വാക്കുകള്‍ ചിലപ്പോഴൊക്കെ അറംപറ്റാറുണ്ട്. എന്നാല്‍ മുദ്രാവാക്യം അറം പറ്റിയതായി കേട്ടിട്ടില്ല. ഒരിക്കല്‍ മുദ്രാവാക്യം അറംപറ്റിയ ചരിത്രവുമുണ്ട്.
1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരെ പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘അടിയന്തരാവസ്ഥ അറബിക്കടലില്‍’ എന്നായിരുന്നു. അക്കാലത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധി ഇരുപതിന പരിപാടിയും മകന് സഞ്ജയ് ഗാന്ധി അഞ്ചിന പരിപാടിയും പ്രഖ്യാപിച്ചിരുന്നു. തള്ളേടെ ഇരുപതും മകന്റെ അഞ്ചും ചേര്‍ന്ന അടിയന്തരം എന്നാണ് ഇതിനെ അന്നത്തെ കേരള പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ് വിശേഷിപ്പിച്ചത്.
രാഷ്ടീയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന രാജ്യവ്യാപക പ്രക്ഷോഭത്തിനൊടുവില്‍ 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കാന്‍ ഇന്ദിരാഗാന്ധി നിര്‍ബന്ധിതയായി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ മുഖ്യപാര്‍ട്ടിയായ സിപിഎം ഒരു വ്യക്താധിഷ്ഠിത മുദ്രാവാക്യമാണ് മുഴക്കിയത്. 57 ല്‍ ഇഎംഎസ് 67 ല്‍ ഇഎംഎസ് 77 ലും ഇഎംഎസ് എന്നായിരുന്നു മുദ്രാവാക്യം.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെ കശക്കിയെറിഞ്ഞു. 140 ല്‍ 110 സീറ്റ് നേടി കെ. കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുന്നണി വിജയിച്ചു. മുഖ്യമന്ത്രിയാകാന്‍ കോട്ട് തയ്പ്പിച്ച ഇഎംഎസ് ഇതാദ്യമായി പട്ടാമ്പി മണ്ഡലം വിട്ട് അക്കുറി ആലത്തൂരിലാണ് മത്സരിച്ചത്. കഷ്ടിച്ചാണ് ഇഎംഎസ് അന്ന് വിജയിച്ചത്. നിലവില്‍ മുഖ്യമന്ത്രിയായിരുന്ന സി. അച്ചുതമേനോനാകട്ടെ മത്സരിച്ചതുമില്ല. പിന്നിടൊരിക്കലും ഇഎംഎസ് നിയമസഭയിലേക്ക് മത്സരിച്ചിട്ടേയില്ല. 1978 ല്‍ സി പി എം ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: