കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലത്തെ ഇളക്കി മറിച്ച് ജനമനസ്സുകള്‍ കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി സദാനന്ദന് മാസ്റ്ററുടെ തേരോട്ടം. ഇടത്-വലത് മുന്നണികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുന്നതിനും ആഴ്ചകള്‍ക്കു മുമ്പേ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിറങ്ങി മണ്ഡലത്തിന്റെ മൂക്കിലും മൂലയിലും വോട്ടഭ്യര്‍ത്ഥനയുമായി ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കിയ സദാനന്ദന് മാസ്റ്റര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസ്സിലിടം പിടിച്ചു കഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ അരനൂറ്റാണ്ടു കാലത്തിലേറെയായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അക്രമ-കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളില്‍ ഒരാളായ സദാനന്ദന് മാസ്റ്റര്‍ തന്റെ വൈകല്യങ്ങളെയെല്ലാം അവഗണിച്ച് രാപകല്‍ ഭേദമന്യേ നാട്ടുകാരില്‍ ഒരാളായി മണ്ഡലത്തിലെ ആഘോഷങ്ങളിലും മരണവീടുകളിലും നിത്യരോഗികളായി കഴിയുന്നവരുടെ വീടുകളിലുമെത്തി സാന്ത്വനമേകി യഥാര്‍ത്ഥ സാമൂഹ്യ പ്രവര്ത്തകന് എങ്ങനെയായിരിക്കണമെന്ന് തെളിയിക്കുകയാണ്. മാര്‍ക്സിസ്റ്റ് ഭീകരതയുടെ ജീവിക്കുന്ന ഇരയായ സദാനന്ദന് മാസ്റ്റര്‍ക്ക് മണ്ഡലത്തുടനീളം കക്ഷി രാഷട്രീയത്തിനതീതമായ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകള്‍ക്ക് ജില്ലയില്‍ത്തന്നെ ഏറ്റവും മികച്ച സംഘടനാ സംവിധാനവും ആള്‍ബലവുമുളള മണ്ഡലത്തില്‍ സദാനന്ദന് മാസ്റ്ററുടെ വിജയത്തിനായി സംഘടനാ സംവിധാനമൊന്നാകെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണ്. സംഘപരിവാര്‍ സംഘടനകളുടെ പോഷക സംഘടനകളായ എബിവിപി, ബിഎംഎസ്,എന്‍ടിയു, മഹിളാമോര്‍ച്ച, യുവമോര്‍ച്ച തുടങ്ങിയവയെല്ലാം സംഘടനകളും ഏകോപനത്തോടെ വ്യത്യസ്തങ്ങളായ പ്രപരണരീതിയാണ് സദാനന്ദന് മാസ്റ്റര്‍ക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാനൂരില്‍ നടന്ന എന്‍ഡിഎ മണ്ഡലംതല തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാംഘട്ട പര്യടനം പൂര്‍ത്തികരിച്ച സദാനന്ദന്‍മാസ്റ്റര്‍ വരുംദിവസങ്ങളില്‍ മണ്ഡലത്തിലെ ബൂത്ത്തല യോഗങ്ങളില്‍ പങ്കെടുക്കും. മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രങ്ങളിലടക്കം മഹാസമ്പര്ക്കയഞ്ജം എന്ന പേരില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ കഴിഞ്ഞദിവസം നടത്തുകയുണ്ടായി. വരും ദിവസങ്ങളില്‍ രണ്ടാംഘട്ട സമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കും. പഞ്ചായത്തുകള്‍തോറും യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുളള സംഗമങ്ങളും മഹിളാ സംഗമങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. കൂടാതെ അധ്യാപക സംഘടനാ നേതാവായ സദാനന്ദന് മാസ്റ്ററുടെ വിജയത്തിനായി അധ്യാപക സംഗമവും നടത്തുകയുണ്ടായി. മാത്രമല്ല മാസ്റ്ററുടെ വിജയത്തിനായി 100 ഓളം അധ്യാപകര്‍ മുഴുവന്‍ സമയവും മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന ഒറ്റകാരണം കൊണ്ട് നിരവധിപേര്‍ക്ക് ജീവന് ബലി കൊടുക്കേണ്ടിവന്ന മണ്ഡലത്തില്‍ ഇക്കുറി വിജയം ഉറപ്പിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പുതന്നെ സംഘപ്രസ്ഥാനങ്ങള്‍ നടത്തി വരുന്നത്.
സദാനന്ദന് മാസ്റ്റര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധിച്ച ജന പിന്തുണ വിജയം സ്വപ്നം കണ്ട് പ്രചരണ രംഗത്തിറങ്ങിയ ഇടത്-വലത് മുന്നണികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലങ്ങളായി മണ്ഡലത്തെ മാറിമാറി പ്രതിനിധാനം ചെയ്ത ഇടത്-വലത് മുന്നണികളുടെ ജനപ്രതിനിധികള്‍ വികസന രംഗത്ത് മണ്ഡലത്തോട് കാണിച്ച അവഗണനയും മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയവും തുറന്നുകാട്ടിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സി.സദാനന്ദന് മാസ്റ്റര്‍ മണ്ഡലത്തില്‍ മുന്നേറി കൊണ്ടിരിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ പൊളളത്തരങ്ങള്ക്കെതിരെ ഇക്കുറി മണ്ഡലത്തിവെ ജനം വിധിയെഴുതുമെന്ന വിശ്വാസവും കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കൂത്തുപറമ്പ് മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച 22,000ല്‍പരം വോട്ടും മണ്ഡലത്തില്‍ എന്‍ഡിഎയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: