ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഭരണഘടനയും വിശ്വാസവും തമ്മിലുള്ള ഏറ്റുമുട്ടലില്ലെന്ന് സുപ്രീംകോടതി. സ്ത്രീകള്‍ക്ക് ശബരിമല പ്രവേശനം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് കേസിനെ ബാധിക്കില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
പ്രായപരിധിയില്ലാതെ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന അമിക്കസ്ക്യൂറി രാജുരാമചന്ദ്രന്റെ വാദമാണ് സുപ്രീംകോടതിയില്‍ തുടരുന്നത്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ബാധ്യത സര്‍ക്കാരുകള്‍ക്കുണ്ടെന്ന് രാജു രാമചന്ദ്രന് പറഞ്ഞു. ആര്‍ത്തവത്തിന്റെ പേരില്‍ ശബരിമലയിലേക്ക് പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിന്റെ പ്രശ്നമാണെന്നും രാജുരാമചന്ദ്രന്‍ പറഞ്ഞു.
1991ല്‍ കേരളാ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ശബരിമലയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതി വിധി കേസിനെ ബാധിക്കില്ലെന്ന് കോടതി മറുപടി നല്കി. ശബരിമലയിലെ സ്ത്രീപ്രവേശന കേസില്‍ നടക്കുന്നത് വ്യക്തികളുടെ അവകാശവും ഒരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലാണെന്നും കോടതി പറഞ്ഞു.
ഭരണഘടനയുടെ 32-ാം അനുഛേദത്തിന്റെ പ്രാഥമിക ദൗത്യമായ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നതു മാത്രമാണ് ഇവിടുത്തെ വിഷയം. ശബരിമലയിലേക്ക് പ്രവേശനം നിഷേധിക്കുക വഴി സ്ത്രീകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ് കോടതി പരിശോധിക്കുന്നതെന്നും ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. കേസില്‍ തിങ്കളാഴ്ച വാദം തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: