കണ്ണൂര്‍: കൊലപാതക കേസില്‍പെട്ട് കോടതി നാടുകടത്തിയ സിപിഎം നേതാവ് പി.ജയരാജന് ആക്രമണ ഭീഷണി മുഴക്കിയും കൊലപാതകങ്ങള്‍ക്ക് ന്യായീകരണവുമായും വീണ്ടും അരങ്ങ് തകര്‍ക്കുന്നു.
ആര്‍എസ്എസ് നേതാവ് കണ്ണൂരിലെ കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ തലശ്ശേരി സെഷന്‍സ് കോടതിയാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കണ്ണൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയത്. ഇല്ലാത്ത രോഗങ്ങളുടെ പേരിലാണ് ജയരാജന് കേസില്‍ ജാമ്യ ഹര്‍ജി നല്കിയതും കോടതി ശക്തമായ ഉപാധികളോടെ ജാമ്യമനുവദിച്ചതും. എന്നാല്‍ ജാമ്യത്തിലറങ്ങി കോഴിക്കോട്ടേക്ക് ചേക്കേറിയ ജയരാജന് നാടുനീളെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുത്ത് പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥയെയുമാണ് ഇപ്പോള്‍ വെല്ലുവിളിക്കുന്നത്.
മനോജ് വധക്കേസില്‍ മാത്രമല്ല, മുസ്ലിംലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയില്‍ ഷുക്കൂറിനെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയ കേസിലും ജയരാജന് പ്രതിയാണ്. സിബിഐ കഴിഞ്ഞ ദിവസമാണ് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കൊലക്കേസുകളില്‍ ഒന്നിന് പിറകെ ഒന്നായി കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും തുടര്‍ന്നും അക്രമങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അടിവരയിടുകയാണ് ഈ നേതാവ്. എന്നാല്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ സിപിഎം ഔദ്യോഗിക നേതൃത്വം സംസ്ഥാനത്തുടനീളം ക്രിമിനല്‍ കേസില്‍ പ്രതിയായ ഈ നേതാവിനെയാണ് എഴുന്നള്ളിക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം കാട്ടാക്കടയില്‍ നടന്ന പൊതുയോഗത്തില്‍ വര്‍ദ്ധിത വീര്യത്തോടെയാണ് ആക്രമണം നടത്തുന്നത് സിപിഎം രീതിയാണെന്ന് പി. ജയരാജന് പ്രസംഗിച്ചത്.
കടംകിട്ടിയാല് തിരിച്ചുകൊടുക്കുന്നതാണ് സിപിഎമ്മിന്റെ രീതി എന്ന് ജയരാജന് പറയുമ്പോള്‍ ചെയ്തുകൂട്ടിയ കൊലപാതകങ്ങള്‍ക്കുള്ള ന്യായീകരണമായിട്ടാണ് അത് മാറുന്നത്. യാതൊരു സംഘര്‍ഷവും നിലനില്‍ക്കാത്ത സാഹചര്യത്തിലാണ് വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് പട്ടാപ്പകല്‍ നിരവധിപേരുടെ മുന്നില്‍വെച്ച് അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. ഈ രണ്ട് കൊലപാതകങ്ങളും ഏതിന്റെ കണക്ക് തീര്‍ക്കലാണെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും ഈ കൊടുംക്രുരതകള് പോലും ന്യായീകരിക്കുകയാണ്. എല്ലാത്തിനെയും ശരിയാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍, ചെയ്തുകൂട്ടിയ അക്രമങ്ങളെ ന്യായീകരിക്കുക മാത്രമല്ല, ചെയ്യാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുകയുമാണ്.
ഇതിന് പി.ജയരാജന് പൂര്‍ണ്ണ പിന്തുണ നല്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് സ്വന്തം അണികള്‍ക്കിടയിലും പ്രതിഷേധമാണുയര്‍ത്തുന്നത്. അക്രമത്തില്‍ നിന്നും കൊലപാതക രാഷ്ട്രീയത്തില്‍നിന്നും വിഭിന്നമായ ഒരു ശൈലി സിപിഎമ്മിന് ഇല്ലെന്നാണ് പി.ജയരാന്റെയും സിപിഎം നേതൃത്വത്തിന്റെയും നടപടികള്‍ വ്യക്തമാക്കിത്തരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: