ഹരിപ്പാട്: സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും 1,580 ലിറ്റര്‍ കോടയും 5 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. കരുവാറ്റ ഗേള്‍സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നുമാണ് എക്സൈസ് കോടയും ചാരായവും പിടികൂടിയത്.
ഗ്രൗണ്ടിന്റെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് വാറ്റും വില്‍പ്പനയും നടക്കുന്നുണ്ടെന്ന് ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ചന്ദ്രബാലന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് വീപ്പകളിലായി നിറച്ച നിലയില്‍ കോടയും 5 ലിറ്ററിന്റെ ഒരു കന്നാസ് നിറയെ ചാരായവും രണ്ട് സെറ്റ് വാറ്റ് ഉപകരണങ്ങളുമാണ് പിടികൂടിയത്.
കോട സംഭവസ്ഥലത്ത് തന്നെ ഒഴുക്കി കളയുകയും മറ്റുള്ളവ പിടിച്ചെടുക്കുകയും ചെയ്തു. ഗ്രൗണ്ടിന്റെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് സാമൂഹ്യവിരുദ്ധ ശല്ലം കൂടുതലാണെന്നും രാത്രി കാലങ്ങളില്‍ വിദേശമദ്യവും ലഹരി വസ്തുക്കളുമായും കൂട്ടത്തോടെ ആളുകള്‍ ഇവിടെ എത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വില്ക്കുവാന് വേണ്ടി തയ്യാറാക്കുകയായിരുന്ന കോടയാണ് പിടികൂടിയതെന്നും സ്കൂളിന് അവധി ആയതിനാലും സ്കൂള്‍ പരിസരമായതിനാലും സംശയങ്ങള്‍ തോന്നിച്ചെന്നതാകാം പ്രതികള്‍ ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണമെന്നും പ്രതിയെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും കാര്‍ത്തികപ്പള്ളി റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ ഹക്കീം പറഞ്ഞു.
കഞ്ചാവ് ചെടിയുമായി
ഒരാള്‍ അറസ്റ്റില്‍
മാവേലിക്കര: കഞ്ചാവ് ചെടിയുമായി ഒരാള്‍ എക്സൈസിന്റെ പിടിയിലായി.താമരക്കുളം കൊട്ടയ്ക്കാട്ടുശേരി ലക്ഷംവീട് കോളനിയില്‍ പ്ലാമൂട്ടില്‍ വീട്ടില്‍ ഗോപി(45) ആണ് മാവേലിക്കര എക്സൈസിന്റെ പിടിയിലായത്.
ബുധനാഴ്ച വൈകിട്ട് 6.45 ഓടെ ചാരുമ്മൂട് – താമരക്കുളം റോഡില്‍ ഗുരുനാഥന് കുളത്ത് ജംഗ്ഷനില്‍വെച്ച് ഇയാളെ കഞ്ചാവ് ചെടിയുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.20 ഇഞ്ച് നീളമുള്ള കഞ്ചാവ് ചെടിയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.
ദിവസേന കഞ്ചാവ് വാങ്ങി ഉപയോഗിക്കാനുള്ള പണമില്ലാത്തതിനാല്‍ ഇത് നട്ടുവളര്‍ത്തിയതാണെന്നാണ് ഇയാള്‍ എക്സൈസിനുകൊടുത്ത മൊഴി. ചെടി ഇയാള്‍ ലഭിച്ചതിനെ കുറിച്ചുള്ള അന്വഷണം നടന്നുവരികയാണെന്ന് മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
എകസൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ യുനൈസ് അഹമ്മദ്, എസ്.ഐ ജി.തുളസീധരന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സന്തോഷ്കുമാര്‍, ദിലീപ്, അബ്ദുള്‍ റഫീക്ക് എന്നിവര്‍ പങ്കെടുത്തു.പ്രതിയെ മാവേലിക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഒരു കിലോ കഞ്ചാവുമായി
വീട്ടമ്മ പിടിയിലായി
തുറവൂര്‍: വീട്ടമ്മ ഒരു കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോടംതുരുത്ത് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ എഴുപുന്ന തെക്ക് അയ്യനാട്ടു പറമ്പില്‍ ബുള്ളറ്റ് ജയന് എന്നു വിളിക്കുന്ന നടേശന്റെ ഭാര്യ ഫിലോമിന (43) യാണ് പിടിയിലായത്.
ഇടുക്കിയിലെ അടിമാലിയില്‍ നിന്ന് കഞ്ചാവുമായി എഴുപുന്ന പാറായിക്കവലയില്‍ ബസിറങ്ങിയപ്പോഴാണ് പിടികൂടിയത്. ഒരു കിലോ മുപ്പത് ഗ്രാം കഞ്ചാവ് കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഇവരുടെ ഭര്‍ത്താവ് നടേശന് ജില്ലയിലെ കഞ്ചാവു വില്‍പ്പന സംഘത്തിലെ പ്രധാനിയാണെന്നും ഇവരുടെ മകനെ കഴിഞ്ഞയിടെ പതിനാലു പൊതി കഞ്ചാവുമായി പിടികൂടിയിരുന്നതായും പ്രദേശത്ത് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണിവരെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുത്തിയതോട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അമല്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ അനിമോന് ആന്റണി, സിവില്‍ ഓഫീസര്‍മാരായ കലേഷ്, ജയകുമാര്‍, സബിനേഷ്, ജിത്ത്, റോസമ്മ തോമസ്, ശാരിക എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: