അധികാരം എന്ന ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി സാധാരണ ജനങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആത്മാര്‍ത്ഥതയും നിഷ്കളങ്കതയും മുതലെടുക്കുകയും അവരെ നിരന്തരം വഞ്ചിക്കുന്നതും സിപിഎമ്മിന്റെ രീതിയാണ്. കമ്പ്യൂട്ടര്‍ വിരുദ്ധ സമരത്തിനായി അരയും തലയും മുറുക്കി ഇറങ്ങിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വ നേതാക്കളും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തുടങ്ങിക്കഴിഞ്ഞു.ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ ബര്ഗിനെതിരെയും ഫേസ്ബുക്കിന്റെ മുതലാളിത്ത നയങ്ങള്‍ക്കെതിരെയും അതിന്റെ മറവില്‍ ഡിജിറ്റല്‍ ഇന്ത്യക്കെതിരെയും ലേഖനങ്ങളും പ്രക്ഷോഭങ്ങളും ഇതേ നേതാക്കള്‍ നടത്തിയിട്ട് ഒരു വര്‍ഷം പോലും തികഞ്ഞില്ല എന്ന് ഓര്‍ക്കണം. എം.വി രാഘവന് എതിരെ സമരം ചെയ്ത സാധാരണ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര് ത്തകര് നേരിടേണ്ടി വന്നതും ഇതേ വഞ്ചന തന്നെയാണ്. ഇത്തവണ തന്റെ വോട്ട് കോണ്‍ഗ്രസ്സിനാണെന്ന് ബിമന്‍ ബോസ് തുറന്നു പറഞ്ഞു. എങ്കിലും കാലാകാലങ്ങളായി പ്രകാശ് കാരാട്ട് അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മണ്ഡലങ്ങളില്‍ സിപിഎമ്മിന് സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നില്ല എന്ന വസ്തുതയും നമ്മള് മനസ്സിലാക്കണം. വര്‍ഗശത്രുക്കള്‍ എന്ന് മുദ്രകുത്തി നൂറു കണക്കിന് സാധാരണ മനുഷ്യരെയാണ് ബംഗാളിലും കേരളത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടി കൊന്നൊടുക്കിയിട്ടുള്ളത്. അവിടെ മരിച്ചു വീണ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതശരീരത്തിനു മുകളില്‍ കൂടിയാണ് ‘ബംഗാള്‍ മോഡല്‍’ ബാന്ധവുമായി സിപിഎം-കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോകുന്നത്. അതിലും വലിയ ചതിയാണ് ഇവര്‍ കേരളത്തിലെ ജനങ്ങളോട് കാണിക്കുന്നത്. കൊടും വേനലില്‍ സ്വന്തം ജോലിയും കുടുംബ പ്രാരാബ്ധങ്ങളും മാറ്റി വച്ച് ഇവര്‍ക്കുവേണ്ടി വോട്ടു പിടിക്കാന്‍ ഇറങ്ങുന്ന സാധാരണക്കാരായ മനുഷ്യരെ വഞ്ചിച്ചുകൊണ്ടാണ് കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും ചില നിയോജക മണ്ഡലങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ നടത്തുന്നത്. എന്നാല്‍ എല്ലാവരെയും എല്ലാക്കാലത്തും പറ്റിക്കാന്‍ സാധിക്കില്ല എന്ന് ഇക്കൂട്ടര്‍ ഓര്‍ത്താല്‍ നല്ലത്. കേരള ജനത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് മനസ്സിലാക്കിക്കഴിഞ്ഞു. ഇവരുടെ വഞ്ചനകള്‍ക്കും ഇരട്ടത്താപ്പുകള്‍ക്കും അര്‍ഹിക്കുന്ന മറുപടി മെയ് പതിനാറിന് കേരള ജനത നല്‍കുക തന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: