തിരുവനന്തപുരം: കുടിവെള്ളമില്ലാതെ വലയുന്ന കടകമ്പള്ളി നിവാസികളുടെ ദുരിതത്തിനു പരിഹാരം കാണാന്‍ കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന് പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി. ബിജെപി പ്രവര്‍ത്തകരും കടകമ്പള്ളി നെല്ലൂര്‍ ലെയിനിലെ താമസക്കാരുമായി വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയ വി. മുരളീധരന് കുടിക്കാന്‍ പോലും വെള്ളമില്ലാതെ മാസങ്ങളായി ദുരിത ജീവിതം നയിക്കുന്നവരുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. ഇതേ തുടര്‍ന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന് മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും കടകമ്പള്ളി നിവാസികള്‍ക്ക് വെള്ളം ലഭ്യമാക്കുമെന്നും ഉറപ്പ് നല്‍കുകയായിരുന്നു.
ചുട്ടുപൊള്ളുന്ന ചൂടില്‍ തൊണ്ട നനയ്ക്കാനോ പ്രാഥമിക കര്‍മ്മങ്ങള്‍ക്കു പോലുമൊ ഇറ്റുവെള്ളമില്ലാതെ വലയുകയായിരുന്നു കടകമ്പള്ളി നിവാസികള്‍. കടകമ്പള്ളി നെല്ലൂര്‍ ലെയിനില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ കുടിവെള്ള വിതരണം ഇല്ലാതായിട്ട് മാസങ്ങളായി. എട്ടുമാസങ്ങളായി വല്ലപ്പോഴുമാണ് വെള്ളമെത്തുന്നത്. കഴിഞ്ഞ രണ്ടുമാസങ്ങളായി തീരെ വെള്ളം കിട്ടാതായി. പലരോടും പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളിധരനെ നാട്ടുകാര്‍ സമീപിച്ചത്. പ്രശ്നപരിഹാരത്തിന് ഇടപെടാമെന്ന് കഴിഞ്ഞ ദിവസം വാക്കു നല്കി അദ്ദേഹം ഇന്നലെ പ്രദേശവാസികളില്‍ ചിലരെയും കൂട്ടി പാറ്റൂരിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തുകയായിരുന്നു. എട്ടുമാസങ്ങളായി വെള്ളം കിട്ടാതായിട്ട് മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങുടെ പ്രശ്നം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയില്ലെന്ന് നെല്ലൂര്‍ ലെയിന്‍ നിവാസികള്‍ പറയുന്നു.
വൃദ്ധരും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ജനങ്ങള്‍ ഇറ്റുവെള്ളമില്ലാതെ കഷ്ടപ്പെടുമ്പോള്‍ പ്രശ്നം പരിഹരിക്കാനോ വെള്ളമെത്തിക്കാനോ ഒരു നടപടിയും കോര്‍പ്പറേഷന്റെയോ സര്‍ക്കാര്‍ സംവിധാനങ്ങളുടെയോ ഭാഗത്തു നിന്നുണ്ടായില്ല. ഇപ്പോള്‍ വി. മുരളീധരന്റെ ഇടപെടല്‍ തങ്ങള്‍ക്ക് ആശ്വാസകരമായെന്നും അവര്‍ പറഞ്ഞു.
മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളമെത്തിക്കാമെന്ന ഉറപ്പ് പാലിക്കപ്പെടുന്നില്ലെങ്കില്‍ വെള്ളം ലഭ്യമാകുന്നതുവരെ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് വി. മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: