ന്യൂദല്‍ഹി: താനുള്‍പ്പെടെയുള്ള നാല് ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് കാണിച്ച് ഐ.എസ്.ആര്.ഒ മുന്‍ ചെയര്മാന് ജി.മാധവന് നായര്‍ പ്രധാനമന്ത്രിക്ക് കത്ത് നല്കി. ആന്‍ട്രിക്സ്-ദേവാസ് ഇടപാടിനെ കുറിച്ച് സര്‍ക്കാരിന് എല്ലാം അറിയാമായിരുന്നെന്നും ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും മാധവന് നായര്‍ കത്തില്‍ പറയുന്നു.
ഇല്ലാത്ത കാര്യത്തിന്റെ പേരിലാണ് വിലക്കും അന്വേഷണവും. ഇന്ത്യയെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തില്‍ ഏര്പ്പെട്ടവരാണു തങ്ങള്‍. രാജ്യം ആദരിച്ച തങ്ങള്‍ക്കെതിരേ എടുത്ത നടപടി ഉടന്‍ പിന്‍വലിക്കണം. മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും നല്കിയ ഫയലുകള്‍ തിരിച്ചു വിളിക്കണം. വിലക്ക് സംബന്ധിച്ചു തനിക്ക് ഔദ്യോഗിക അറിയിപ്പുകള് ലഭിച്ചിട്ടില്ല. എങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു കത്തയയ്ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കിനെതിരേ ശാസ്ത്രസമൂഹം രംഗത്തെത്തിയതും ജി. മാധവന് നായര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മാധവന് നായര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പദവികളില്‍ നിന്ന് വിലക്കപ്പെട്ട നാലു ശാസ്ത്രജ്ഞരുടെയും വിശദീകരണം കേള്‍ക്കാന്‍ തയാറെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി വി. നാരായണ സ്വാമി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാധവന് നായരുടെ കത്ത്. ശാസ്ത്രജ്ഞരുമായി സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും നടപടി പുനഃപരിശോധിക്കുമെന്നും നാരായണ സ്വാമി പറഞ്ഞിരുന്നു.
മാധവന്‍നായര്‍ ഐ.എസ്.ആര്.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനമായ ‘ദേവാസിന്’ എസ്-ബാന്‍ഡ് നല്‍കുന്നതിനുള്ള കരാര്‍ ഒപ്പിട്ടത്. തുച്ഛമായ ആയിരം കോടി രൂപയ്ക്കു സ്വകാര്യ കമ്പനിക്ക് എസ്- ബാന്‍ഡ് അനുവദിച്ചതിലൂടെ മൊത്തം രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. ഈ ഇടപാടില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് മാധവന്‍നായരും മറ്റു നാലു ശാസ്ത്രജ്ഞരും സര്‍ക്കാര്‍ പദവികള്‍ വഹിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്.
വിവാദത്തെപ്പറ്റി അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 31ന് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യൂര്ഷ സിന്‍ഹയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഉന്നതതല സമിതിയെ പ്രധാനമന്ത്രി നിയമിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് വിലയിരുത്തിയ മറ്റൊരു മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: