കോഴിക്കോട്: കോഴിക്കോടിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തി നഗരത്തില്‍ വീണ്ടും തീപ്പിടിത്തം. തലനാരിഴക്കാണ് നഗരം മൊത്തം കത്തിച്ചാമ്പലായേക്കാവുന്ന അപകടം ഒഴിവായത്. കോഴിക്കോട് പാവമണി റോഡിലെ ലുലു ഗോള്‍ഡ് ജ്വല്ലറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ തീപ്പിടിത്തമുണ്ടായത്. അഞ്ചര മണിക്കൂര്‍ നേരത്തെ കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്സിന് തീയണക്കാന്‍ സാധിച്ചത്. ജ്വല്ലറിയുടെ മൂന്നാം നില പൂര്‍ണ്ണമായും കത്തിച്ചാമ്പലായി. നാലാം നിലയിലേക്കും തീപടര്‍ന്നു. താഴത്തെ നിലയിലും ഒന്ന്, രണ്ട് നിലകളിലുമാണ് ആഭരണ വിഭാഗം പ്രവര്‍ത്തിച്ചിരുന്നത്.
നാല് നിലകളുള്ള ജ്വല്ലറിയുടെ മൂന്നാം നിലയിലെ സ്വര്‍ണ്ണപ്പണിക്കാരന്റെ മുറിയില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്തതാണ് തീപ്പിടിത്തത്തിന് കാരണമായത്. തീ പടരുന്നത് കണ്ടയുടന്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കെട്ടിടം മുഴുവന്‍ പുകയില്‍ മുങ്ങുകയായിരുന്നു. തീ അണഞ്ഞെന്നു കരുതിയ ജീവനക്കാര്‍ മാറി നിന്നെങ്കിലും വീണ്ടും പുക ഉയരാന്‍ തുടങ്ങിയതോടെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ ബീച്ചില്‍ നിന്നും ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘം സംഭവസ്ഥലത്തെത്തിയെങ്കിലും പുക തിങ്ങി നിറഞ്ഞതിനാല്‍ കെട്ടിടത്തിനകത്തേക്ക് കയറാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബീച്ചില്‍ നിന്നും രണ്ടു യൂണിറ്റുകള്‍ കൂടി ഉടന്‍തന്നെ സ്ഥലത്തെത്തി.
സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന ജീവനക്കാരെയും സ്വര്‍ണം വാങ്ങാനെത്തിയവരെയും പുറത്തെത്തിച്ച ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കാന്‍ മുകളിലത്തെ നിലയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും കറുത്ത പുക നിറഞ്ഞത് കാരണം സാധിച്ചില്ല. അതേസമയം തീ താഴത്തെ നിലയിലേക്ക് പടരുന്നത് തടയാന്‍ ഫയര്‍ഫോഴ്സ് സംഘത്തിന് സാധിച്ചു.
തുടര്‍ന്ന് കെട്ടിടത്തിന്റെ പുറകിലുള്ള എമര്‍ജന്‍സി എക്സിറ്റ് വഴി പുക ഉയര്‍ന്ന മൂന്നാം നിലയിലേക്ക് വെള്ളം ചീറ്റാന്‍ തുടങ്ങിയെങ്കിലും തീയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല. സമയം മൂന്നായതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും മലപ്പുറത്തു നിന്നും കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.
നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് വളരെ കരുതലോടെ, ജീവന് അവഗണിച്ചാണ് ഫയര്‍ ഫോഴ്സ് സേനാംഗങ്ങള്‍ തങ്ങളുടെ ജോലി തുടര്‍ന്നത്. അതേസമയം അഗ്നിക്കിരയായ കെട്ടിടത്തിന് മുമ്പില്‍ രണ്ട് പെട്രോള്‍ പമ്പും ഒരു ബീവറേജസ് ഔട്ട്ലെറ്റ് ഉള്ളതും കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. കാന്റീനില്‍ അഞ്ച് ഗ്യാസ് സിലിണ്ടര്‍ ഉണ്ടെന്ന ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് ഗ്യാസ് സിലിണ്ടര്‍ കണ്ടെത്താനായി പിന്നീട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ശ്രമം.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായേക്കാവുന്ന വലിയ അപകടം ഒഴിവാക്കുക എന്നതായിരുന്നു ഫയര്‍ഫോഴ്സിന്റെ ലക്ഷ്യം. ജനലും വാതിലുമില്ലാത്ത കെട്ടിടത്തില്‍ പുക തിങ്ങി നിറഞ്ഞതിനാല്‍ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ കണ്ടെത്താന്‍ ഏറെ പണിപ്പെടേണ്ടി വന്നു. നാലോടെ കെട്ടിടത്തിന്റെ ഒരു ഭാഗം തുരന്ന് അകത്ത് കടന്നാണ് ഉദ്യോഗസ്ഥര്‍ 14.2 കിലോഗ്രാമുള്ള അഞ്ച് ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്കെത്തിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകീട്ട് ആറോടെ തീ നിയന്ത്രണ വിധേയമാക്കാനായി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തീയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനായത്. അതോടൊപ്പം സ്വര്‍ണ്ണപണിക്കാരന്റെ മുറിയിലുണ്ടായിരുന്ന മൂന്ന് ചെറിയ ഗ്യാസ് സിലിണ്ടറുകളും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. എന്നാല്‍ ഇതിനെക്കുറിച്ച് കടയുടെ അധികൃതര്‍ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിരുന്നില്ല.
ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് എത്തിച്ച ഫ്രഷ് എയര്‍ സിലിണ്ടര്‍ മാസ്ക്കുകള്‍ ഉപയോഗിച്ചാണ് അപകടകരമായ അവസ്ഥയിലേക്ക് ഊര്‍ന്നിറങ്ങി ജീവന്‍പോലും പണയംവെച്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ മൂന്ന് ഭാഗങ്ങളിലായി ചുമര് തുരന്നാണ് സംഘം തീപ്പിടിച്ച നിലയില്‍ പ്രവേശിച്ചത്. കെട്ടിടത്തിലുണ്ടായിരുന്ന ദുരന്തനിവാരണ സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് ഫയര്‍ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്ക്കരമാക്കി.
ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയ ഉടനെ ജീവനക്കാരെയും മറ്റും കെട്ടിടത്തില്‍ നിന്നും പുറത്തേക്കെത്തിച്ചതിനാല്‍ ആളപായമുണ്ടായില്ല. അതിനിടെ സ്വര്‍ണവും ഡയമണ്ടുമടക്കം വിലപിടിപ്പുള്ള വസ്തുക്കള്‍ പോലീസ് സംരക്ഷണത്തില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
പോലീസും തക്കസമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചു. പാവമണി റോഡില്‍ ഗതാഗതം തടഞ്ഞാണ് പോലീസ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കിയത്. പോലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും ഈ റോഡിലൂടെ കടത്തിവിട്ടില്ല. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്തേക്ക് ഒഴുകിയെത്തിയെങ്കിലും പോലീസ് ആരെയും കടത്തിവിട്ടില്ല.
ജ്വല്ലറിക്ക് സമീപമുള്ള മറ്റു കടകളും രണ്ട് പെട്രാള്‍ പമ്പുകളും ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റും പോലീസ് ഇടപെട്ട് അടപ്പിച്ചു.
കടയ്ക്കകത്തെ ഗ്യാസ് സിലിണ്ടറുകള്‍ തീയും ചൂടുംകൊണ്ട് പൊട്ടിത്തെറിച്ചിരുന്നെങ്കില്‍ കോഴിക്കോട് നഗരം തന്നെ കത്തിചാമ്പലാകുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്സിന്റെ ഇടപെടല്‍ ഇത് ഒഴിവാക്കി.
ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ അരുണ്‍ ഭാസ്ക്കര്‍, സ്റ്റേഷന് ഓഫീസര്‍മാരായ പനോത്ത് അജിത്ത്കുമാര്‍, ബിശ്വാസ്, സി.കെ. ബാസിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
കണ്ണൂര്‍ പാനൂര്‍ സ്വദേശിയായ പി.പി. അബ്ദുറഹിമാന് ചെയര്‍മാനായ ലുലുഗോള്‍ഡ് ഗ്രൂപ്പിന്റേതാണ് ജ്വല്ലറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: