കൊച്ചി: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ ശിരോവസ്ത്രം ധരിച്ചെത്തുന്ന പെണ്‍കുട്ടികളെ തടയരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. മതവിശ്വാസം അനുസരിച്ച് വസ്ത്രം ധരിക്കാനുള്ള സ്ത്രീകളുടെ അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണ്.
സുരക്ഷയുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മാത്രമേ ഈ അവകാശം നിഷേധിക്കാനാവൂ എന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
പ്രവേശന പരീക്ഷ എഴുതുന്ന കുട്ടികള്‍ ഹാഫ് സഌവ് വസ്ത്രം ധരിക്കണമെന്നും വലിയ ബട്ടണുകള്‍, ബാഡ്ജ് തുടങ്ങിയവ വസ്ത്രത്തില്‍ പിടിപ്പിക്കരുതെന്നും സിബിഎസ്ഇ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇസ്ലാം മ#േത വിശ്വാസ പ്രകാരം സ്ത്രീകള്‍ മുഖമൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തത് ‘ഹറാമാണ്’. സ്വതന്ത്രചിന്തയുടെ ഭാഗമായി ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരും സമൂഹത്തിലുണ്ട്.
എന്നാല്‍ മതപരമായ മുന്‍ഗണനകള്‍ക്ക് ഭരണഘടനാധിഷ്ഠിതമായ സംരക്ഷണം നല്കാന് കോടതിക്ക് ബാധ്യതയുണ്ട്. അഖിലേന്ത്യാ പ്രവേശന പരീക്ഷയിലെ ക്രമക്കേടുകള്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയ്ക്ക് സിബിഎസ്ഇ ഡ്രസ് കോഡ് നിശ്ചയിച്ചതിനെ മാനിക്കുന്നു. ഇതിനായി സ്കാര്‍ഫ്, ശിരോവസ്ത്രം, നീളന്‍ കൈയുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ ഇന്‍വിജിലേറ്റര്‍ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതിലൂടെ ബോര്‍ഡിന്റെ താല്പര്യം സംരക്ഷിക്കാനാവും.
ഇതിനായി വനിത ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കണം. ഇത്തരത്തില്‍ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികള്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള സമയത്തിന് അരമണിക്കൂര്‍ മുമ്പ് ഹാളിലെത്തി പരിശോധനയ്ക്കു വിധേയരാകണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു.
ഹര്‍ജിക്കാരിക്കു മാത്രം ഇത്തരമൊരു സൗകര്യം അനുവദിച്ചാല്‍ മതിയെന്നും എല്ലാവരെയും ഇത്തരത്തില്‍ വസ്ത്രം ധരിക്കാന്‍ അനുവദിച്ചാല്‍ ഉത്തരവു നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്ന് ബോര്‍ഡ് അധികൃതര്‍ വാദിച്ചെങ്കിലും സിംഗിള്‍ബെഞ്ച് ഇതനുവദിച്ചില്ല.
സമാനമായ സ്ഥിതിയിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കണം. അടുത്ത വര്‍ഷം മുതല്‍ അപേക്ഷ ക്ഷണിക്കുമ്പോള്‍ തന്നെ ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്തി നടപടി സ്വീകരിക്കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോപ്പിയടി തടയുന്നതിനായി ഡ്രസ് കോഡ് നിശ്ചയിച്ച സിബിഎസ്ഇയുടെ നടപടിക്കെതിരെ തൃശൂര്‍ പാവറട്ടി സ്വദേശിനി അംന ബിന്ദ് ബഷീര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: