കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളേജിലെ വിവാദമായ മാഗസിന് വിശ്യവിഖ്യാത തെറിയെ തള്ളിപ്പറഞ്ഞ് കോളേജ് ഭരണസമിതിയും പ്രിന്‍സിപ്പലും. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് കോളേജിന്റെ പേരില്‍ മാഗസിന് പ്രസിദ്ധീകരിച്ചത്. കോളേജ് പ്രിന്‍സിപ്പലിന്റെ അനുമതി മാഗസിന് പ്രസിദ്ധീകരിക്കുന്നതിനായി വാങ്ങിയിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ ഡോ. ടി. രാമചന്ദ്രന്, മാനേജര്‍ മായാഗോവിന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാഗസിനില്‍ ഉള്‍ക്കൊള്ളിച്ച സൃഷ്ടികളും ലേഖനങ്ങളും മാഗസിന്റെ പ്രസിദ്ധീകരണവും കേളേജ് അധികാരികളുടെ അനുവാദം വാങ്ങാതെയായിരുന്നു. ചീഫ് എഡിറ്റര്‍ എന്ന പേരില്‍ ഡോ. പി.സി. രതി തമ്പാട്ടിയുടെ ഫോട്ടോ പതിച്ചത് അവരുടെ അനുമതിയില്ലാതെയാണ്. മാഗസിന് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സമര്‍പ്പിക്കേണ്ട ഫോം നാലില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും വസ്തുതാപരമായി തെറ്റാണ്. ഇതില്‍ പി.സി. രതി തമ്പാട്ടി ഒപ്പിട്ടിരുന്നില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി. തന്റെ അനുമതിയില്ലാതെ ഫോട്ടോയും ഒപ്പും ഉപയോഗിച്ചതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഡോ. പി.സി. രതി തമ്പാട്ടി അറിയിച്ചു.
2015 മെയ് 31 നാണ് ഡോ. പി.സി. രതി തമ്പാട്ടി സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. തുടര്‍ന്ന് പ്രിന്‍സിപ്പലായ ഡോ.എം. മാധവിക്കുട്ടി 2016 മാര്‍ച്ച് 31 ന് വിരമിച്ചു. തുടര്‍ന്ന് ഡോ. ടി. രാമചന്ദ്രനാണ് ചുമതല നല്‍കിയത്. ഇവരില്‍ നിന്നൊന്നും മാഗസിന് പ്രസിദ്ധീകരിക്കുന്നതിനായി അനുമതി വാങ്ങിയില്ല. കോളേജ് അധികൃതരുടെ അനുമതിയില്ലാതെ മാഗസിന് പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് പത്രാധിപ സമിതിയോടും സ്റ്റാഫ് എഡിറ്ററോടും വിശദീകരണം തേടിയിട്ടുണ്ട്. സ്റ്റാഫ് എഡിറ്ററും പത്രാധിപ സമിതിയും വിശദീകരണം നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. വിവാദമുണ്ടായ സാഹചര്യത്തില്‍ നിലവിലെ പ്രിന്‍സിപ്പലില്‍ നിന്നും മുമ്പുണ്ടായിരുന്ന പ്രിന്‍സിപ്പല്‍മാരോടും കോളേജ് ഭരണസമിതി വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണത്തിലാണ് പ്രിന്‍സിപ്പലിന്റെ അനുമതി വാങ്ങാതെയാണ് മാഗസിന് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമായത്.
മാഗസിന് പ്രിന്റ് ചെയ്യുന്നതിനായി 1,19,000 രൂപയാണ് നീക്കിവെച്ചിരുന്നത്. ഇതില്‍ 30,000 രൂപ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിരുന്നു. കോളേജിന്റെ അനുമതിയില്ലാതെയും കോളേജിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും കളങ്കമുണ്ടാക്കുന്ന നിലയിലും മാഗസിന് പ്രസിദ്ധീകരിച്ചതിനാല്‍ 30,000 രൂപ തിരിച്ചടക്കാന്‍ ആവശ്യപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. കോളേജിന്റെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ച മാഗസിന് ആയതിനാല്‍ പിന്‍വലിക്കുന്നകാര്യം കോളേജിന്റെ നടപടിയുടെ ഭാഗമല്ലെന്നും അധികൃതര്‍ പറഞ്ഞു. മാഗസിന് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഡിസി ബുക്സ് അനുമതിയൊന്നും വാങ്ങിയില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം. മാധവിക്കുട്ടി, ഭരണസമിതി അംഗം കെ.വി. ദേവകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: