കരുനാഗപ്പള്ളി: മാതാഅമൃതാനന്ദമയി ദേവിയുടെ ദിവ്യസാന്നിദ്ധ്യം കൊണ്ടും ലോകത്ത് അപൂര്‍വമായി കാണുന്നതും അമൂല്യവുമായ ധാതുമണല്‍ നിക്ഷേപം കൊണ്ടും ലോകശ്രദ്ധ പതിഞ്ഞ തീരദേശ ഭൂമിയില്‍ ശക്തവും ചിട്ടയായ പ്രവര്‍ത്തനങ്ങളുമായി മുന്നേറിയിരിക്കുകയാണ് ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയിലുള്ള 150 വാര്‍ഡുകളില്‍ എട്ടിടത്ത് ബിജെപി പ്രതിനിധികളെ വിജയിപ്പിക്കാന്‍ സാധിച്ചു. കൂടാതെ രണ്ടാംസ്ഥാനത്ത് എത്തിയ 35 വാര്‍ഡുകളില്‍ ബിജെപി പ്രതിനിധികള്‍ പരാജയപ്പെട്ടത് കേവലം മൂന്ന് മുതല്‍ 50 വരെ വോട്ടുകള്‍ക്കാണ്. മാത്രമല്ല കരുനാഗപ്പള്ളി നിയമസഭാ അതിര്‍ത്തിയില്‍ വരുന്ന ജില്ലാ പഞ്ചായത്തു ഡിവിഷനുകളില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 27000ത്തില്‍ പരം വോട്ടുകള്‍ ലഭിച്ചത് വന്‍മുന്നേറ്റത്തെ കാണിക്കുന്നതാണ്. ഇത് ഇരുമുന്നണികളേയും ഭയപ്പെടുത്തുന്നതും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതുമാണ്. മാറിയ സാഹചര്യത്തില്‍ ബിഡിജെഎസ് ഉള്‍പ്പെടെ വലുതും ചെറുതുമായ 12 കക്ഷികള്‍ ചേര്‍ന്നുള്ള എന്‍ഡിഎ സഖ്യം കരുനാഗപ്പള്ളിയുടെ രാഷ്ട്രീയചരിത്രം മാറ്റി എഴുതാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.
ഒരുകാലത്ത് കയറിന്റേയും കയറുല്‍പ്പന്നങ്ങളുടേയും കശുവണ്ടി-കാര്‍ഷികവിളകളുടേയും സമൃദ്ധികൊണ്ട് ഏറെ പ്രശസ്തമായ കരുനാഗപ്പള്ളിയില്‍ ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുണ്ടായിരുന്നു. സിപിഐക്ക് അനുവദിച്ച ഇവിടെ രണ്ടു പ്രാവശ്യമായി സി.ദിവാകരനാണ് ജനപ്രതിനിധി. എന്‍ഡിഎയുടെ ഘടകകക്ഷിയായ രാജന് ബാബു ഒരു പ്രാവശ്യം പ്രതിനിധീകരിച്ച മണ്ഡലം കൂടിയാണ് കരുനാഗപ്പള്ളി.
ബിഡിജെഎസിന്റെ പ്രതിനിധിയായ വി.സദാശിവനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച ഈ എംഎ ബിഎഡുകാരന്‍ അദ്ധ്യാപകവൃത്തി ഇപേക്ഷിച്ച് കയര്‍ഫെഡില്‍ ജോലി നോക്കി. മാര്‍ക്കറ്റിങ് മാനേജരായി വിരമിച്ച ഇദ്ദേഹം അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും സൗമ്യമായ സ്വഭാവത്തിനുടമയുമാണ്. വെള്ളാപ്പള്ളി നടേശന് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും ഗുരുദേവ എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും ഓണാട്ടുകര നാളികേര ഉത്പാദന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, ദേവികുളങ്ങര നാളികേര ഉത്പാദന ഫെഡറേഷന്റെ പ്രസിഡന്റ്, എസ്എന്‍ ട്രസ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നി നിലകളില്‍ ശ്രദ്ധേയനാണ്. ഒപ്പം ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയായി ഏഴുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന വി.സദാശിവന് പ്രമുഖ കയര്‍ വ്യവസായി ആയിരുന്ന വാസുക്കുട്ടി മുതലാളിയുടേയും സുമതിയുടേയും മകനാണ്. ഓച്ചിറ പ്രയാര്‍ സരസ്സിലാണ് താമസം. ഭാര്യ അനിത. റാണി, സോണി എന്നീ രണ്ടു പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്.
കഴിഞ്ഞ നാലുതവണയായി യുഡിഎഫിലെ ഘടകകക്ഷിയായ ജെഎസ്എസിനായിരുന്നു കരുനാഗപ്പള്ളിയില്‍ സീറ്റ് നല്‍കിയിരുന്നത്. ജെഎസ്എസ് യുഡിഎഫ് വിട്ടതിനാല്‍ കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ആര്.മഹേഷാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. കെഎസ്യുവില് കൂടി എത്തിയ ഇദ്ദേഹം ശാസ്താംകോട്ട ഡിബി കോളേജിലെ യൂണിയന് ചെയര്മാന്, തഴവ പഞ്ചായത്ത് പ്രതിനിധി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗമാണ്. തഴവയാണ് സ്വദേശം.
സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ ആര്.രാമചന്ദ്രനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കൂടി എത്തിയ അദ്ദേഹം ജില്ലാ കൗണ്‍സില്‍ അംഗമായും ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. സിഡ്കോ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുനാഗപ്പളളി മാരാരിത്തോട്ടം സ്വദേശിയാണ്.
മാറിമാറിയുള്ള മുന്നണികളുടെ ഭരണത്തില്‍ കാര്യമായ നേട്ടം കരുനാഗപ്പള്ളിക്ക് ഉണ്ടായിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. കരുനാഗപ്പള്ളിയുടെ തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക്ക് യൂണിറ്റ് അനുവദിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. താലൂക്ക് ഹോസ്പിറ്റലില്‍ ഡയാലിസിന് യൂണിറ്റും സ്കാനിംഗ് മെഷീനും അനുവദിക്കണമെന്ന ആവശ്യവും നിറവേറ്റപ്പെട്ടിട്ടില്ല. ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പോക്കറ്റ് റോഡുകള്‍ വികസിപ്പിക്കണമെന്ന ആവശ്യവും നടപ്പായില്ല.തീരദേശത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് പുലിമുട്ടുകളുടെ നിര്‍മ്മാണവും ആരംഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: