കോഴിക്കോട്: കോണ്‍ക്രീറ്റ് റോഡുകള്‍ക്ക് ഓഡിറ്റ് വിഭാഗത്തിന്റെ വിലക്ക്. 2014-15 പദ്ധതി വര്‍ഷം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡുകളാണ് ചട്ടവിരുദ്ധമെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വടക്കന്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ പ്രവൃത്തികളെക്കുറിച്ച് ഓഡിറ്റ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. ചട്ട വിരുദ്ധമായി ഇത്തരം റോഡ് നിര്‍മ്മിച്ചതിന് നേതൃത്വം നല്കിയ എഞ്ചിനീയര്‍മാരില്‍ നിന്ന് ചെലവായ തുക തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ്(ഐആര്‍സി) നിശ്ചയിച്ചതിനും ചീഫ് എഞ്ചിനീയറുടെ നിര്‍ദ്ദേശങ്ങള്‍ക്കും വിരുദ്ധമാണ് കോണ്‍ക്രീറ്റ് റോഡുകളെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഴിക്കോട് ജില്ലയില്‍ പല തദ്ദേശ സ്ഥാപനങ്ങളിലെയും ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളില്‍ നൂറുകണക്കിന് കോണ്‍ക്രീറ്റ് റോഡുകളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിര്‍മ്മിച്ചിട്ടുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം ഇതെല്ലാം ചട്ടവിരുദ്ധമാകും. അപ്രകാരം നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തിരിച്ചടക്കേണ്ടി വരിക കോടിക്കണക്കിന് രൂപയാണ്.
കോണ്‍ക്രീറ്റ് റോഡുകളെ ഓഡിറ്റ് വിഭാഗം അംഗീകരിക്കാത്തത് ഗൗരവമായ വിഷയമാകും.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ടാര്‍ റോഡിനേക്കാള്‍ ആയുര്‍ ദൈര്‍ഘ്യം കോണ്‍ക്രീറ്റ് റോഡുകള്‍ക്കാണ്. ടാറിട്ട റോഡുകള്‍ മൂന്ന് വര്‍ഷം കൊണ്ട് പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ്.
എന്നാല്‍ പത്ത് വര്‍ഷമെങ്കിലും കേടാകാതിരിക്കും കോണ്‍ക്രീറ്റ് റോഡുകള്‍. കേരളത്തിലെ ഗ്രാമീണ റോഡുകളില്‍ മിക്കതും കോണ്ക്രീറ്റിലുള്ളതാണ്. ഗ്രാമസഭയിലും വര്‍ക്കിംഗ് ഗ്രൂപ്പിലും അംഗീകാരം തേടിയ ശേഷമാണ് ഇത്തരം റോഡ് നിര്‍മ്മിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ അംഗീകരിച്ച റോഡുകളെ ഓഡിറ്റ് വിഭാഗം നിരാകരിക്കുമ്പോള്‍ അത് തര്‍ക്കത്തിലേക്ക് വഴിവെക്കാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: