പരപ്പനങ്ങാടി: പ്രശസ്തമായ പരപ്പനാട് കോവിലകം ഉള്‍പ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തില്‍ ചിലരെ ഒരു പാഠം പഠിപ്പിക്കാന്‍ എന്‍ഡിഎ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഗീതാ മാധവനെ. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകയും ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്ന ഗീതാമാധവന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയത്തില്‍ മനംമടുത്താണ് പാര്‍ട്ടി വിട്ടത്. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിനെതിരെ മത്സരിക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണെന്ന് ഗീതാ മാധവന് പറയുന്നു.
മലബാര്‍ കലാപത്തിന് നേര്‍സാക്ഷ്യം വഹിച്ച തിരൂരങ്ങാടിയുടെ മണ്ണും മനസ്സും ഏറെ മാറിപ്പോയി. മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍ക്കുട്ടി നഹയുടെ തട്ടകമായ തിരൂരങ്ങാടിയില്‍ അദ്ദേഹത്തിന്റെ മകനായ പി.കെ. അബ്ദുറബ്ബാണ് നിലവിലെ എംഎല്‍എ. വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും യാതൊരു വികസനവും ഇവിടേക്കെത്തിയില്ല. പച്ചനിറം കൂടുതലുള്ള സ്ഥലങ്ങളില്‍ ലീഗുകാര്‍ മത്സരിച്ച് വികസനം കൊണ്ടുവന്നപ്പോള്‍ എന്തുകൊണ്ടോ തിരൂരങ്ങാടിയെ മറന്നുപോയി. സാമുദായിക രാഷ്ട്രീയത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മണ്ഡലത്തിലെ മുസ്ലിങ്ങള്‍ പോലും മാറിച്ചിന്തിക്കുകയാണ്.
ഇത്രയും കാലം യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തിന് ഇപ്പോള്‍ ഇരുമുന്നണികളോടും പ്രത്യേക അടുപ്പമില്ല. എല്‍ഡിഎഫിന്റെ കച്ചവട രാഷ്ട്രീയം തിരൂരങ്ങാടിയിലെ ജനങ്ങള്‍ ശരിക്കും മനസിലാക്കി. നിസ്സാര വിഷയങ്ങള്‍ പോലും വര്‍ഗീയവല്‍ക്കരിച്ച് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്ന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നത്. മതേതരത്വം പ്രസംഗിക്കുകയും മറുവശത്ത് മതപ്രീണനം നടത്തുകയും ചെയ്യുന്ന സിപിഎമ്മിനെ വിശ്വസിക്കാനാവില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു. അതുകൊണ്ട് സ്വതന്ത്രനെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
പി.കെ. അബ്ദുറബ്ബ് പക്ഷപാത രാഷ്ട്രീയത്തിന്റെ വക്താവാണെന്നാണിവിടെ പ്രചാരണം. പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബര്‍ നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്നും മാറ്റി സ്വന്തം വീട്ടുപടിക്കലെത്തിക്കാന്‍ മന്ത്രി നടത്തിയ നീക്കം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ പ്രതീകമായ നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചതിലൂടെയും മന്ത്രിയുടെ വസതിയുടെ പേര് മാറ്റിയതിലൂടെയും വിദ്യാഭ്യാസ മന്ത്രിയുടെ വര്‍ഗീയ രാഷ്ട്രീയം ജനം കണ്ടതാണ്.
ഇവിടെ മുസ്ലിംലീഗ് ഒരു സീറ്റില്‍ പോലും വനിതകളെ മത്സരിപ്പിക്കുന്നില്ല. അപ്പോഴാണ് ലീഗ് മന്ത്രിക്കെതിരെ ബിജെപി വനിതയെ രംഗത്തിറക്കിയിരിക്കുന്നത്. താനാളൂര്‍ വട്ടത്താളി സ്വദേശിനി ഗീതാ മാധവന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന സംശുദ്ധ രാഷ്ട്രീയത്തിനുടമയാണ്. വനിതാ പ്രാതിനിധ്യത്തില്‍ പിന്നോട്ടുപോയ ഇരുമുന്നണികള്‍ക്കെതിരെ വിരല്‍ചൂണ്ടിയാണ് എന്‍ഡിഎയുടെ സ്ത്രീശക്തി മുന്നേറുന്നത്. അതെ, ചിലരെ ഒരു പാഠം പഠിപ്പിക്കാന്തന്നെയാണ് ഇവിടെ എന്‍ഡിഎയുടെ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: