തിരുവനന്തപുരം: കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വി. മുരളീധരന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ രാവിലെ കളക്ട്രേറ്റിലെത്തി വരണാധികാരി ലാന്റ് അക്വിസേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കൂടിയായ എ. ഗോപകുമാറിനാണ് പത്രിക സമര്‍പ്പിച്ചത്.
നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് വി. മുരളീധരന് പത്രിക സമര്‍പ്പിക്കാനെത്തിയത്.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന ബിഡിജെഎസ് നേതാവ് ഇടവക്കോട് രാജേഷ്, ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, യുവമോര്‍ച്ച നേതാവ് അഡ്വ. ആര്.എസ്. രാജീവ്, മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, പോങ്ങുംമൂട് വിക്രമന്, പിഎസ്പി നേതാവ് കെ.കെ. പൊന്നപ്പന് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കണ്ണമ്മൂല ചട്ടമ്പിസ്വാമിയുടെ സ്മൃതിമണ്ഡപം, പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപര്‍ സുകുമാരന്‍ സ്മാരകം, വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമ, കവടിയാറിലെ വിവേകാനന്ദ പ്രതിമ എന്നിവിടങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദര്‍ശിക്കുകയും ചെയ്തശേഷമാണ് മുരളീധരന് പത്രിക സമര്‍പ്പിക്കാനെത്തിയത്.
മൂന്നുസെറ്റ് പത്രികകളാണ് വി. മുരളീധരന് സമര്‍പ്പിച്ചത്. എസ്എന്‍ഡിപി യോഗം ഗുരുകുലം യൂണിയന് സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ കമ്മറ്റിയംഗവുമായ ഇടവക്കോട് രാജേഷ്, കേരളാദിത്യപുരം എന്‍എസ്എസ് കരയോഗം സെക്രട്ടറി പി. അപ്പുക്കുട്ടന് നായര്‍, കെപിഎംഎസ് നേതാവും ആറ്റിപ്ര വാര്‍ഡ് കൗണ്‍സിലറുമായ സുനി ചന്ദ്രന് എന്നിവരാണ് പിന്താങ്ങിയത്.
പത്രിക സമര്‍പ്പിച്ചശേഷം വരണാധികാരി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ മുരളീധരന് ഏറ്റുചൊല്ലി.
വികസനത്തിന്റെ മറവില്‍ ഭൂമാഫിയകള്‍ക്ക് കൂട്ടുനില്ക്കുന്നവര്ക്കെതിരായ വിധിയെഴുത്താവും കഴക്കൂട്ടത്ത് ഉണ്ടാകുകയെന്ന് മുരളീധരന് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ജനപക്ഷത്തു നിന്ന് വികസനം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ആറുപതിറ്റാണ്ടായി മുന്നണി ഭരണം മൂലം കേരളം വഴിമുട്ടിയിരിക്കുകയാണ്. വഴികാട്ടാനാണ് ബിജെപി, ബിജെഡിഎസ്, കേരള കോണ്‍ഗ്രസ് (തോമസ്) കൂട്ടുകെട്ടിലുള്ള എന്‍ഡിഎ മുന്നണി പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ വമ്പിച്ച രാഷ്ട്രീയ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: