങ് ശതമാനത്തില്‍ ഏഴ് ശതമാനം വര്‍ധനയുണ്ടായത് ആരും അറിഞ്ഞില്ല. ബിജെപി മുന്നോട്ടുവച്ച വികസന അജണ്ട ബീഹാറിലെ ജനങ്ങളിലേക്കെത്തിയെന്നതിന്റെ തെളിവാണ് ഇത്.
നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുകയാണ്. ശക്തമായ തിരിച്ചു വരവിനാണ് ഈ സംസ്ഥാനങ്ങളില്‍ ബിജെപി ഒരുങ്ങുന്നത്. അസമില്‍ കനത്ത പോളിംഗ് വന്നത് ബിജെപിയ്ക്ക് സഹായകരമാകുമെന്ന് പാര്‍ട്ടി കരുതുന്നു. ബംഗ്ലാദേശ് കുടിയേറ്റമടക്കമുളള പ്രശ്നം സജീവമായി നില്ക്കുന്ന അസമില്‍ തരുണ്‍ ഗൊഗോയിയുടെ ഭരണത്തുടര്‍ച്ച അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.
പശ്ചിമബംഗാളിലും ബിജെപി ആത്മവിശ്വാസത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാനായെങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പാര്‍ട്ടിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. പക്ഷെ തൃണമൂലിനെതിരെ ഇടതു പക്ഷവും കോണ്‍ഗ്രസും കൈകോര്‍ത്തു മത്സരിക്കുന്ന നാണം കെട്ട അവസ്ഥയില്‍ നിന്നുമാണ് ബിജെപിയ്ക്ക് നേട്ടമുണ്ടാകാന്‍ പോകുന്നതെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകം പ്രതീക്ഷിക്കുന്നത്.
തമിഴ്നാട്ടിലും ഭരണം പിടിക്കാമെന്ന പ്രതീക്ഷ ബിജെപി വച്ചു പുലര്‍ത്തുന്നുണ്ടാകില്ല. പക്ഷെ സഖ്യകക്ഷികളുമായി ചേര്‍ന്ന് ഗണ്യമായ സീറ്റുകളില്‍ ആധിപത്യം സ്ഥാപിക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച പ്രകടനവും പാര്‍ട്ടിക്ക് മുതല്‍ കൂട്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ബിജെപിയെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായിരുന്ന കേരളത്തിലാണ് ഏറെ പ്രതീക്ഷകള്‍ ഉള്ളത്. മികച്ച സംഘടന സംവിധാനം, നേതാക്കള്‍, സംസ്ഥാനത്തെ പ്രബല സമുദായവുമായുളള രാഷ്ട്രീയ സഖ്യം എന്നിവ ബിജെപിയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ നഗര പ്രദേശങ്ങളിലുടനീളം മിന്നുന്ന പ്രകടനം കാഴ്ച വച്ച പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കുമ്മനം രാജശേഖരെനെപ്പോലുളള മികച്ച സംഘാടകനെ അധ്യക്ഷ പദവിയില്‍ ലഭിച്ചതോടെ അണികളും ആവേശത്തിലായി. ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായ രൂപീകരണം നടത്തിയാണ് പാര്‍ട്ടി പ്രകടന പത്രിക തയ്യാറാക്കുന്നത്. ജനങ്ങളുടെ വികസന സ്വപ്നങ്ങള്‍ നേരിട്ട് അറിയാന്‍ നടത്തിയ എന്റെ കേരളം പരിപാടിയില്‍ രാഷ്ട്രീയ ഭേദമന്യേയാണ് ജനങ്ങള്‍ പങ്കെടുത്തത്.
ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവുമധികം പദ്ധതികള്‍ ഉപയോഗപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. മുദ്രാ ബാങ്ക് വായ്പ, ഇന്‍ഷുറന്‍സ് പദ്ധതികള്‍, ക്ഷേമപദ്ധതികള്‍ തുടങ്ങിയവയില്‍ കേരളത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പില്‍ അസം കഴിഞ്ഞാല്‍ ബിജെപി കേന്ദ്രനേതൃത്വം ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സംസ്ഥാനമാണ് കേരളം. 140 മണ്ഡലങ്ങളിലും മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ യ്ക്ക് സാധിച്ചിട്ടുണ്ട്. അഴിമതിയിലും അക്രമ രാഷ്ട്രീയത്തിലും പൊറുതി മുട്ടിയ കേരള ജനതയെ വിശ്വാസത്തിലെടുക്കാന്‍ കഴിഞ്ഞാല്‍ ഇടം കാലില്‍ നിന്നും വലം കാലിലേക്ക് മന്ത് മാറ്റുന്നതിനു പകരം വഴിമുട്ടിയ കേരളത്തെ വഴി കാട്ടാന്‍ ബിജെപിയ്ക്ക് സാധിക്കും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: