അഗര്‍ത്തല/കൊല്‍ക്കത്ത: സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ തുടര്‍ന്ന് ത്രിപുരയില്‍ കോണ്‍ഗ്രസില്‍ നിന്ന് കൂട്ടരാജി. കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ പാര്‍ട്ടി സംസ്ഥാനനേതാക്കള്ക്കെതിരേ നടപടി വന്നാല്‍ പശ്ചിമ ബംഗാളില്‍ സിപിഎം പിളരുമെന്ന് നേതാക്കള്‍ സംസ്ഥാനത്തുനിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളെ അറിയിച്ചു.
ത്രിപുരയില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ രാജിവെക്കുന്നതിനു പുറമേ പ്രാദേശിക നേതാക്കളും അണികളും പാര്‍ട്ടിവിട്ടുകൊണ്ടിരിക്കുകയാണ്. 25-ല്‍ പരം സംസ്ഥാന ഭാരവാഹികള്‍ രാജി പ്രഖ്യാപിച്ചു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്നെ നേരിട്ടിടപെട്ടുണ്ടാക്കിയ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന പക്ഷക്കാരും സംസ്ഥാനത്തെ കോണ്‍ഗ്രസിലുണ്ട്.
ത്രിപുര സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ കല്യാണി റോയി, മറ്റ് സംസ്ഥാന മഹിളാ നേതാക്കളായ പന്നാ ദേവ്, മിനാതി സാഹാ, ഹെനാ സെന്‍ ഗുപ്ത തുടങ്ങിയവര്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയയ്ക്കും മഹിളാ കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷ ശോഭാ ഓഝയ്ക്കും രാജിക്കത്ത് അയച്ചു.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗം സെല്‍ അദ്ധ്യക്ഷന്‍ പ്രകാശ് ചന്ദ്രദാസിന്റെ രാജി ഏറെ ശ്രദ്ധേയമാണ്. ചന്ദ്രദാസിനൊപ്പം ആറ് പ്രമുഖ നേതാക്കളും പാര്‍ട്ടിവിട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ 35 നേതാക്കളാണ് ഈ വിഷയത്തില്‍ പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസിന്റെ ബംഗാളിലെ സിപിഎമ്മുമായുള്ള സഖ്യം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ നാണംകെടുത്തിയിരിക്കുകയാണ്. പരസ്യമായി വിമര്‍ശിക്കപ്പെടുന്നതിനെ തുടര്‍ന്ന് പൊതുവേദികളില്‍നിന്നു വിട്ടുനില്‍ക്കേണ്ട അവസ്ഥയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. മഹിളാ കോണ്‍ഗ്രസ് നേതാവ് കല്യാണി റോയ് തന്റെ രാജി പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ബംഗാളിലെ സഖ്യത്തില്‍ പ്രതിഷേധിച്ച് ത്രിപുര നിയമസഭാ കക്ഷി നേതാവ് സുധീപ് റോയ് ബര്മന് നേരത്തേ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, എന്എസ്യു ഐ നേതാക്കളും കൂട്ടമായി രാജി പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ അനുമതിയോടെയാണ് സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതെന്ന് രാഹുല്‍ ഗാന്ധി സ്വയം വിശദീകരിച്ചിരുന്നു. സോണിയയും സിപിഎം ബംഗാള്‍ നേതാക്കളും ഒരുമിച്ച് തെരഞ്ഞെടുപ്പു വേദികളില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് സഖ്യത്തിനെതിരേ ബംഗാളിലെ സിപിഎമ്മില്‍ ഭിന്നാഭിപ്രായങ്ങള്‍ രൂക്ഷമായി. തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍കൂടി ഇനി പൂര്‍ത്തിയാകാനുണ്ട്. മെയ് അഞ്ചിന് അവസാനിക്കുന്ന ആറാം ഘട്ട വോട്ടിങ് കഴിഞ്ഞാല്‍ ബംഗാള്‍ നേതാക്കളുടെ നടപടി ചര്‍ച്ചചെയ്യുമെന്നാണ് പോളിറ്റ്ബ്യൂറോ നിശ്ചയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ പോളിറ്റ്ബ്യൂറോയില്‍ ഭിന്നതയുണ്ട്. പ്രകാശ് കാരാട്ട് സഖ്യത്തെ എതിര്‍ക്കുന്നു. എതിരാളിയായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരേയുള്ള ആയുധമായാണ് കാരാട്ട് ഇതിനെ കാണുന്നത്. ബംഗാള്‍ സെക്രട്ടറി സൂര്യകാന്ത് മിശ്രയും കോണ്‍ഗ്രസ് നേതാവ് മാനസ് ഭൂനിയയും ഒരേ വാഹനത്തില്‍ നാദിയ മണ്ഡലത്തില്‍ വോട്ടഭ്യര്‍ത്ഥിച്ചതിന്റെ ചിത്രവും വീഡിയോയുമടക്കം തെളിവായി ശേഖരിച്ച് കാരാട്ട് അനുഭാവികള്‍ സംസ്ഥാനത്ത് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യെച്ചൂരിയുടെ അനുഗ്രഹം ഉള്ളതിനാല്‍ സഖ്യത്തിലേര്പ്പെട്ടവര്ക്ക് കുലുക്കമില്ല.
സഖ്യം ചേര്‍ന്നവര്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന് ഒരു വിഭാഗവും നടപടിയെടുത്താല്‍ വേറേ പാര്‍ട്ടിയെക്കുറിച്ച് ആലോചിക്കുമെന്ന് മറുവിഭാഗവും നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്- സിപിഎം സഖ്യം ഇരുപാര്‍ട്ടികളുടെയും പരമോന്നത നേതാക്കള്‍തന്നെ കൈക്കൊണ്ട തീരുമാനമാണെന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: