കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്ന് തുടക്കം. ഏപ്രില്‍ 29 വരെ അതത് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കോ ഉപവരണാധികാരികള്‍ക്കോ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെ പത്രിക സമര്‍പ്പിക്കാം. സ്വത്ത്, വിദ്യാഭ്യാസം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവ സംബന്ധിച്ച് പൂര്‍ണമായ സത്യവാങ്മൂലവും ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയും നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കണം. ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേരിനും ചിഹ്നത്തിനും ഒപ്പം ഇത്തവണ ഫോട്ടോയും പതിക്കുന്നുണ്ട്.
സത്യവാങ്മൂലത്തിന്റെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. കൂടാതെ സ്ഥാനാര്‍ഥികള്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പത്രിക പൂരിപ്പിക്കുന്ന സമയത്ത് നിശ്ചിത കോളത്തില്‍ അക്കൗണ്ട് നമ്പറും രേഖപ്പെടുത്തണം. പത്രിക സമര്‍പ്പിക്കുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും അക്കൗണ്ട് തുറന്നിരിക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാത്രമേ അക്കൗണ്ട് ഉപയോഗിക്കാവൂ. സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കുന്ന നിയോജക മണ്ഡലത്തില്‍ പതിനായിരം രൂപ വീതം നല്‍കണം. പിന്നാക്ക സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക മതി.
സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം വരണാധികാരിയുടെ ഓഫീസിന് മുന്നിലും ഉപവരണാധികാരിയുടെ ഓഫീസിനു മുന്നിലും പ്രദര്‍ശിപ്പിക്കും. സ്ഥാനാര്‍ത്ഥി സമര്‍പ്പിക്കുന്ന നാമനിര്‍ദേശ പത്രികയില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രതിനിധീകരിക്കുന്നതെന്ന്് വ്യക്തമാക്കണം. അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ അവരുടെ ചിഹ്നങ്ങളും രേഖപ്പെടുത്തണം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനത്തില്‍ ഉച്ചയ്ക്ക് 3 മണിക്കുള്ളില്‍ പത്രിക സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: