സുന്നിവിഭാഗത്തിന് മുന്‍തൂക്കമുള്ള 98 ശതമാനം മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് തുര്‍ക്കി. എങ്കിലും അതൊരു മതാധിഷ്ഠിത രാജ്യമല്ല. ഭാരതത്തെപ്പോലെ മതനിരപേക്ഷതയാണവര് മുറുകെ പിടിക്കുന്നത്. നൂറുശതമാനമാണ് സാക്ഷരത. ഭാരതത്തിലെ ഒരു വിഭാഗം മുസ്ലിം മതവിശ്വാസികളും ഹിന്ദുവിരുദ്ധ പ്രത്യയ ശാസ്ത്രക്കാര്‍ക്കും നരേന്ദ്രമോദിയെന്ന് കേട്ടാല്‍ തിന്നാനുള്ള കലി വരും. പക്ഷേ തുര്‍ക്കിയിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഭാരതത്തിന്റെ പ്രധാനമന്ത്രി സ്വത്തും മുത്തുമാണ്. അതുകൊണ്ടാണല്ലോ തുര്‍ക്കിയിലെ സര്‍ക്കാര്‍ നരേന്ദ്രമോദിയുടെ പേരില്‍ സ്റ്റാമ്പിറക്കിയത്.
കഴിഞ്ഞ നവമ്പര്‍ 15-16 തീയതികളില്‍ നരേന്ദ്രമോദി തുര്‍ക്കിയിലുണ്ടായിരുന്നു. ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത നരേന്ദ്രമോദി അംഗരാജ്യ തലവന്മാരെയെല്ലാം അത്ഭുതപ്പെടുത്തുന്ന നേതൃപാടവം കാണിച്ചു. തുര്‍ക്കിക്ക് മോദിയെ നന്നായി ബോധിച്ചു. തുടര്‍ന്നാണ് തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്. നരേന്ദ്രമോദിയുടെ ചിത്രത്തിനൊപ്പം നമ്മുടെ ദേശീയ പതാകയും ചേര്‍ത്താണ് സ്റ്റാമ്പൊരുക്കിയത്. 2.80 തുര്‍ക്കി ലിറയാണ് സ്റ്റാമ്പിന്റെ വില. തുര്‍ക്കി പ്രസിഡന്റ് റേസപ്പ് തയ്യിപ്പ് എര്‍ദോഗാനാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. പല രാഷ്ട്രത്തലവന്മാരുടെ പേരിലും തുര്‍ക്കി ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഒരു ഭാരത ഭരണാധികാരിക്ക് ആദ്യമായി ലഭിക്കുന്ന അംഗീകാരമാണ് നരേന്ദ്രമോദിക്ക് ലഭിച്ചത്.
നരേന്ദ്രമോദി ഉലകം ചുറ്റുന്ന വാലിബനാണെന്നും മറ്റും അധിക്ഷേപിക്കുന്ന കൂപ മണ്ഡൂകങ്ങള്‍ക്ക് നല്ല മറുപടിയാണ് തുര്‍ക്കി നല്‍കിയിരിക്കുന്നത്. നരേന്ദ്രമോദി ഉല്ലാസയാത്രയോ ഉന്മാദയാത്രയോ അല്ല നടത്തുന്നത്. രാജ്യത്തിന്റെ യശസ്സും ലോകത്തിന്റെ മുന്നില്‍ ഭാരതമാണ് ഇനി പ്രതീക്ഷയെന്ന് കാട്ടിക്കൊടുക്കാനുള്ള കഠിന പ്രയത്നവുമാണ് നടത്തുന്നതെന്നും തിരിച്ചറിയണം. നരേന്ദ്രമോദിയെ മോശമായി ചിത്രീകരിക്കുന്നവര്‍ സൗദിഅറേബ്യയിലും ദുബായിലും നരേന്ദ്രമോദിക്ക് നല്കുന്ന ആദരവും അംഗീകാരവും തിരിച്ചറിയണം. അമാനുഷികമായ എന്തോ ഒരു കഴിവുള്ള വ്യക്തിത്വമാണ് മോദിയുടേത്. പക്ഷേ അതാരെങ്കിലും എടുത്തു പറഞ്ഞാല്‍ ‘കണ്ടില്ലേ ഒരു കേന്ദ്രമന്ത്രി പ്രധാനമന്ത്രിയെ പുകഴ്ത്തി പറയുന്നു’ എന്ന് വാര്‍ത്തയാക്കും. അതാണിവിടത്തെ നാരദപ്പണി.
നരേന്ദ്രമോദി വാക്കു നല്കിയാല് അത് പാലിക്കപ്പെടുന്നു. അത് പുതിയൊരു അനുഭവമാണ്. കണ്ടുവരുന്ന രാഷ്ട്രീയം ഭരണാധികാരികള്‍ പ്രഖ്യാപിക്കുന്നു. ഒന്നും നടപ്പാകുന്നില്ല. നരേന്ദ്രമോദി അതിനൊരു മറുപുറം സൃഷ്ടിച്ചു. പ്രഖ്യാപിച്ച വേഗത്തില്‍ തന്നെ നടപടിയും തുടങ്ങുകയായി. രണ്ടുവര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടും. ഏറ്റവും ഒടുവില്‍ കണ്ടകാര്യം തന്നെ അതിന്റെ ഒന്നാന്തരം ഉദാഹരണം.
സാമ്പത്തികശേഷിയുള്ളവര്‍ പാചകവാതകത്തിന്റെ സബ്സിഡി വേണ്ടെന്ന് വയ്ക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചത് കഴിഞ്ഞ വര്‍ഷമാണ്. ഒരു കോടി 13 ലക്ഷം പേര് സബ്സിഡി ഉപേക്ഷിക്കാന്‍ തയ്യാറായി. ഇതിലൂടെ ലഭിക്കുന്ന തുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന് നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ മെയ് ഒന്നുമുതല്‍ സൗജന്യ ഗ്യാസ് കണക്ഷന് ലഭിക്കാന്‍ പോകുന്നു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ‘പ്രധാനമന്ത്രി ഉജ്ജ്വല യോജന’യ്ക്ക് തുടക്കമിടുകയാണ്. മൂന്നു വര്‍ഷത്തിനകം അഞ്ചുകോടി പാവപ്പെട്ടവര്‍ക്ക് ഗ്യാസ് ലഭ്യമാക്കും. ആദ്യഘട്ടം 60 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സ്വതന്ത്രഭാരതത്തില്‍ ഇതുവരെയായി പതിനാറരക്കോടി ഗ്യാസ് ഉപഭോക്താക്കളാണുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്ന് വര്‍ഷംകൊണ്ട് അഞ്ചുകോടി കണക്ഷന് പാവപ്പെട്ടവര്‍ക്ക് നല്കുന്നു എന്നറിയുമ്പോള്‍ ഊഹിക്കാമല്ലൊ പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പ്രചാരണം ജനങ്ങള്‍ ഇരു െെകയും നീട്ടി സ്വീകരിച്ചു.
ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന് നല്‍കുന്നതിനുള്ള പദ്ധതിയായ”പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ 8000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതി പ്രകാരം ഓരോ ബിപിഎല്‍ കുടുംബത്തിനും എല്‍പിജി കണക്ഷന് എടുക്കാന്‍ 1600 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. സംസ്ഥാന സര്‍ക്കാരുമായി കൂടി ആലോചിച്ചായിരിക്കും അര്‍ഹരായ ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്തുക. 2019നുള്ളില്‍ പദ്ധതി പൂര്‍ണ്ണമായും നടപ്പിലാക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്തരമൊരു പദ്ധതി. പാവപ്പെട്ട കുടുംബങ്ങളിലെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് ഗുണകരമായൊരു ക്ഷേമ പദ്ധതിയാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം നടപ്പാക്കുന്നത്.
പത്തുലക്ഷത്തിലധികം വാര്‍ഷിക വരുമാനമുള്ളവരുടെ സബ്സിഡി നിര്‍ബന്ധമായും റദ്ദാക്കുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അറിയിച്ചിട്ടുണ്ട്. ഗ്യാസ് ഏജന്‍സിയില്‍ എഴുതി നല്‍കിയോ ഓണ്‍ലൈനിലൂടെയോ ഉപഭോക്താക്കള്‍ക്ക് സബ്സിഡി വേണ്ടെന്നു വെയ്ക്കാം.
നിലവില്‍ സബ്സിഡിയോടു കൂടിയ എല്‍പിജി സിലിണ്ടര്‍ 419 രൂപയ്ക്കും സബ്സിഡി ഇല്ലാത്ത സിലിണ്ടര്‍ 509.50 രൂപയ്ക്കും ലഭിക്കും. 155 രൂപ മാത്രമാണ് ഒരു സിലിണ്ടറിലുണ്ടാകുന്ന വ്യത്യാസം. ഒരുവര്‍ഷം 14.2 കിലോയുടെ 12 സിലിണ്ടറുകളോ 5 കിലോയുടെ 34 ചെറിയ സിലിണ്ടറുകളോ സബ്സിഡിയോടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.
സൗജന്യമായി കണക്ഷന് ലഭിക്കുന്നവര്‍ സ്റ്റൗ വാങ്ങണം. പ്രതിമാസം സൗജന്യ നിരക്കില്‍ ആവശ്യമുള്ള ഗ്യാസ് സിലിണ്ടറും ലഭ്യമാക്കുന്നതാണ് പദ്ധതി. പാചകവാതക കണക്ഷന് കുറ്റമറ്റ രീതിയില്‍ നടപ്പാക്കാന്‍ എല്ലാ ജില്ലകളിലും പാചകവാതക കമ്പനികള്‍ ഓഫീസര്‍മാരെ നിശ്ചയിക്കും. പാചകവാതക കണക്ഷനില്‍ ദേശീയ ശരാശരിയെക്കാള്‍ കുറവുള്ള പ്രദേശങ്ങളില്‍ മുന്‍ഗണന ലഭിക്കും. അടുത്തിടെ നടത്തിയ സാമൂഹിക സാമ്പത്തിക സര്‍വ്വെയുടെ കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹതപ്പെട്ട കുടംബങ്ങളെ കണ്ടെത്തുക. മോദി സര്‍ക്കാരിന്റെ ഈ തീരുമാനം ഏത് കുത്തക മുതലാളി താല്പര്യം സംരക്ഷിക്കാനാണ്. ഏത് കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ് ? അനാവശ്യമായി നരേന്ദ്രമോദിയെയും സര്‍ക്കാരിനെയും കല്ലെറിയാനും താറടിക്കാനും വിഫല ശ്രമം നടത്തുന്നവര്‍ക്ക് ആ നേരം കൊണ്ട് ഒരു വൃക്ഷത്തൈ എങ്കിലും നട്ട് ആഗോള താപനം തടയാന്‍ സഹായിച്ചുകൂടെ ?
കേരളംപോലും കുടിവെള്ളത്തിന് കേഴുകയാണ്. ബദല്‍ സംവിധാനം ഒരുക്കാന്‍ ശ്രദ്ധയുമില്ല. ശ്രമവുമില്ല. 44 നദികളും കുളങ്ങളും കായലുകളും നീണ്ട കടലോരവുമെല്ലാമുള്ള നാടാണ് കേരളം. വരള്‍ച്ച വരുമെന്നറിയാം എന്നിട്ടും വെള്ളത്തിനു പഞ്ഞം. പിന്നെ മഹാരാഷ്ട്രയുടെ സ്ഥിതി പറയാനുണ്ടോ ? ലാത്തൂരില്‍ വെള്ളമില്ലാതെ ജനങ്ങള്‍ നാടുവിടുകയാണെന്ന് വെണ്ടക്കയില്‍ വാര്‍ത്ത നിരത്തി. ഇവിടെ വനവാസികള്‍ വെള്ളമില്ലാത്തതിനാല്‍ കൂര ഉപേക്ഷിച്ച് നദീ തീരത്ത് കുടില്‍ കെട്ടി താമസം തുടങ്ങിയത് കാണുന്നില്ല. എന്നിട്ടും നമ്മുടെ ഭരണാധികാരികളുടെ മൂട് അനങ്ങിയിട്ടില്ല. മഹാരാഷ്ട്രയില്‍ വരള്‍ച്ച പ്രദേശത്ത് മന്ത്രി ചെന്ന് ഫോട്ടോ എടുത്തത് മഹാപരാധം. മന്ത്രി വരള്‍ച്ച പ്രദേശം സന്ദര്ശിച്ചതിനല്ല പ്രാധാന്യം ലഭിച്ചത്. സ്ഥലവും കണ്ട് മന്ത്രി മടങ്ങുകയല്ല ചെയ്തത്. നാട്ടുകാര്‍ക്കാവശ്യമായ വെള്ളമെത്തിക്കാന്‍ പദ്ധതി ഒരുക്കി. മുമ്പെങ്ങുമില്ലാത്ത സംഭവം. വരള്‍ച്ചാ പ്രദേശത്തേക്ക് 50 ജലതീവണ്ടി അനുവദിച്ചു. ടാങ്കറില്‍ നിറച്ച് ഗ്രാമത്തിലേക്കും. ഈ ജാഗ്രത അഭിനന്ദനാര്‍ഹമല്ലെ ? നല്ലതു ചെയ്താല്‍ അതിലും പാഷാണം കലക്കാന്‍ നോക്കുന്നവരെ എന്തു പേരിട്ട് വിളിക്കണം.
മുദ്രാ ബാങ്കുവഴി കേരളത്തില്‍ മാത്രം 4500 കോടിയില്‍ പരം വായ്പ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കിക്കഴിഞ്ഞു. ദേശീയ തലത്തില്‍ അത് ഒരു ലക്ഷം കോടി കവിഞ്ഞു. കേന്ദ്രപദ്ധതികള്‍ മുഴുവനായും തന്നെ പട്ടിണിക്കാരെ സഹായിക്കാനും നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കാനുമാണ്. അതിന് കേരളം സഹകരിക്കുന്നില്ല. തൊഴിലില്ലാത്ത ചെറുപ്പക്കാരെയും ഉന്നത പഠനം ആഗ്രഹിക്കുന്ന പാവപ്പെട്ടവരെയും സഹായിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ അതിനുനേരെ കണ്ണടച്ച് നടക്കുവാനാണ് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ നേതൃത്വം ഉപദേശിക്കുന്നത്. അത്തരക്കാരുടെ നുകത്തില്‍ നിന്നും കഴുത്തൂരി യുവാക്കള്‍ മുന്നോട്ടു വന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ. തുര്‍ക്കിയുടെ വകതിരിവെങ്കിലും ഉണ്ടായാല്‍ നാടും രക്ഷപ്പെടും സംസ്ഥാനവും വളര്ച്ചനേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: