ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. രാജ്യത്ത് രൂക്ഷമായ വരള്‍ച്ചാ, ജലദൗര്‍ലഭ്യ പ്രശ്നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ സ്പീക്കര്‍ സുമിത്രാ മഹാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗൗരവകരമായ പ്രശ്നമാണ് വരള്‍ച്ചയെന്ന് എല്ലാ പാര്‍ട്ടികളും സര്‍വ്വകക്ഷി യോഗത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചെന്നും അതിന്റെയടിസ്ഥാനത്തിലാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തീരുമാനമെടുത്തതെന്നും സ്പീക്കര്‍ സുമിത്ര മഹാജന് യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തരാഖണ്ഡിലെ രാഷ്ട്രപതിഭരണം സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാണ്. മറ്റു ചില സുപ്രധാന വിഷയങ്ങളും മെയ് 13 വരെ നീളുന്ന രണ്ടാംഘട്ടത്തില്‍ സഭ ചര്‍ച്ച ചെയ്യയുമെന്നും സ്പീക്കര്‍ അറിയിച്ചു.
ഉത്തരാഖണ്ഡ് വിഷയം 27ന് കോടതി പരിഗണിക്കുന്നുണ്ട്. അതിനാല്‍ തന്നെ 27-ാം തീയതി വരെ ഉത്തരാഖണ്ഡ് സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നാണ് അഭിപ്രായം. സഭയുടെ സുഗമമായ നടത്തിപ്പിന് എല്ലാ പാര്‍ട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. സഭാ സമ്മേളനം ശാന്തമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും സുമിത്രാ മഹാജന് പറഞ്ഞു. എന്നാല്‍ ഇന്ന് ചോദ്യോത്തരവേളയില്‍ തന്നെ വിഷയം ഉന്നയിച്ച് സഭ സ്തംഭിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
15 ദിവസത്തെ രണ്ടാംഘട്ട ബജറ്റ് സമ്മേളനത്തില്‍ 52 മണിക്കൂറുകള്‍ സഭ സമ്മേളിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് വിഷയം ഉന്നയിച്ച് സഭ തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന ആശങ്ക കേന്ദ്രസര്‍ക്കാരിനുണ്ട്. ഉത്തരാഖണ്ഡ് വിഷയം കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സഭയില്‍ ചര്‍ച്ച നടത്താനാകുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി രാജീവ്പ്രതാപ് റൂഡി പറഞ്ഞു.
സഭ സമാധാന പരമായി നടക്കാന്‍ അനുവദിക്കുമെന്ന് എല്ലാ പാര്‍ട്ടികളും ഉറപ്പുനല്‍കിയതായും റൂഡി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ച് 88 തവണയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടതെന്ന് ഓര്‍ക്കണമെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി യോഗശേഷം പ്രതികരിച്ചു. ഇന്ദിരാഗാന്ധി 50 തവണ ഈ നിയമം ഉപയോഗിച്ചിട്ടുണ്ടെന്നും നഖ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: