ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം നടത്തുന്ന കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡാമിന്റെ ഉടമസ്ഥാവകാശം വിട്ടു നല്‍കാനാവില്ലെന്നും തമിഴ്നാട് വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഗവര്‍ണര്‍ കെ.റോസയ്യ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇക്കാര്യം പറയുന്നത്.
അണക്കെട്ടിന്റെ പേരില്‍ കേരളം നടത്തുന്നതു വ്യാജ പ്രചാരണങ്ങളാണ്. ഇതില്‍ ജനങ്ങള്‍ വശംവദരാകരുത്. കേരളത്തിന്റെ ഈ പ്രചാരണങ്ങള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതിന് പര്യാപ്തമാണെന്നും നയപ്രഖ്യാപന പ്രസംഗം പറയുന്നു. അണക്കെട്ടിന്റെ ഉടമസ്ഥതയുള്ള സംസ്ഥാനത്തിന് അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരം നല്‍കണം. ഇതിനായി ഡാം സുരക്ഷാ ബില്‍ ഭേദഗതി ചെയ്യണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന സുപീംകോടതി വിധി അനുസരിക്കാന്‍ കേന്ദ്രം കേരളത്തിനു കേന്ദ്രം കര്‍ശന നിര്‍ദേശം നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ അനാസ്ഥയ്ക്ക് ഇരയാകുകയാണെന്നും കേരള സര്‍ക്കാര്‍ ജനങ്ങളില്‍ അനാവശ്യമായ ഭീതി നിറയ്ക്കുകയാണന്നും ഗവര്‍ണര്‍ തന്റെ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. സുപീംകോടതി വിധി അനുസരിക്കാന്‍ കേന്ദ്രം കേരളത്തിനു കര്‍ശന നിര്‍ദേശം നല്‍കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. എല്ലാ അയല്‍സംസ്ഥാനങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നതിന് തമിഴ്നാട് പ്രതിജ്ഞാബദ്ധമാണ്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ കാര്യങ്ങളും തമിഴ്നാട് ചെയ്യും. എന്നാല്‍ പുതിയ ഡാം പണിയാനുള്ള കേരളത്തിന്റെ നീക്കത്തെ നിയമത്തിന്റെ സഹായത്താല്‍ നേരിടുമെന്നും റോസയ്യ പറഞ്ഞു.
തമിഴ്നാട്ടിലെ കര്‍ഷകരുടെ ജീവനും സ്വത്തിനും നാശം വരുന്ന ഒന്നും തമിഴ്നാട് സര്‍ക്കാരിന് അനുവദിക്കാനാവില്ല. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നിയമ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ വിജയിച്ചുവെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: