ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയ നൈനിറ്റാള്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഏപ്രില്‍ 27വരെ ഹൈക്കോടതിയുടെ ഉത്തരവ് മരവിപ്പിച്ച സുപ്രീംകോടതി സംസ്ഥാനത്ത് രാഷ്ട്രപതിഭരണം തുടരാനും നിര്‍ദ്ദേശിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത ഹരീഷ് റാവത്തിന് സുപ്രീംകോടതി തീരുമാനത്തോടെ വീണ്ടും പദവി നഷ്ടമായി.രാഷ്ട്രപതിയുടെ തീരുമാനത്തെ തള്ളിക്കളഞ്ഞ ഹൈക്കോടതി വിധി പരമോന്നത നീതിപീഠം സ്റ്റേ ചെയ്തത് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി.
ഹൈക്കോടതി വിധിപ്പകര്‍പ്പ് ലഭ്യമാകുംവരെയാണ് വിധിക്ക് സുപ്രീംകോടതി സ്റ്റേ നല്‍കിയത്. കേസ് 27ന് സുപ്രീംകോടതി പരിഗണിക്കും. രാഷ്ട്രപതിഭരണം റദ്ദാക്കുന്നതായും 29ന് വിശ്വാസവോട്ടെടുപ്പ് നടത്താനുമായിരുന്നു ഹൈക്കോടതി വിധി. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാരും അയോഗ്യരാക്കപ്പെട്ട 9 കോണ്‍ഗ്രസ് വിമത എംഎല്‍എമാരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഇന്നലെ രാവിലെ തന്നെ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കേണ്ട ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അവധിയിലായതിനാല്‍ ഉച്ചയ്ക്ക് ശേഷം ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ശിവകീര്ത്തിസിങ് എന്നിവരുടെ ബെഞ്ചിലേക്ക് കേസ് മാറ്റാന്‍ തീരുമാനിച്ചു. കേസ് പരിഗണിച്ച കോടതി ഹൈക്കോടതിയുടെ തീരുമാനത്തിന് സ്റ്റേ അനുവദിക്കുകയായിരുന്നു.27ന് കേസ് വിശദമായി പരിഗണിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. അതുവരെ രാഷ്ട്രപതിഭരണം തുടരുമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗിയും കോടതിയെ അറിയിച്ചു.
കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനും ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നിയമസഭയില്‍ ബജറ്റ് പരാജയപ്പെട്ടതോടെ റാവത്ത് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ കോഴ നല്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതുമുള്പ്പെടെയുള്ള സാഹചര്യങ്ങള്‍ മൂലമാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചതെന്ന കേന്ദ്രനിലപാട് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം 27ന് നടക്കും. സുപ്രീംകോടതി തീരുമാനത്തെ ബിജെപി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: