കോഴിക്കോട്: കോണ്‍ക്രീറ്റ് റോഡുകളെ ഓഡിറ്റ് വിഭാഗം വിലക്കിയത് ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ റോഡ്സ് കോണ്‍ഗ്രസ് (ഐആര്‍സി) നിര്‍ദ്ദേശപ്രകാരം കോണ്‍ക്രീറ്റ് റോഡുകള്‍ നിര്‍മ്മിക്കാമെന്നാണ് ത്രിതല പഞ്ചായത്തുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗ്രാമീണ റോഡുകളില്‍ മഴ വെള്ളം കുത്തിയൊഴുകുന്നിടങ്ങളിലും ദുര്‍ബല മേഖലകളിലും കോണ്‍ക്രീറ്റ് ചെയ്യാമെന്ന് ഐആര്‍സി 2002 ലെ പ്രത്യേക പതിപ്പില്‍ വ്യക്തമാക്കുന്നുണ്ട് .
ഇതിന്റെ കനം പത്ത് സെന്റിമീറ്ററില്‍ കുറയാത്തതാകണം.വില്ലേജുകളിലെ ഇടുങ്ങിയ റോഡുകളിലും കോണ്‍ക്രീറ്റ് ആകാമെന്ന് ഐആര്‍സി സൂചിപ്പിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് റോഡുകളുടെ ആയുര്‍ ദൈര്‍ഘ്യവും അംഗീകരിക്കപ്പെട്ടതാണ്.
ടാര്‍ ചെയ്യാന്‍ റോളര്‍ പ്രവേശിക്കാത്ത അനേകം റോഡുകളാണ് വില്ലേജുകളിലുള്ളത്. ഇവിടങ്ങളിലെല്ലാം അനുയോജ്യവും സര്‍ക്കാറിന് സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതും കോണ്‍ക്രീറ്റ് റോഡുകളാണെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ പറയുന്നു.
2014-15 പദ്ധതി വര്‍ഷം നിര്‍മ്മിച്ച കോണ്‍ക്രീറ്റ് റോഡുകള്‍ ചട്ടവിരുദ്ധമെന്നാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. വടക്കന്‍ കേരളത്തിലെ പ്രവൃത്തികളെക്കുറിച്ച് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.
ചട്ടവിരുദ്ധമായി ഇത്തരം റോഡുകള്‍ നിര്‍മ്മിച്ച നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ നിന്ന് ചെലവായ തുക തിരിച്ചുപിടിക്കണമെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെതിരെയും നിര്‍വ്വഹണ ഉദ്യോഗസ്ഥരായ എന്ജിനീയര്മാരില് നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: