തിരുവനന്തപുരം: അവസരവാദികളായ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ പരാജയപ്പെടുത്തി കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം കെമിക്കല്‍-വളം മന്ത്രി എച്ച്. അനന്തകുമാര്‍. കോണ്‍ഗ്രസിന്റെ അഴിമതിരാഷ്ട്രീയവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തു. ഇവിടെ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ മുന്നണിയായി മത്സരിക്കുന്ന ഇരട്ടത്താപ്പ് കേരളീയര്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇരുപാര്‍ട്ടികളും ബംഗാളില്‍ പ്രത്യക്ഷമായി സഹകരിക്കുമ്പോള്‍ ഇവിടെ പരോക്ഷമായി രഹസ്യബന്ധമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന് കേസരി ഹാളില്‍ സംഘടിപ്പിച്ച വോട്ടുകാര്യം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അനന്തകുമാര്‍.
വികസനത്തിനും പുരോഗതിക്കും ഊന്നല്‍ നല്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ പിന്തുടര്ന്ന് കേരളത്തിലും എന്‍ഡിഎ സര്‍ക്കാര്‍ വരണമെന്ന് ഭൂരിപക്ഷം കേരളീയരും ആഗ്രഹിക്കുന്നു. ഇത് ബിജെപിയുടെ വിജയത്തിന് കരുത്തേകും. എല്ലാ കാര്യങ്ങളിലും ഉടനടി പ്രതികരിക്കുന്ന പ്രധാനമന്ത്രി മോദി കൊല്ലത്ത് വെടിക്കെട്ട് ദുരന്തമുണ്ടായപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട സന്നാഹങ്ങളുമായാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. ഇത് തന്റെ കര്‍ത്തവ്യമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
നടന് സുരേഷ്ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത് കേരളത്തിനുള്ള പ്രധാനമന്ത്രിയുടെ സമ്മാനമാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിസ്സഹായനായ പ്രധാനമന്ത്രിയെയാണ് രാജ്യം കണ്ടതെങ്കില്‍ ഇന്ന് ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെയാണ് ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.എന്‍ഡിഎ മുന്നണി കേരളത്തിന് പുതിയ ദിശാബോധം നല്‍കും. മികച്ച ഭരണവും വികസനവും ജനക്ഷേമവും ആണ് എന്‍ഡിഎ മുന്നോട്ടുവയ്ക്കുന്ന അജണ്ട. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാകും. ജനങ്ങളുടെ അംഗീകാരവും അനുഗ്രഹവും ബിജെപിക്ക് വര്‍ധിച്ചുവരുന്നു. കേരള രാഷ്ട്രീയം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്ന് വ്യക്തമാണ്. സാധാരണക്കാര്‍ക്കും ദരിദ്രര്‍ക്കും വേണ്ടി നിരവധി ജനക്ഷേമ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. കാര്‍ഷിക ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയതും വരള്‍ച്ച മൂലമുള്ള കൃഷി നാശത്തെ അതില്‍ ഉള്‍പ്പെടുത്തിയതും സമാനതകളില്ലാത്ത പ്രവൃത്തിയാണ്.
നഷ്ടപരിഹാരം ഒന്നര ഇരട്ടിയാക്കി ഉയര്‍ത്തി. ഇതൊക്കെ കേരളത്തിലെ ജനങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ കേരളം ഭരിച്ചുമുടിച്ച ഇടതുവലതു മുന്നണികള്‍ക്ക് ബദല്‍ സൃഷ്ടിക്കാനൊരുങ്ങുന്നത് ജനങ്ങളാണ്. ബിജെപിക്ക് ഇക്കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. ഇതുപോലെ ആത്മവിശ്വാസമില്ലാത്തതിനാലാണ് സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലും കേരളത്തിലും അവസരവാദ രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്താന്‍ കേരളീയര്‍ തയ്യാറാകണം.
ഈ അവിശുദ്ധ സഖ്യം സര്‍വമേഖലകളിലുമുള്ള കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിച്ചു. യുഡിഎഫ് അഴിമതിക്ക് നേതൃത്വം നല്കുമ്പോള് എല്‍ഡിഎഫ് അക്രമത്തിനാണ് നേതൃത്വം കൊടുക്കുന്നത്. കേരളത്തില്‍ ഭൂരിപക്ഷം നേടുക എന്നതാണ് ആദ്യഅജണ്ട. അതിനുശേഷം മാത്രമേ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ.ആര്. പദ്മകുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സെക്രട്ടറി ബി.എസ്. പ്രസന്നന്, ട്രഷറര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മറ്റിക്കു വേണ്ടി പി. ശ്രീകുമാര്‍ കേന്ദ്രമന്ത്രിയെ പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: