ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജില്ലയിലെ സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതയ്ക്ക് തടയിടാന്‍ ഒടുവില്‍ പിബി അംഗം പിണറായി വിജയന് നേരിട്ട് ഇടപെടുന്നു. കോടിയേരി അടക്കമുള്ള നേതാക്കള്‍ പലതവണ ജില്ലയില്‍ സന്ദര്‍ശനം നടത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് പിണറായിയുടെ ദൗത്യം. എന്നാല്‍ പിണറായി തന്നെ വിഎസ് വിരുദ്ധ പരാമര്‍ശം നടത്തി പാര്‍ട്ടിയിലെ ഭിന്നത് ആളിക്കത്തിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ, കായംകുളം, ചെങ്ങന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ മറനീക്കിയ ചേരിതിരിവ് ഇല്ലാതാക്കുകയാണ് ലക്ഷ്യം.
24ന് ജില്ലയിലെത്തുന്ന പിണറായി വിജയന് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയുന്നു. പ്രത്യേക ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുമെന്നും സൂചനയുണ്ട്. ഔദ്യോഗികപക്ഷത്തിലെ പ്രമുഖനായ ജി. സുധാകരന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് വിസമ്മതിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് നടന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ വി.എസ് ജി. സുധാകരനുവേണ്ടി പ്രചരണത്തിന് ഇറങ്ങാമെന്ന് ധാരണയായിട്ടുണ്ട്. 30നാണ് വിഎസ് അമ്പലപ്പുഴയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. ഇതിനായി സംസ്ഥാനനേതൃത്വം കടുത്ത സമ്മര്‍ദ്ദം വിഎസിന് മേല്‍ തെലുത്തിയെന്നാണ് വിവരം.
അതിനിടെ വിഭാഗീയ നീക്കം നടത്തുന്ന അമ്പലപ്പുഴയിലെ ചില തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്കെതിരേ നേതൃത്വം നടപടി ആരംഭിച്ചിട്ടുമുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഭിന്നത രൂക്ഷമായിരുന്ന കായംകുളത്തും ചെങ്ങന്നൂരും എതിരഭിപ്രായമുള്ളവരെ യോജിപ്പിച്ചുകൊണ്ടുവരാന് ജില്ലാ ഏരിയാ നേതൃത്വങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. കായംകുളത്ത് സിറ്റിങ് എംഎല്‍എ സി.കെ സദാശിവനെ തഴഞ്ഞതില്‍ വിഎസ് പക്ഷത്തിന്റെ പ്രതിഷേധം ശമിപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ചെങ്ങന്നൂരില്‍ വിഎസ് പക്ഷത്തെ പ്രമുഖയായ സി.എസ് സുജാതയെ തഴഞ്ഞതിലും പ്രവര്‍ത്തകരില്‍ അമര്‍ഷം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: