ന്യൂദല്‍ഹി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. വല്ലാര്‍പാടത്തെ ആദ്യത്തെ ഫ്രൈ സ്റ്റേഷന്റെ പ്രവര്‍ത്തനം മാര്‍ച്ച് ഒന്നോടെ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഷിപ്പിങ് മന്ത്രാലയത്തിനും വാണിജ്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പരിശോധന നടത്താന്‍ കസ്റ്റംസിന് അധികാരമില്ലെന്നായിരുന്നു പ്രത്യേക സാമ്പത്തിക മേഖല അധികൃതരുടെ നിലപാട്. ഇതിനാല്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളില്‍ ചെന്ന് പരിശോധന നടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ പ്രശ്നത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരിക്കുന്നത്.
ടെര്‍മിനല്‍ നടത്തിപ്പുകാരും കസ്റ്റംസും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി വിളിച്ച യോഗത്തിലാണ് ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നത്. ടെര്‍മിനല്‍ അധികൃതരും കസ്റ്റംസ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന തര്‍ക്കം പദ്ധതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് പുലോക് ചാറ്റര്‍ജി പറഞ്ഞു. ഈ വിഷയം എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: