കേരളം തെരഞ്ഞെടുപ്പിനോട ടുക്കുമ്പോഴും രണ്ടുമുന്നണികളും വിജയപ്രതീക്ഷ പുലര്‍ത്തുമ്പോഴും അഴിമതിയിലും അവിഹിതത്തിലും ആറാടിയ യുഡിഎഫിനോടും വിഭാഗീയത വാക്-സ്ഫുലിംഗങ്ങളിലൂടെയും പറത്തുന്ന എല്‍ഡിഎഫിനോടും സാക്ഷരരും രാഷ്ട്രീയ അവബോധമുള്ളവരുമായ കേരള ജനത എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വേനല്‍ ചൂടില്‍ വേവുന്ന കേരളീയരാണ് തെരഞ്ഞെടുപ്പ് ചൂടില്‍ പൊരിയുന്നത്.
പ്രകടനപത്രികകള്‍ പുറത്തിറക്കിയ ഇടതു-വലതു മുന്നണികള്‍ വാഗ്ദാനം ചെയ്യുന്നത് സ്വര്‍ഗ്ഗരാജ്യമാണ്. എല്ലാവര്ക്കും വീട്, എല്ലാവര്ക്കും ഭക്ഷണം, റോഡപകട മരണങ്ങള് കൂടുന്ന കേരളത്തിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും സൈക്കിള്‍, ലാപ്ടോപ്പ് എന്നിങ്ങനെ പോകുന്നു യുഡിഎഫിന്റെ വാഗ്ദാനപ്പെരുമഴ. അഴിമതി രക്തത്തില്‍ കലര്‍ന്ന യുഡിഎഫ് രാഷ്ട്രീയക്കാരുടെ അഴിമതി തുടച്ചുനീക്കുമെന്നാണ് ഇടത് വാഗ്ദാനം.
ഇടതുപക്ഷത്തില്‍ വിഎസ്-പിണറായി പോര് ബാഹ്യമായി പ്രകടമാകുന്നില്ലെങ്കിലും പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വിഎസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്ന് പിണറായി വിശേഷിപ്പിക്കുകയുണ്ടായി. അത് പിന്നീട് തിരുത്തിയെങ്കിലും പറഞ്ഞത് പറഞ്ഞതുതന്നെയാണല്ലോ. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറയുന്നത് പിണറായിയും ഇടതുപക്ഷവും ജയിച്ചാല്‍ ആദ്യം ശരിയാക്കുന്നത് വി.എസ്. അച്യുതാനന്ദനെ ആയിരിക്കും എന്നാണ്.
ജനായത്ത ഭരണം വന്നതു മുതല്‍ കേരളത്തിലെ മാറിമാറി വരുന്ന പാര്‍ട്ടികള്‍ നല്കുന്ന മോഹന വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാറില്ല എന്ന് ജനങ്ങള്‍ക്കറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ‘ഭൂരഹിതരില്ലാത്ത കേരളം’ എന്നായിരുന്നു വാഗ്ദാനം. അത് നടപ്പായോ? ഭൂരഹിതര്‍ ഇന്നും പുറമ്പോക്കിലും പാറക്കെട്ടുകള്‍ക്കിടയിലും കഴിയുന്നു. പക്ഷേ മദ്യരാജാവ് വിജയ്മല്ല്യക്ക് ഏക്കറുകള്‍ നല്കി. അതും സെന്റിന് മൂന്നുലക്ഷം രൂപ വിലവരുന്ന സ്ഥലം നല്‍കിയത് വെറും 70,000 രൂപയ്ക്കും.
പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കാനും മന്ത്രിസഭാംഗം കോടികള്‍ കോഴ വാങ്ങി. യുഡിഎഫ് എന്നത് കോടിഎഫ് എന്നാക്കേണ്ടതാണ്. പക്ഷേ ഇത് തിരിച്ചറിയുമ്പോഴും ജനങ്ങള്‍ വോട്ട് ചെയ്യാന്‍ ഈ തീച്ചൂടിലും ക്യൂ നില്ക്കും. ഈ തെരഞ്ഞെടുപ്പില്‍ വ്യാജമദ്യം ഒഴുകുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാജമദ്യമാകുമോ വോട്ടര്‍മാര്‍ക്ക് നല്കുന്ന പ്രചോദനം?
ഫൈവ്സ്റ്റാര്‍ ഹോട്ടലുകളായാല്‍ ബാര്‍ അനുവദിക്കുമെന്ന പ്രതീക്ഷയില്‍ ത്രിസ്റ്റാര്‍-ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും ഫൈവ് സ്റ്റാറാക്കിയപ്പോഴേക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിവാദമുയര്‍ത്തിയ വാഗ്ദാനത്തില്‍നിന്നും പിന്‍വാങ്ങി. ഇപ്പോള്‍ തങ്ങളുടെ കഴിവിനതീതമായി പണം ചെലവാക്കി ഫൈവ്സ്റ്റാര്‍ ആക്കിയവര്‍ വെട്ടിലും. ഉമ്മന്‍ചാണ്ടിയുടെ വാക്ക് പഴയ ചാക്കുപോലെയായി. രാഷ്ട്രീയാതിമോഹം പ്രായത്തിനതീതമാണ് എന്നു തെളിയിച്ചാണ് 93 വയസ്സായ വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിപദ മോഹത്തോടെ മത്സരത്തിനിറങ്ങുന്നത്. പക്ഷേ പിണറായിയും കോടിയേരിയും പറയുന്നത് മുഖ്യമന്ത്രി ആരാകുമെന്ന് തെരഞ്ഞെടുപ്പിനുശേഷം മാത്രമേ നിശ്ചയിക്കുകയുള്ളൂവെന്നാണ്. വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ പിണറായി അവതരിപ്പിച്ച പ്രമേയം ഇന്നും നിലനില്ക്കുന്നു. പിണറായിക്ക് വേണ്ടി അച്യുതാനന്ദന് പ്രചാരണം നടത്തുന്നത് ഈ ‘പാര്‍ട്ടി വിരുദ്ധന്‍’ എന്ന മുള്‍ക്കീരിടം ചൂടിയാണ്.
കേരളത്തിന്റെ ശാപം വികസന കാഴ്ചപ്പാടില്ലാത്ത മുന്നണികളാണ് എന്ന കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ വിമര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫോ അക്രമരാഷ്ട്രീയ ശൈലി പുലര്‍ത്തുന്ന ഇടതുപക്ഷമോ കേരളത്തില്‍ വികസനം കൊണ്ടുവരില്ല എന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് കേന്ദ്രം റോഡുകളുടെ വികസനത്തിനായി 35,000 കോടി രൂപ അനുവദിച്ചിട്ടും ആവശ്യമായ ഭൂമി ഏറ്റെടുത്തു നല്കാന് പോലും കേരളത്തിനായില്ല. കേരളത്തിലെ റോഡുകള്‍ ആളെക്കൊല്ലികളായി തുടരുന്നു.
സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ബംഗാളിലുള്ള സഖ്യം കേരളത്തില്‍ രഹസ്യമായി നടപ്പാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറയുന്നു. ബിജെപി മുന്നേറ്റം തടയാന്‍ അവര്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ഏറ്റവും രൂക്ഷമായ പ്രശ്നം യുവാക്കളുടെ തൊഴിലില്ലായ്മയാണ്. എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനപത്രികയില്‍ ഇതിനെപ്പറ്റി പരാമര്‍ശമില്ല. എല്‍ഡിഎഫ് പഴയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ യുഡിഎഫ് കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി അവതരിപ്പിക്കുകയാണ്. കര്‍ഷക പെന്ഷന്, വയോജന പെന്ഷന് 1000 രൂപയാക്കുക, വിള ഇന്‍ഷുറന്‍സ്, സൗജന്യ അരി എന്നിങ്ങനെ വാഗ്ദാനപ്പെരുമഴ ചൊരിയുന്നു. പക്ഷെ കേരളം ഉയര്‍ന്ന ചൂടില്‍ വെന്തുരുകുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. വയലുകള്‍ ഉണങ്ങിക്കരിയുമ്പോള്‍ കേരളം ഇനിയും കര്‍ഷക ആത്മഹത്യാ മുനമ്പാകുമോ?
ഇടതു-വലതു മുന്നണികളുടെ പ്രകടനപത്രികയിലൊന്നിലൂടെയും ഭാവി കേരളത്തെ രൂപപ്പെടുത്താനാവശ്യമായ ഗൗരവമുള്ള നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുകയോ അത് ജനകീയ സംവാദത്തിന് വിധേയമാക്കുകയോ ചെയ്യുന്നില്ല. അധികാരം, അഴിമതി എന്നിവ മാത്രം ലക്ഷ്യമിടുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ സൗഹൃദമത്സരമാണ് നടത്തുന്നത് എന്നത് വെറും ആരോപണം അല്ല, സത്യമാണ് എന്നാണ് ഇവരുടെ പ്രവര്‍ത്തനരീതി തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: