റോം: ഇറ്റാലിയന്‍ ലീഗ് ഫുട്ബോള്‍ കിരീടം യുവന്റസ് നിലനിര്‍ത്തി. തുടരെ അഞ്ചാം തവണ സീരി എ ജേതാക്കളായി പുതിയ ചരിത്രവുമെഴുതി ടീം. കഴിഞ്ഞ കളിയില്‍ ഫിയോന്റീനയെ 2-1ന് കീഴടക്കി കപ്പിനു പടിവാതില്ക്കെലെത്തിയ യുവന്റസിന് മൂന്നു കളി ശേഷിക്കെ ജേതാവാകാന് തുണച്ചത് രണ്ടാം സ്ഥാനക്കാര്‍ നെപ്പോളിയുടെ തോല്‍വി. നിര്‍ണായക മത്സരത്തില്‍ മൂന്നാമതുള്ള എഎസ് റോമയോട് തോറ്റു നെപ്പോളി (1-0). 35 കളികളില്‍ യുവന്റസിന് 85 പോയിന്റ്, നെപ്പോളിക്ക് 73, റോമയ്ക്ക് 71 പോയിന്റ്. മൂന്നു കളികള്‍ അവശേഷിക്കെ യുവന്റസിന് അപ്രതിരോധ്യ മുന്‍തൂക്കം.
നെപ്പോളി ജയിച്ചാല്‍ യുവന്റസിന്റെ കിരീടധാരണത്തിന് കാത്തിരിക്കേണ്ടിവരുമായിരുന്നു. നേരിയ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന നെപ്പോളിക്ക് 89ാം മിനിറ്റില്‍ റദ്ജ നെയ്ന്ഗൊലാന് നേടിയ ഗോള്‍ തിരിച്ചടിയായി. ഈ ഗോളില്‍ മത്സരം സ്വന്തമാക്കിയ റോമ രണ്ടാം സ്ഥാനമെന്ന സ്വപ്നത്തിലേക്കും ചുവടുവച്ചു.
ജിയാന്‍ ലൂയി ബഫണ് പെനല്‍റ്റി രക്ഷപ്പെടുത്തി രക്ഷകനായ മത്സരത്തില്‍ 39ാം മിനിറ്റില്‍ മരിയോ മന്സുകിച്ചാണ് ഫിയോന്റീനയ്ക്കെതിരെ ലീഡ് നല്‍കിയത്. 81ാം മിനിറ്റില്‍ നികോല കാലിനിച്ച് ഫിയോന്റീനയ്ക്ക് സമനില സമ്മാനിച്ചതോടെ യുവന്റസ് ആരാധകര്‍ക്ക് നിരാശ. എന്നാല്‍, രണ്ടു മിനിറ്റിനു ശേഷം അല്‍വാരോ മൊറാട്ട പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ മുഴുവന്‍ പോയിന്റും നേടി യുവന്റസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: