കൊച്ചി: ഐസ്ക്രീം കേസിലെ അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജയ്സന് കെ.എബ്രഹാം നേരിട്ടെത്തി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവച്ച കവറിലാണ് റിപ്പോര്‍ട്ടും കേസ് ഡയറിയും ഹൈക്കോടതിക്ക് കൈമാറിയത്.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും പിന്നീട് നല്‍കാമെന്ന് കോടതി വ്യക്തമാക്കി. കേസ് നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പഴയ സഹായിയും ബന്ധുവുമായ കെ.എ റൗഫ് ഉന്നയിച്ച ആരോപണങ്ങളെത്തുടര്ന്നായിരുന്നു കേസിലെ അട്ടിമറിയെ കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ളവരുടെ നിയമോപദേശം നേടിയ ശേഷമാണ് റിപ്പോര്‍ട്ടിന് രൂപം നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ക്യാമ്പ് ചെയ്താണ് അന്തിമ റിപ്പോര്‍ട്ടിന് രൂപം കൊടുത്തത്. കേസില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈക്കോടതി ജഡ്ജിമാരായ കെ.നാരായണക്കുറുപ്പ്, തങ്കപ്പന്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ.സി പീറ്റര്‍, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി.സി.ഐപ്പ്, വ്യവസായി റൗഫ്, മുഖ്യസാക്ഷി റജീന എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
കേസ് അട്ടിമറിക്കാന്‍ ജഡ്ജിമാര്‍ക്കും അഡ്വക്കേറ്റ് ജനറലിനും പണം നല്‍കിയെന്ന കെ.എ റൗഫിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. എന്നാല്‍ ഇത്തരം സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒന്നിലേറെ മൊഴികള്‍ അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: