കോട്ടയം: ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത ‘ചര്‍ച്ച് ആക്ടി’ന്റെ ഹിതപരിശോധന ലക്ഷ്യവുമായി അഡ്വ. ഇന്ദുലേഖ ജോസഫും തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നു. കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ പിന്തുണയോടെ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലാണ് ഇന്ദുലേഖ മത്സരിക്കുന്നത്. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ കോളേജ് അധികൃതരുടെ നീതി നിഷേധത്തിനെതിരെ സുപ്രീംകോടതി വരെ കേസു നടത്തി വിജയം വരിച്ചതിന്റെ ആത്മവിശ്വാസവുമായിട്ടാണ് ഇന്ദുലേഖ മത്സരത്തിനെത്തുന്നത്.
പാലാ രൂപതയുടെ കീഴിലുള്ള ഈരാറ്റുപേട്ട അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജില്‍ പഠിക്കുന്ന സമയത്ത് ഇന്ദുലേഖയുടെ പിതാവും ഇതേ കോളേജിലെ അധ്യാപകനുമായ ജോസഫ് സഭയുടെ പൗരോഹിത്യ നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചുകൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ദുലേഖയെ അധികൃതര്‍ കോളേജില്‍ നിന്നും പുറത്താക്കിയത്. ഇതിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തേണ്ടിവന്നു ഇവര്‍ക്ക്. തുടര്‍ന്ന് കെ.സി.ആര്.എം എന്ന കേരള കത്തോലിക്കാ സഭാ നവീകരണപ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തനത്തിലായിരുന്നു ഇന്ദുലേഖയും പിതാവും. അഞ്ചു വയസ്സുള്ളപ്പോള്‍ അഴിമതിക്കെതിരെ പാര്‍ലമെന്റിന്റെ മുമ്പില്‍ നൃത്തം ചെയ്ത് പ്രതിഷേധിച്ച് മാധ്യമശ്രദ്ധ നേടിയിരുന്നു ഇന്ദുലേഖ.
അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് താന്‍ മത്സരരംഗത്തിറങ്ങിയിരിക്കുന്നതെന്നും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മത്സരിക്കുന്നതെന്നും ഇന്ദുലേഖ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: