കണ്ണൂര്‍: ബിജെപിയെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്ന സിപിഎം- കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍എസ്എസ്സിനെ കായികമായി നേരിടാനും ഒന്നിച്ചു നില്ക്കുന്ന ചരിത്രം ചര്‍ച്ചയാകുന്നു. കേരളത്തില്‍, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തിയ കിരാതമായ അക്രമങ്ങള്‍ക്ക് എന്നും കോണ്‍ഗ്രസ്സിന്റെ ഒത്താശയും മൗനാനുവാദവുമുണ്ടാകാറുണ്ട്.
ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തായാലും ആര്‍എസ്എസ്സ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ്സിന്റെ അദൃശ്യകരങ്ങളുണ്ടാകും. ഭരണത്തിലിരിക്കെ ഈ കേസുകള്‍ അട്ടിമറിക്കാനും പ്രതികളെ രക്ഷിയ്ക്കാനും കോണ്‍ഗ്രസ്സ് സിപിഎമ്മിനെ സഹായിക്കുകയാണ് പതിവ്.
കേരളത്തിനകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ഈ കോണ്‍ഗ്രസ്സ്-സിപിഎം ഒത്തുകളി കൂടുതല്‍ തുറന്നുകാട്ടിയത്. ഇക്കാര്യം കോടതി തന്നെ കണ്ടെത്തിയെങ്കിലും മാറി മാറി വന്ന ഇടത് വലത് സര്‍ക്കാരുകള്‍ തുടരന്വേഷണത്തിന് വിമുഖത കാണിക്കുകയായിരുന്നു. പ്രതിപക്ഷത്തിരിക്കെ കോണ്‍ഗ്രസ് ഇക്കാര്യങ്ങളില്‍ മിണ്ടിയിട്ടില്ല.
ഒടുവില്‍ ജയകൃഷ്ണന്മാസ്റ്ററുടെ അമ്മ, സിബിഐ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് ആവശ്യപ്പെട്ടു. അതിന് ഉറപ്പ് നല്കിയ മുഖ്യമന്ത്രി തുടര്‍ നടപടികളൊന്നും സ്വീകരിച്ചില്ല. സിപിഎമ്മിന്റെ ഉന്നത നേതാക്കളെ രക്ഷിയ്ക്കാനായിരുന്നു ഇത്.
ഹിന്ദു ഐക്യവേദി നേതാവായിരുന്ന ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിന്റെ കൊലപാതകക്കേസിന്റെ അന്വേഷണം അട്ടിമറിച്ചതിന് പിന്നിലും കോണ്‍ഗ്രസ്സ്- ലീഗ് -സിപിഎം ധാരണയ്ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. ബിഎംഎസ് നേതാവ് പയ്യോളി മനോജ് വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതില്‍ സിപിഎം-കോണ്‍ഗ്രസ്സ് ധാരണ ഏറെ പരസ്യമായി.
സിപിഎമ്മുകാര്‍ പ്രതികളായ തളിപ്പറമ്പ് അരിയിലെ മുസ്ലിം ലീഗ് പ്രവര്ത്തന് ഷുക്കൂര്‍, പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് തലശ്ശേരിയിലെ ഫസല്‍ വധക്കേസുകളില്‍ സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചത്. സിപിഎമ്മുകാര്‍ പ്രതികളായ കേസുകളില്‍ അന്വേഷണം അട്ടിമറിക്കാന്‍ മാത്രമല്ല അക്രമം ഉയര്‍ത്തിക്കാട്ടി നേട്ടം കൊയ്യാനും കോണ്‍ഗ്രസ്സ് എന്നും ശ്രമിച്ചിരുന്നു.
അക്രമം നടക്കുമ്പോള്‍ സമാധാന സന്ദേശവുമായി രംഗത്തെത്തുന്ന കോണ്‍ഗ്രസ്സ് നേതൃത്വം അണിയറയില്‍ സിപിഎമ്മുമായി സന്ധിചെയ്താണ് എപ്പോഴും പ്രവര്‍ത്തിച്ച് പോന്നത്. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ഇപ്പോള്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളുടെ ഈ രഹസ്യ ധാരണകളും ചര്‍ച്ചാ വിഷയമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: